Asianet News MalayalamAsianet News Malayalam

അപകടകരമായ മൂന്ന് പാറകൾ, എത്താൻ ഒരേയൊരു മാർ​ഗം, ചിത്രങ്ങൾ പോലും അപൂർവം, വിജനതയാണ് ഈ ലൈറ്റ്‍ഹൗസിന്‍റെ മെയിന്‍

2015 ജൂലൈയിൽ ലൈറ്റ് ഹൗസിലേക്ക് നവീകരണ പ്രവൃത്തികൾക്കായി ആറ് തൊഴിലാളികളെ ഹെലികോപ്റ്ററിൽ ഇവിടെ എത്തിച്ചിരുന്നു.  ദ്വീപിൽ രാത്രി ചെലവഴിച്ച ഇവർ പറയുന്നത് തങ്ങൾക്ക് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല എന്നാണ്.

pridrangar lighthouse most isolated lighthouse rlp
Author
First Published Nov 20, 2023, 1:54 PM IST

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹമുള്ളവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും നിങ്ങൾ ഈ ലൈറ്റ് ഹൗസ് സന്ദർശിക്കണം. കാരണം, സം​ഗതി വിജനമായ സ്ഥലത്താണ് നിർമ്മിച്ചത് എങ്കിലും വന്യമായ ഭം​ഗിയുള്ളതും വാസ്തുവിദ്യ പ്രകാരം ഒരുപാട് പ്രത്യേകതകളുള്ളതുമാണ് ഈ ലൈറ്റ്ഹൗസ്. 

ഐസ്‌ലാൻഡിക് തീരപ്രദേശത്ത് നിന്ന് ആറ് മൈൽ അകലെ സ്ഥിതി ചെയ്യുന്ന Pridrangar ലൈറ്റ്ഹൗസിലേക്ക് എത്തിച്ചേരാനുള്ള ഏക മാർഗം ഹെലികോപ്ടറാണ്. 1939 -ൽ നിർമ്മാണം പൂർത്തിയാക്കിയ ഇത് നിർമ്മിച്ചിരിക്കുന്നത് വളരെ കുത്തനെയുള്ളതും ഉയർന്നതും അപകടകരവുമായ മൂന്ന് പാറകൾ ചേരുന്നിടത്താണ്. ലൈറ്റ് ഹൗസിന് താഴെയാകട്ടെ വന്യമായ അറ്റ്ലാന്റിക് സമുദ്രവും. അതുകൊണ്ട് തന്നെ ഈ ലൈറ്റ് ഹൗസ് കാണുക അത്ര എളുപ്പമല്ല. എന്തിനേറെ പറയുന്നു ഈ വിജനമായ ലൈറ്റ് ഹൗസിന്റെ ചിത്രങ്ങൾ പോലും അപൂർവമാണ്.

2009 -ൽ ഐസ്ലാന്റി ദിനപത്രമായ മോർഗൻബ്ലായ്‍യുടെ ഫോട്ടോഗ്രാഫർ അർനി സെബെർഗ്, ലൈറ്റ് ഹൗസിന്റെ ഫോട്ടോ എടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അതേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീണ്ടും ഇത് ശ്രദ്ധ ആകർഷിക്കുകയാണ്. പ്രശസ്ത നോവലിസ്റ്റായ യർസ സിഗുരാർഡോട്ടിർ,  ഇതേ ലൈറ്റ് ഹൗസ് ആണ്, "വൈ ഡിഡ് യൂ ലൈ?" എന്ന തന്റെ പുസ്തകത്തിന് പ്രചോദനമായി ഉപയോഗിച്ചത്.

ദേശീയ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററിൽ കയറിയാണ് സെബെർഗ് ലൈറ്റ് ഹൗസിന്റെ ഫോട്ടോ എടുത്തത്. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത് എന്നത് തന്നെ അതിശയകരമാണ്. ഹെലികോപ്റ്ററുകൾ ഇല്ലാതിരുന്നതിനാൽ 1939 -ൽ തൊഴിലാളികൾ ഇവിടെ എത്തിയത് കപ്പൽ വഴി ആയിരുന്നു. അർനി ജി. ഓരാറിൻസൺ ആണ് വിളക്കുമാടത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.

2015 ജൂലൈയിൽ ലൈറ്റ് ഹൗസിലേക്ക് നവീകരണ പ്രവൃത്തികൾക്കായി ആറ് തൊഴിലാളികളെ ഹെലികോപ്റ്ററിൽ ഇവിടെ എത്തിച്ചിരുന്നു.  ദ്വീപിൽ രാത്രി ചെലവഴിച്ച ഇവർ പറയുന്നത് തങ്ങൾക്ക് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല എന്നാണ്. ചുറ്റും ആർത്തലയ്ക്കുന്ന അറ്റ്ലാന്റിക് സമുദ്രത്തിന്റെ ക്ഷുഭിതഭാവം ആയിരുന്നു അതിന് കാരണം. കൂടാതെ മുകളിൽ ശ്വസിക്കാനും അൽപ്പം ബുദ്ധിമുട്ടായതായി തൊഴിലാളികൾ പറയുന്നു. ഈ വിളക്കുമാടത്തിന് വിപുലമായ ഫ്രെസ്നെൽ ലെൻസ് ഉണ്ട്. ഇത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമാണ്. ഏറ്റവും മോശം സാഹചര്യങ്ങളിൽപ്പോലും ഇത് കപ്പലുകൾക്ക് സഹായകമാകുന്നു.

വായിക്കാം: ദിവസവും മുഖത്ത് മൂത്രം പുരട്ടും, അതാണ് യുവത്വത്തിന്റെ രഹസ്യം, പോസ്റ്റുമായി ​ഗായിക; ശരിക്കും സൗന്ദര്യം കൂടുമോ?

Follow Us:
Download App:
  • android
  • ios