കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അന്ധനായ ഓസി എന്ന നായയെ ആശിഷ് ഗോയൽ ദത്തെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സൊസൈറ്റിയിലെ ഒരംഗം നായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ പാടില്ല എന്ന് ഗോയലിനോട് ആവശ്യപ്പെട്ടത്.
അന്ധനായ തന്റെ നായയെ ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്തതിനെതിരെ ഒറ്റയാൾ പോരാട്ടവുമായി ലോവർ പരേലിൽ നിന്നുള്ള 51 -കാരൻ. ബിസിനസുകാരനായ ആശിഷ് ഗോയലാണ് തന്റെ വളർത്തുനായയെ ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്ത കെട്ടിടത്തിന്റെ മാനേജിംഗ് കമ്മിറ്റിക്കെതിരെ നിയമപോരാട്ടം നടത്തുന്നത്.
കെട്ടിടത്തിലെ മൂന്ന് ലിഫ്റ്റിലും നായയെ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഇതേ തുടർന്ന് അഭിഭാഷകയായ സിദ്ധ് വിദ്യ വഴി ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ആശിഷ് ഗോയൽ. വളർത്തുമൃഗങ്ങളുടെ അവകാശം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇത്.
ഗണപത്രാവു കദം മാർഗിലെ മാരത്തൺ എറ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ എറ-2 കെട്ടിടത്തിലെ 22 -ാം നിലയിലാണ് ഗോയൽ താമസിക്കുന്നത്. ഇവിടെ താമസക്കാർക്കും അവരുടെ അതിഥികൾക്കുമായി പ്രത്യേകം ലിഫ്റ്റാണ്. ജോലിക്കാരെയും മറ്റും ഈ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിട്ടുണ്ട്. എന്നാൽ, അവർക്കായി മറ്റ് ലിഫ്റ്റുകൾ ഉണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അന്ധനായ ഓസി എന്ന നായയെ ആശിഷ് ഗോയൽ ദത്തെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സൊസൈറ്റിയിലെ ഒരംഗം നായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ പാടില്ല എന്ന് ഗോയലിനോട് ആവശ്യപ്പെട്ടത്. എന്നാൽ, അയാൾ ഇതിനെ എതിർത്തു.
പിന്നീട്, അംഗങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും ഇതേ കുറിച്ച് ചർച്ചകൾ നടന്നു. എന്നാൽ, വളർത്തുമൃഗങ്ങളെ ലിഫ്റ്റിൽ കൊണ്ടുപോകരുത് എന്നാണ് സൊസൈറ്റിയുടെ നിയമം എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ, അങ്ങനെ ഒരു നിയമം അവിടെ ഇല്ലായിരുന്നു എന്നാണ് ഗോയൽ പറയുന്നത്. എന്തായാലും എവിടെ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനെ തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
