ഈ പഠനം പ്രസിദ്ധീകരിച്ചതിലൂടെ കടലാമ, മുതല എന്നിവയുടെയെല്ലാം സംരക്ഷണപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാകുമെന്നും അതുവഴി അവയ്ക്ക് പെട്ടെന്ന് വംശനാശം സംഭവിക്കുന്നത് തടയാനാവുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. 

ലോകത്തിലെ ഉരഗങ്ങളിൽ (reptiles) അഞ്ചിൽ ഒരെണ്ണം വംശനാശ ഭീഷണിയിലെ(threatened with extinction)ന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 10,000 -ത്തിലധികം ജീവിവർഗങ്ങളെ സമഗ്രമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിൽ മുതലകളും ആമകളും അങ്ങേയറ്റം അപകടകരമായ ഭീഷണിയിലാണ് എന്നും അവയെ സംരക്ഷിക്കാനുള്ള ശ്രമം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കണം എന്നും ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. 

പക്ഷികളേയും മൃഗങ്ങളേയും വച്ച് നോക്കുമ്പോൾ ഉരഗങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നും അവയുടെ സംരക്ഷണകാര്യത്തിൽ കാലങ്ങളായി ആരും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നും വിദഗ്‍ദ്ധർ പറഞ്ഞു. 31 ഇനം ഉരഗങ്ങൾക്കാണ് ഇതുവരെ വംശനാശം സംഭവിച്ചത്. നാച്ച്വർ(Nature) -ലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫണ്ടുകളുടെ അഭാവം കാരണം ഈ പഠനം പൂർത്തിയാക്കാനെടുത്തത് നീണ്ട 15 വർഷമാണ്. 

"പലർക്കും ഉരഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ താൽപര്യമില്ല. മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തിലാണ് പലരും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്" അന്താരാഷ്ട്ര പ്രകൃതി സംഘടനയായ നേച്ചർസർവിലെ ഡോ. ബ്രൂസ് യംഗ് പറഞ്ഞു. എന്നിരുന്നാലും ആവാസവ്യവസ്ഥയിലും മനുഷ്യരുടെ ജീവിതത്തിലും വളരെ വലിയ പ്രാധാന്യമാണ് അവ വഹിക്കുന്നത്. "പ്രാണികളടക്കം കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഉരഗങ്ങൾ ജനങ്ങൾക്ക് ആവശ്യമാണ്" യുഎസിലെ ഫിലാഡൽഫിയയിലുള്ള ടെംപിൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ബ്ലെയർ ഹെഡ്ജസ് പറഞ്ഞു.

ഈ പഠനം പ്രസിദ്ധീകരിച്ചതിലൂടെ കടലാമ, മുതല എന്നിവയുടെയെല്ലാം സംരക്ഷണപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാകുമെന്നും അതുവഴി അവയ്ക്ക് പെട്ടെന്ന് വംശനാശം സംഭവിക്കുന്നത് തടയാനാവുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. 

പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്: 

  • 21% ഉരഗങ്ങൾ ഭീഷണിയിലാണ്; ഇത് പക്ഷികളേക്കാൾ ഉയർന്നതാണ്, പക്ഷേ സസ്തനികളേക്കാളും ഉഭയജീവികളേക്കാളും കുറവാണ് ഈ കണക്ക്. 
  • പകുതിയിലധികം മുതലകളും മൂന്നിൽ രണ്ട് ആമകളും വംശനാശ ഭീഷണിയിലാണ്.
  • ലോകമെമ്പാടും ഉരഗങ്ങൾ ഭീഷണിയിലാണ്, തെക്കുകിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, വടക്കൻ മഡഗാസ്കർ, വടക്കൻ ആൻഡീസ്, കരീബിയൻ എന്നിവിടങ്ങളിൽ പ്രത്യേകിച്ച്. 
  • കൃഷിയിടങ്ങളുടെ വ്യാപനം, നഗരവികസനം, മരം മുറിക്കൽ എന്നിവ കാരണം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് ഇഴജന്തുക്കളെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതിൽ ഒരു വലിയ ഘടകമാണ്. അതുപോലെ, മുതലകളും ആമകളും വേട്ടയാടൽ ഭീഷണി നേരിടുന്നു. 
  • മരുഭൂമിയിലും സാവന്നകളിലും കാണപ്പെടുന്ന ഉരഗങ്ങളേക്കാൾ ഭീഷണിയിലാണ് കാടുകളിൽ കഴിയുന്ന ഉരഗങ്ങൾ. 
  • കാലാവസ്ഥാവ്യതിയാനവും ഉരഗങ്ങളുടെ ജീവന് ഭീഷണിയാവുന്നു, പ്രത്യേകിച്ച് ദ്വീപുകളിൽ. 
  • വംശനാശ ഭീഷണി നേരിടുന്ന എല്ലാ ഇഴജന്തുജാലങ്ങളെയും നമുക്ക് നഷ്ടമായാൽ, 15.6 ബില്യൺ വർഷത്തെ പരിണാമം ഈ ഗ്രഹത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും. 

വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ പഠനത്തിന്റെ രചയിതാക്കൾ വംശനാശം തടയുന്നതിന് ലോകവ്യാപകമായി ഒരു പുതിയ കരാറിന്റെ ആവശ്യകതയെ കുറിച്ച് എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന സമ്മേളനങ്ങൾ പ്രധാനമായിരിക്കും എന്നാണ് കരുതുന്നത്.