Asianet News MalayalamAsianet News Malayalam

Pets over children : കുട്ടികള്‍ക്ക് പകരം 'പെറ്റി'നെ വളര്‍ത്തുന്നത് സ്വാര്‍ത്ഥതയാണ് എന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവിടെ ആളുകള്‍ കുട്ടികളെ വേണ്ട എന്ന് വയ്ക്കുന്നതും അല്ലെങ്കില്‍ ഒറ്റക്കുട്ടി മതി, പിന്നെ വേണ്ട എന്ന് തീരുമാനിക്കുന്നതായും നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

Pope Francis says people choose to have pets over children are selfish
Author
Vatican City, First Published Jan 6, 2022, 10:29 AM IST

കുട്ടികള്‍ക്ക് പകരം പെറ്റി(Pet)നെ വളര്‍ത്താമെന്ന് തീരുമാനിക്കുന്നത് സ്വാര്‍ത്ഥതയാണ് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ(Pope Francis). റോമിലെ വത്തിക്കാനിൽ നടന്ന പൊതുസദസ്സിൽ രക്ഷാകര്‍തൃത്വത്തെ(Parenthood) കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് മാർപാപ്പയുടെ പരാമർശം. 'ഇന്ന് നമുക്ക് ഒരുതരത്തിലുള്ള സ്വാര്‍ത്ഥത കാണാം. കുട്ടികള്‍ വേണ്ട എന്ന് വയ്ക്കുന്ന ചിലയാളുകളെ നമുക്ക് കാണാം. ചിലപ്പോള്‍ ചിലര്‍ക്ക് ഒരു കുട്ടിയുണ്ട്. എന്നാല്‍, ചിലരാകട്ടെ ആ സ്ഥാനത്ത് നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുകയാണ്. ഇത് കേൾക്കുന്നയാളുകളെ ചിരിപ്പിച്ചേക്കാം. എന്നാലും ഇതൊരു യാഥാര്‍ത്ഥ്യമാണ്' എന്നും അദ്ദേഹം പറഞ്ഞു.  

'ഈ ആചാരം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്, മാത്രമല്ല നമ്മെ താഴ്ന്നവരാക്കുകയും നമ്മുടെ മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവശാസ്ത്രപരമായ കാരണങ്ങളാൽ കുട്ടികളുണ്ടാവാത്ത ആളുകൾ ദത്തെടുക്കൽ പരിഗണിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു, രക്ഷാകർതൃത്വത്തിലേക്ക് കടക്കുന്നതിൽ ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. 

ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവിടെ ആളുകള്‍ കുട്ടികളെ വേണ്ട എന്ന് വയ്ക്കുന്നതും അല്ലെങ്കില്‍ ഒറ്റക്കുട്ടി മതി, പിന്നെ വേണ്ട എന്ന് തീരുമാനിക്കുന്നതായും നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെക്കാൾ വളർത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുന്നവരെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പരാമർശം നടത്തുന്നത് ഇതാദ്യമല്ല. 2014 -ൽ, കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്തുന്നത് സാംസ്കാരിക അധഃപതനത്തിന്റെ മറ്റൊരുദാഹരണമാണ് എന്നും വളർത്തുമൃഗങ്ങളുമായുള്ള വൈകാരിക ബന്ധങ്ങൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തേക്കാൾ എളുപ്പമായതുകൊണ്ടാവാം അത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

85 -കാരനായ മാർപാപ്പ മുമ്പ് നായ്ക്കൾ മുതൽ പാന്തറുകൾ വരെയുള്ള മൃഗങ്ങളെ ലാളിക്കുന്ന ഫോട്ടോ എടുത്തിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന് വളർത്തുമൃഗമുള്ളതായി അറിവില്ല. അദ്ദേഹത്തിന്റെ 2015 -ലെ യുണൈറ്റഡ് സ്‌റ്റേറ്റ് സന്ദർശനത്തിനിടെ നായ ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളെ സഭാവസ്ത്രങ്ങൾ പോലെ അണിയിക്കുകയും ആ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ #popedog എന്ന ഹാഷ്‌ടാഗിനൊപ്പം പങ്കുവയ്ക്കുകയും ചെയ്‍തിരുന്നു. പോപ്പിന് ഈ പ്രവണതയെക്കുറിച്ച് അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ഒരു വത്തിക്കാൻ വക്താവ് പറഞ്ഞത്: 'അദ്ദേഹത്തിന് ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു' എന്നാണ്. 

Follow Us:
Download App:
  • android
  • ios