Asianet News MalayalamAsianet News Malayalam

ഫിലിപ്പീന്‍കാര്‍ വീണ്ടും പെട്ടു; 'എന്തുംചെയ്യും പ്രസിഡന്റ്' ഒഴിയുമ്പോള്‍ പകരമെത്തുന്നത് മകള്‍!

എല്ലാറ്റിനും പരിഹാരം കൊലയും ബലാല്‍സംഗവും ആണെന്ന് കരുതിയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നുവെന്ന ഫിലിപ്പീന്‍കാരുടെ സന്തോഷം ഇതാ അവസാനിച്ചു! 

Philippines president  Rodrigo Dutertes daughter runs for vice president
Author
Manila, First Published Nov 14, 2021, 2:57 PM IST

കൊലപാതകങ്ങളും അക്രമവുമായി ഫിലിപ്പീന്‍സിനെ ഇളക്കിമറിച്ച പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ സജീവ രാഷ്ട്രീയം വിടുന്നു എന്ന പ്രഖ്യാപനം ആ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരുന്നത്. എന്നാല്‍, ആ ആശ്വാസത്തിന് വലിയ ആയുസ്സില്ല എന്നാണ് പുതിയ വാര്‍ത്ത. അച്ഛനു പിന്നാലെ റോഡ്രിഗോയുടെ മകള്‍ രാഷ്്രടീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇളയ മകള്‍ സാറ ദുതേര്‍തെയാണ് അധികാരം കുടുംബത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. വരുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണ് സാറ. മുന്‍ പ്രസിഡന്റ് ഗ്ലോറിയോ അറോയോയുടെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന സാറ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ഏകാധിപതിയായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകനെതിരെയാണ് മാറ്റുരയ്ക്കുന്നത്. 

ഭരണഘടനാ പ്രകാരം ഫിലിപ്പീന്‍സില്‍ ഏഴ് വര്‍ഷമാണ് ഒരാള്‍ക്ക് പ്രസിഡന്റാവാന്‍ കഴിയുക. ആ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് താന്‍ വിരമിക്കുകയാണ് എന്ന് പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ പ്രഖ്യാപിച്ചത്. താന്‍ സജീവ രാഷ്ട്രീയം വിടുകയാണ് എന്നുള്ള റോഡ്രിഗോയുടെ പ്രഖ്യാപനം രാജ്യം അതിശയത്തോടെയാണ് കണ്ടത്. രാജ്യത്തിന്റെ അധികാരം കൈയടിക്കി ഏകാധിപതിയെ ഭരിച്ചുകാണ്ടിരുന്ന റോഡ്രിഗോ അധികാരം വിട്ടൊഴിയില്ലെന്നായിരുന്നു പൊതുനിഗമനം. അതിനിടെയാണ്, സ്വന്തം മകളെ കളത്തിലിറക്കി റോഡ്രിഗോ പുതിയ അധികാരക്കളിക്ക് തുടക്കമിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നലെയാണ് സാറയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമായത്. 

കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോഡ്രിഗേ പിന്നീട് തീവ്രവലതുപക്ഷ, കടും ദേശീയവാദ നിലപാടുകളിലേക്ക് പോവുകയായിരുന്നു. സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന് എന്തിനും തയ്യാറായ ലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയുണ്ട്. 2016-ലാണ് റോഡ്രിഗോ ദുതേര്‍തെ പ്രസിഡന്റായി അധികാരമേറ്റത്. ഭരണകക്ഷിയായ പിഡിപി ലബാന്‍ നേതാവായ അദ്ദേഹം നേരത്തെ ഏഴ് തവണ മേയറായിരുന്നു.  പ്രസിഡന്റായതോടെ, പാര്‍ട്ടിയേക്കാള്‍ വലിയ പ്രതിച്ഛായയിലേക്ക് അദ്ദേഹം ഉയര്‍ന്നു. 

റോഡ്രിഗോയുടെ ഡെത്ത്സ്‌ക്വാഡ് എന്നറിയപ്പെടുന്ന ആരാധക വൃന്ദമാണ് പിന്നീട് പാര്‍ട്ടിയെ തന്നെ നിയന്ത്രിച്ചു തുടങ്ങിയത്. ആയിരക്കണക്കിനാളുകള്‍ അടങ്ങുന്ന  ഒരു ഓണ്‍ലൈന്‍ ട്രോള്‍ ആര്‍മിയുണ്ട് ഈ സംഘത്തിന്. സൈബര്‍ ആക്രമണമാണ് പ്രധാന ജോലി. ഫേക്ക് വാര്‍ത്തകള്‍  സൃഷ്ടിക്കുന്നതു മുതല്‍ ഫോട്ടോഷോപ്പ് വ്യാജ ഇമേജുകള്‍ പ്രചരിപ്പിക്കുന്നതു വരെ ചെയ്യാത്ത പണികളില്ല. 

ദവാവോ പ്രവിശ്യയുടെ മുന്‍ ഗവര്‍ണറായ വിസെന്റ് എ ദുതേര്‍തെയുടെയും അധ്യാപികയായ സോലിദാദിന്റെയും മകനാണ് റോഡ്രിഗോ. നിയമബിരുദം നേടിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ എഴ് തവണ റോഡ്രിഗോ ദവാവോയിലെ മേയറായിരുന്നു.മേയറായിരിക്കെ, മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കാന്‍ എന്ന പേരില്‍ റോഡ്രിഗോ കൊണ്ടുവന്ന പദ്ധതി വിവാദമായിരുന്നു. ആരെയും വിചാരണകൂടാതെ വെടിവെച്ചുകൊല്ലുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. ദവാവോ ഡെത്ത്സ്‌ക്വാഡ് എന്ന സംഘത്തെ വളര്‍ത്തി അവരെ ഉപയോഗിച്ച് ആളുകളെ വെടിവെച്ചു കൊല്ലുകയായിരുന്നു. നിരവധി തെരുവു കുട്ടികളെയും ഈ സംഘം കൊന്നു കളഞ്ഞു. എന്നാല്‍, ഇതൊന്നും വലിയ വിവാദമായില്ല. 

കോളജില്‍ പഠിക്കുന്ന സമയത്തു തന്നെ പലരെയും വെടിവെച്ചു കൊന്നതായി റോഡ്രിഗോ പറഞ്ഞിരുന്നു. തന്നോട് മോശമായി പെരുമാറിയവരെയും തനിക്ക് കലിപ്പ് തോന്നിയവരെയും വെടിവെച്ചു കൊന്നു എന്നാണ് ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയത്. എന്നാല്‍, ഇക്കാര്യം അന്വേഷിച്ച ഓംബുഡ്സ്മാന്‍, അതൊക്കെ അന്ന് സാധാരണമായിരുന്നു എന്നായിരുന്നു ന്യായീകരിച്ചത്. മേയര്‍ പദവിയില്‍നിന്നാണ് റോഡ്രിഗോ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നത്.  രാജ്യത്തിന്റെ രക്ഷകന്‍, വികസന നായകന്‍, ദേശീയവാദിയായ നേതാവ്, ദുഷ്ടനിഗ്രഹം നടത്തുന്ന ദൈവം എന്നിങ്ങനെ സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് വമ്പന്‍ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ റോഡ്രിഗോ വിജയിച്ചു. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്ന സാധാരണക്കാരന്‍ എന്നായിരുന്നു സ്വയം വിശേഷിപ്പിച്ചത്. 

ഫേസ്ബുക്കാണ് ഫിലിപ്പീന്‍സിന്റെ പ്രധാന സോഷ്യല്‍ മീഡിയ. അതായിരുന്നു റോഡ്രിഗോയുടെയും ട്രോള്‍ ആര്‍മിയുടെയും പ്രധാന ആയുധം. ഫേക്ക് വാര്‍ത്തകളും വ്യാജ ഇമേജുകളും ഉപയോഗിച്ച് ഇവര്‍ റോഡ്രിഗോയെ താരമാക്കി മാറ്റി. ബലാല്‍സംഗത്തെയും കൊലപാതകത്തെയുമെല്ലാം പ്രകീര്‍ത്തിക്കുന്ന ഇയാള്‍ക്ക് ഏറെ ആരാധകരുടെ പിന്‍ബലവുമുണ്ടായി. 2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇയാള്‍ പ്രസിഡന്റായി. ജൂണ്‍ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാന്‍ റോഡ്രിഗോ ആഹ്വാനം ചെയ്തു. 


പൊലീസും ഇയാളുടെ ഡെത്ത് സ്‌ക്വാഡും ചേര്‍ന്ന് ആറായിരത്തോളം പേരെ കൊന്നു എന്നാണ് ഔദ്യോഗിക കണക്ക്. പന്ത്രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇരുപതിനായിരം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രതിപക്ഷ സെനറ്റര്‍മാര്‍ പറഞ്ഞത്.  2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇയാള്‍ പ്രസിഡന്റായി. ജൂണ്‍ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാന്‍ റോഡ്രിഗോ ആഹ്വാനം ചെയ്തു. 

ലോകമാകെ പ്രതിഷേധമുണ്ടായെങ്കിലും പ്രസിഡന്റ് റോഡ്രിഗോ അതൊന്നും വകവെച്ചില്ല. ഐക്യരാഷ്ട്ര സഭ ഇതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും റോഡ്രിഗോ അതുമായി സഹകരിച്ചില്ല. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് എല്ലാ എതിര്‍പ്പുകളെയും അദ്ദേഹം അടിച്ചമര്‍ത്തി.  എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൊല്ലും കൊലയുമാണെന്നാണ് റാഡ്രിഗോ പറഞ്ഞത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടേണ്ടവരാണ് എന്നും ഇദ്ദേഹം പരസ്യമായി പറഞ്ഞു. 

ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു റൊഡ്രിഗോ. ആയിരങ്ങളെയാണ് കൊവിഡ് കാലത്ത് ഇയാള്‍ ജയിലിലാക്കിയത്. അനേകം പേരെ വെടിവെച്ചു കൊന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഹെലിക്കോപ്റ്ററില്‍ നിന്ന് താന്‍ താഴേക്ക് എറിഞ്ഞു കൊന്നിട്ടുണ്ടെന്നും പറഞ്ഞു. ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന അനേകം പ്രസ്താവനകളാണ് റോഡ്രിഗോ നടത്തിയിരുന്നത്. സൈനികര്‍ക്ക് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാമെന്നായിരുന്നു ഒരു പ്രസ്താവന. മൂന്ന് ബലാല്‍സംഗ കേസുകള്‍ വരെ കുറ്റകരമല്ല എന്നും അയാള്‍ പ്രസ്താവിച്ചു. മിസ് യൂണിവേഴ്‌സിനെ ബലാല്‍സംഗം ചെയ്യുന്നതില്‍ തെറ്റില്ല എന്നായിരുന്നു 2017- ല്‍  അയാള്‍ പറഞ്ഞത്. 

മരണം ഉറപ്പായ സമയത്ത് ഒരാള്‍ ബലാത്സംഗം  ചെയ്യാന്‍ ധൈര്യം കാട്ടിയാല്‍ അയാളെ താന്‍ അഭിനന്ദിക്കുമെന്നായിരുന്നു മറ്റൊരു പ്രസ്താവന. സ്ത്രീകള്‍ സുന്ദരികളാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും അവര്‍ സമ്മതിക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്നം എന്നുമായിരുന്നു മറ്റൊരു പ്രസ്താവന. ജാക്വിലിന്‍ ഹാമിലിന്‍ എന്ന ഒരു മിഷനറി പ്രവര്‍ത്തക ഇയാള്‍ മേയറായിരിക്കെ ദവാഓ ജയിലില്‍ ബലാല്‍സംഗം ചെയ്തുകൊല്ലപ്പെട്ടപ്പോഴുമുണ്ടായി വിവാദ പ്രസ്താവന. അവളെ ആദ്യം പ്രാപിക്കേണ്ടത് മേയറാവണമായിരുന്നു എന്നാണ് പരസ്യമായി അയാള്‍ വിളിച്ചു പറഞ്ഞത്. 

പൊതുപരിപാടികളില്‍ മുന്നില്‍ വരുന്ന സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കുകയാണ് അങ്ങേരുടെ ഒരു ഹോബി. 2018-ല്‍ ജപ്പാന്‍ സന്ദര്‍ശിച്ച സമയത്ത്, സദസ്സില്‍ നിന്നാരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഒരു സ്ത്രീയെ പരസ്യമായി ചുംബിച്ചിരുന്നു ഇയാള്‍. അന്നത് വിവാദമായി. അപ്പോള്‍ എന്തു കൊണ്ട് അവള്‍ എതിര്‍ത്തില്ല എന്നായിരുന്നു ന്യായീകരണം.  പിറ്റേവര്‍ഷം ജൂണില്‍ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അഞ്ച് സ്ത്രീകളെയാണ് ഇയാള്‍ പൊതുപരിപാടിക്കിടെ പരസ്യമായി ചുംബിച്ചത്. അതില്‍ മൂന്നു പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതുമാത്രമല്ല, വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ ഒരു മടിയുമില്ലായിരുന്നു റോഡ്രിഗോയ്ക്ക്. മുന്‍ യു എസ് പ്രസിഡന്റ് ട്രംപുമായാണ് ഇയാളെ അക്കാലത്ത് പലരും താരതമ്യപ്പെടുത്തിയിരുന്നത്.  റോഡ്രിഗോയുടെ ഭരണകാലത്ത് ഫിലിപ്പീന്‍സിലെ കുറ്റകൃത്യങ്ങളുടെ തോത് വളരെ കൂടുതലായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും എണ്ണം പലമടങ്ങ് വര്‍ദ്ധിച്ചു. സൈബര്‍ ആക്രമണങ്ങള്‍ സര്‍വ്വസാധാരണമായി. എന്നാല്‍, താന്‍ വന്നതോടെ കുറ്റവാളികള്‍ ഒതുങ്ങി എന്നാണ് ഇയാളുടെ സ്ഥിരം വാദം. സര്‍ക്കാര്‍ അനുകൂലികളായ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഇയാളുടെ ട്രോള്‍ ആര്‍മിയുമെല്ലാം ചേര്‍ന്ന് ഇതാണ് ശരിയെന്നാണ് പ്രചാരണം നടത്തിയത്. 


ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ഭരണാധികാരി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സ്വതന്ത്രമായി നിന്നിരുന്ന സര്‍ക്കാര്‍ ഏജന്‍സികളെ സ്വന്തം വേലക്കാരെ പോലെയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത് എന്നാണ് പ്രതിപക്ഷ വിമര്‍ശനം. കോടതി അടക്കം പ്രസിഡന്റിന്റെ താല്‍പ്പര്യ പ്രകാരമാണ് നീതിനിര്‍വഹണം നടത്തുന്നത് എന്നാണ് മറ്റൊരു ആരോപണം.  എതിര്‍പ്പുകളെ ഉന്‍മൂലനം ചെയ്യുകയാണ് ഇയാളുടെ രീതി. നിരവധി പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരെയുമൊക്കെ ഇക്കാലയളവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആയിരങ്ങള്‍ ജയിലിലായി. വാഴ്ത്തുന്ന മാധ്യമങ്ങളെ ഒഴികെ മറ്റെല്ലാവെരയും അടച്ചുപൂട്ടുകയാണ് ഇയാള്‍. 

റോഡ്രിഗോയുടെ വിദേശ നയങ്ങള്‍ രാജ്യത്തെ ഒറ്റപ്പെടുത്തിയതായാണ് വിശകലനങ്ങള്‍ പറയുന്നത്. യു എന്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളെയും ധിക്കരിച്ചാണ് ഇദ്ദേഹത്തിന്റെ ഭരണകൂടം മുന്നോട്ടുപോവുന്നത്. മറ്റു രാജ്യങ്ങളുമായും മോശം ബന്ധമാണ് ഇദ്ദേഹത്തിന്. എന്നാല്‍, മറ്റു രാജ്യങ്ങളിലുള്ള ഇതേ പോലുള്ള ഭരണാധികാരികളുമായി വലിയ അടുപ്പമാണ് ഇയാള്‍ക്കുള്ളത്. 


രാഷ്ട്രീയം വിടുന്നു എന്ന ഇദ്ദേഹത്തിന്റെ പറച്ചില്‍ വലിയ ചര്‍ച്ചയായതിനിടെയാണ് ഇളയ മകളുടെ അരങ്ങേറ്റം. റോഡ്രിഗോ രാഷ്്രടീയം വിടാന്‍ സാദ്ധ്യതയില്ല എന്നായിരുന്നു അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.  അധികാരമൊഴിഞ്ഞാലും ശിങ്കിടികളെ പ്രസിഡന്റാക്കി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തും, അനുയായികളുടെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി തീരുമാനം പിന്‍വലിക്കും, എതിരാളികളെ കൊന്നൊടുക്കി ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവും എന്നിങ്ങനെ പല സാദ്ധ്യതകളും അവര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് സാറ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നത്. 
 

Follow Us:
Download App:
  • android
  • ios