പെപ്‌സി വൈൽഡ് ചെറിയുടെ പ്രചാരണത്തിനായി പങ്കുവച്ച പോസ്റ്റ് ബലാത്സംഗത്തെ നിസാരവത്ക്കരിക്കുന്നുവെന്ന വിമർശനത്തിന് കാരണമായി. 'അനുവാദം ചോദിക്കുന്നത് നിർത്തി' എന്ന പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നതോടെ പെപ്സി പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. എന്നാൽ ഈ ക്ഷമാപണത്തിലും ഉപയോക്താക്കൾ പൂർണ്ണമായി തൃപ്തരല്ല.
പെപ്സി വൈൽഡ് ചെറിയുടെ (Pepsi Wild Cherry) പ്രചാരണത്തിനായി പങ്കുവച്ച് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നലെ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ് പെപ്സി. ഒരാളുടെ 'സമ്മത'ത്തെ നിസാരമായി കാണുന്ന തരത്തിലുള്ള പോസ്റ്റ് ബലാത്സംഗത്തെ നിസാരവത്ക്കരിക്കുന്നതായി സമൂഹ മാധ്യമ ഉപയോക്താക്കൾ വിമർശിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പെപ്സിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പെപ്സി മാപ്പ് പറഞ്ഞ് തങ്ങളുടെ പോസ്റ്റ് പിൻവലിച്ചത്.
'അനുവാദം ചോദിക്കുന്നത് നിർത്തി'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എക്സ്, ത്രഡ്സ് തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പെപ്‌സി തങ്ങളുടെ ഉത്പന്നമായ വൈൽഡ് ചെറി ഫ്ലേവർ പ്രമോട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച, “സാധാരണ ചെറി അനുവാദം ചോദിക്കുന്നത് നിർത്തുമ്പോൾ സംഭവിക്കുന്നത് പെപ്‌സി വൈൽഡ് ചെറി ആണ്.” എന്ന് പെപ്സി തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. എന്നാൽ, പോസ്റ്റിലെ 'അനുമതി ചോദിക്കുന്നത് നിർത്തി' എന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. സമൂഹ മാധ്യമ ഉപയോക്താക്കൾ ഈ പരാമർശം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വാചകമാണെന്ന് വിധിച്ചു. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
'പോസ്റ്റ് വലിച്ചത് കൊണ്ട് മാത്രം മനോഭാവം മാറില്ല'
"ഇത് അസഹ്യവും അസ്വസ്ഥതയുളവാക്കുന്നതുമാണ്. 'അനുവാദം ചോദിക്കുന്നത് നിർത്തുക' എന്നത് എനിക്ക് ഒരു സമർത്ഥമായ മാർക്കറ്റിംഗ് തന്ത്രമല്ല. അത് സമ്മതത്തെ നിസ്സാരമാക്കുകയാണ്," പെപ്സിയുടെ പോസ്റ്റിന് താഴെ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. സംഭവം വിവാദമായതോടെ "ഞങ്ങളുടെ വൈൽഡ് ചെറി പോസ്റ്റ് ഞങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത വിധത്തിലാണ് പ്രചരിച്ചത്. ഞങ്ങൾ പറയുന്നത് കേട്ടു, ക്ഷമിക്കണം, പോസ്റ്റ് നശിപ്പിച്ചു," വിവാദ പോസ്റ്റ് പിൻവലിച്ച് കൊണ്ട് പെപ്സി വീണ്ടും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ, പെപ്സിയുടെ ക്ഷമാപണത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ തൃപ്തരായില്ല. പോസ്റ്റ് ഇല്ലാതാക്കിയത് കൊണ്ട് മാത്രം പെപ്സിയുടെ മനോഭാവം മാറില്ലെന്ന് ചിലർ എഴുതി. അതേസമയം പെപ്സിയെ അനുകൂലിച്ച് കൊണ്ടും ചിലരെത്തി.


