വനിതാ ദിനത്തിൽ കാർസ് 24 സിഇഒ വിക്രം ചോപ്ര കമ്പനിയിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 6,803 ജീവനക്കാരിൽ 951 പേർ മാത്രമാണ് സ്ത്രീകളെന്നും ഡയറക്ടർ തലത്തിൽ ആരുമില്ലെന്നുമാണ് ചോപ്ര പറയുന്നത്.
ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനമായിരുന്നു. വനിതാ ദിനത്തിൽ സ്വന്തം കമ്പനിയിലെ ലിംഗവിവേചനത്തെക്കുറിച്ച് പോസ്റ്റ് ഷെയർ ചെയ്തിരിക്കയാണ് കാർസ് 24 സ്ഥാപകനും സി.ഇ.ഒയുമായ വിക്രം ചോപ്ര. കമ്പനിയുടെ കോർപ്പറേറ്റ് നേതൃനിരയിൽ സ്ത്രീകളുടെ പങ്കാളിത്തം തീരെ കുറവാണെന്നാണ് തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത് എന്നാണ് ചോപ്ര തന്നെ പറയുന്നത്.
ഇന്ത്യയിൽ ആകെ 6,803 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതിൽ വെറും 951 പേർ അതായത് വെറും 14 ശതമാനം മാത്രമാണ് സ്ത്രീകളുടെ എണ്ണം. അത് മാത്രമല്ല, ഡയറക്ടർ ലെവലിൽ ഒരു സ്ത്രീ പോലും നിലവിൽ ജോലി ചെയ്യുന്നില്ല എന്നും അദ്ദേഹം പറയുന്നു. എൻട്രി ലെവലിൽ സ്ത്രീകളുടെ എണ്ണം മെച്ചപ്പെട്ടതാണെങ്കിലും, മിഡ്-മാനേജ്‌മെന്റിൽ നിന്ന് സീനിയർ തലത്തിലേക്ക് എത്തുമ്പോഴേക്കും സ്ത്രീകൾക്ക് അവസരം ലഭിക്കാതിരിക്കുകയോ അവർ ജോലി വിട്ട് പോകുന്നതോ ആയ അവസ്ഥയാണ് ഉള്ളത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
'ആര് വളരുന്നു, ആർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു, ആര് അവിടെ തുടരുന്നു എന്നതിലാണ് ഒരു കമ്പനിയുടെ സംസ്കാരം അടങ്ങിയിരിക്കുന്നത്' എന്നും വിക്രം ചോപ്ര കുറിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വളരാൻ സാധിക്കാത്ത തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ കമ്പനിയിലുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോസ്റ്റിൽ പറയുന്നു. വിവിധ മേഖലകളിൽ ഉന്നതസ്ഥാനത്തിരിക്കുന്ന വനിതകളുടെ അഭിപ്രായങ്ങൾ അറിയാനായി അവരുമായി ചർച്ചകൾ നടത്താനും തീരുമാനിച്ചതായിട്ടാണ് ചോപ്ര പറയുന്നത്.
'മിടുക്കരായ സ്ത്രീകൾ കാർസ് 24-ൽ ജോലിക്ക് ചേരുക മാത്രമല്ല വേണ്ടത്, അവർ ഇവിടെ വളരുകയും വേണം. ഇതിന്റെ ഉത്തരവാദിത്തം എനിക്കാണ്' എന്നും ചോപ്ര കുറിച്ചു. സ്ത്രീകളുടെ പ്രാതിനിധ്യം വളർത്തുന്നതിനായി എന്തൊക്കെ ചെയ്യാം എന്ന അഭിപ്രായം പങ്കുവയ്ക്കുന്ന അനേകം കമന്റുകൾ പോസ്റ്റിന് വന്നിട്ടുണ്ട്.
