കൺഫേം ചെയ്ത ബർത്ത് നിഷേധിച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേക്ക് 20,000 രൂപ പിഴ. റെയിൽവേ ജീവനക്കാർ സീറ്റുകൾ കയ്യേറിയതിനാൽ നിന്ന് യാത്ര ചെയ്യേണ്ടി വന്ന നാല് യാത്രക്കാരുടെ പരാതിയിലാണ് ഭോജ്പൂര്‍ ഉപഭോക്തൃ കോടതിയുടെ വിധി.
യാത്രക്കാർക്ക് കൺഫേം ആയ ബർത്ത് നൽകിയില്ല, സംഭവത്തിൽ ഇന്ത്യൻ റെയിൽവേക്ക് ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടി പിഴ. ബിഹാറിലെ ഭോജ്പൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിട്ടിരിക്കുന്നത്. കൺഫേം ആയിട്ടും ബർത്ത് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നാല് യാത്രക്കാർക്ക് ട്രെയിനിൽ നിന്ന് യാത്ര ചെയ്യേണ്ടി വരികയായിരുന്നു. ഇവർക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ വിധിച്ചിരിക്കുന്നത്.
'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് അനുസരിച്ച്, എൽ.ടി.ടി പട്ന എക്സ്പ്രസിൽ ഉത്തർപ്രദേശിലെ വിന്ധ്യാചലിൽ നിന്ന് ബിഹാറിലെ ആരായിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാരുടെ പരാതിയെ തുടർന്നാണ് ഈ നടപടി. ട്രെയിനിൽ കയറിയപ്പോൾ തങ്ങളുടെ കൺഫേംഡ് ബെർത്തുകളിൽ റെയിൽവേ ജീവനക്കാർ ഇരിക്കുന്നതായിട്ടാണ് യാത്രക്കാർ കണ്ടതെന്ന് പരാതിയിൽ പറയുന്നു. തങ്ങൾക്ക് വേണ്ടി ബെർത്ത് ഒഴിഞ്ഞുതരണമെന്ന് ജീവനക്കാരോട് അഭ്യർത്ഥിച്ചിട്ടും സീറ്റുകൾ നൽകാൻ അവർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ സർവീസിലെ പോരായ്മ കാരണം യാത്രക്കാർക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ പീഡനം നേരിടേണ്ടിവന്നതായി കൃഷ്ണ പ്രതാപ് സിംഗ് , കമൽ കിഷോർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ബുക്കിംഗ് തുകയായ 1,876.80 രൂപ 8% വാർഷിക പലിശ സഹിതം തിരികെ നൽകാനും, 20,000 രൂപ നഷ്ടപരിഹാരമായും, 15,000 രൂപ കോടതിച്ചെലവായും 60 ദിവസത്തിനകം നൽകാനും നോർത്ത് സെൻട്രൽ റെയിൽവേയോടും റെയിൽവേ മന്ത്രാലയത്തോടും ബെഞ്ച് ഉത്തരവിട്ടു.
നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ, 10% വാർഷിക പലിശയോടെ നിയമനടപടികളിലൂടെ തുക ഈടാക്കാൻ പരാതിക്കാരന് അവകാശമുണ്ടായിരിക്കുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
