ശാരീരികമായും മാനസികമായും തളർന്നുപോകുന്നതിനാൽ താൻ ചില സമയങ്ങളിൽ ജോലിസ്ഥലത്ത് വെച്ച് കരഞ്ഞുപോകാറുണ്ടെന്ന് അവർ പറയുന്നു.

പൊതുമേഖലാ ബാങ്കിലെ ഗർഭിണിയായ ജീവനക്കാരി തൻ്റെ മാനേജരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. മാനേജരുടെ പെരുമാറ്റം കാരണം താൻ ജോലിസ്ഥലത്ത് വെച്ച് പലപ്പോഴും കരഞ്ഞുപോയെന്നും അവർ പറയുന്നു. യുവതി 28 ആഴ്ച ഗർഭിണിയാണ്. ഗർഭകാലം മുഴുവനും മുടങ്ങാതെ ജോലിക്ക് പോവുകയായിരുന്നു. ആദ്യത്തെ മൂന്ന് മാസം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ബ്രാഞ്ചിൽ താൻ മാത്രമായിരുന്നു ജീവനക്കാരി. മറ്റൊരു ജീവനക്കാരൻ അവധിയിലും പകരക്കാരനെ ലഭിക്കാത്തതിനാലും മുടങ്ങാതെ ജോലിക്ക് ഹാജരായി.

മോശം ആരോഗ്യസ്ഥിതിയും ഗർഭസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും മാനേജർ തൻ്റെ മിക്ക അവധികളും നിഷേധിച്ചതായി അവർ ആരോപിക്കുന്നു. കൂടാതെ, അദ്ദേഹം തന്നെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയയാക്കുകയും, അസമയത്തുള്ള കോളുകൾ ഉൾപ്പെടെ ന്യായീകരിക്കാനാവാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. അടിസ്ഥാനപരമായ സഹാനുഭൂതി കാണിക്കാൻ പോലും മാനേജർ വിസമ്മതിച്ചതായി യുവതി എഴുതി. ഒരു തവണ സുഖമില്ലാതിരുന്നപ്പോൾ, അന്നത്തെ ജോലികൾ പൂർത്തിയാക്കിയോ എന്ന് അന്വേഷിക്കാൻ രാത്രി 10:30 ന് ഓഫീസ് സപ്പോർട്ട് സ്റ്റാഫിനെ കൊണ്ട് വിളിപ്പിച്ചു.

ശാരീരികമായും മാനസികമായും തളർന്നുപോകുന്നതിനാൽ താൻ ചില സമയങ്ങളിൽ ജോലിസ്ഥലത്ത് വെച്ച് കരഞ്ഞുപോകാറുണ്ടെന്ന് അവർ പറയുന്നു. എൻ്റെ ഗർഭകാലം ഓരോ ദിവസം കഴിയുംതോറും കഠിനമായി കൊണ്ടിരിക്കുന്നു. മാനേജർ അനുവദിച്ച ചില അർഹതയില്ലാത്ത വായ്പകളെക്കുറിച്ച് താൻ ആശങ്ക ഉന്നയിച്ചതാണ് ഈ ഉപദ്രവത്തിന് പിന്നിലെന്ന് അവർ സംശയിക്കുന്നു. ഇത് പ്രതികാര നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതാകാം.

എന്തായാലും ഈ സ്ത്രീയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ അവർക്ക് പിന്തുണയുമായി രംഗത്തെത്തി. എച്ച് ആർ വിഭാഗത്തെ വിഷയം അറിയിക്കാൻ പലരും അവരോട് ആവശ്യപ്പെട്ടു. സ്ഥിരതയും മാന്യതയുമുള്ള തൊഴിലിടങ്ങളായി കണക്കാക്കപ്പെട്ടിരുന്ന ചില പൊതുമേഖലാ ബാങ്കുകളിൽ പോലും ഇത്തരം സമീപനങ്ങൾ കാണുന്നത് ദൗർഭാഗ്യകരമാണെന്നും കർശന നടപടികൾ ആവശ്യമാണെന്നും പലരും കമന്റുകളിൽ കുറിച്ചു.