പ്രണയിച്ച പുരുഷന് വേണ്ടി കൊട്ടാരത്തിൽ നിന്ന് തെരുവിലേക്ക്, 10 കോടിയുടെ ഷെയറും വേണ്ടെന്നു വെച്ച് രാജകുമാരി
കോളേജിലെ സഹപാഠിയായ ഒരു സാധാരണക്കാരനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് മാക്കോ രാജകുമാരി കൊട്ടാരത്തിലെ സ്വർഗീയ സുഖങ്ങളെല്ലാം വെടിയാൻ തയ്യാറായിരിക്കുന്നത്.
പ്രണയത്തിനു വേണ്ടി നിങ്ങൾ ഏതുവരെ പോകും? സ്നേഹിച്ച പുരുഷന് വേണ്ടി നിങ്ങൾ നിങ്ങളുടെ കുടുംബത്തെ, സ്വത്തിനെ, ജന്മസിദ്ധമായ രാജപദവിയെ ഒക്കെ ത്യജിക്കാൻ തയ്യാറുണ്ടോ? ഉണ്ടെന്നാണ് ജാപ്പനീസ് രാജകുമാരിയായി മാക്കോ പറയുന്നത്. കോളേജിലെ സഹപാഠിയായ ഒരു സാധാരണക്കാരനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് മാക്കോ രാജകുമാരി കൊട്ടാരത്തിലെ സ്വർഗീയ സുഖങ്ങളെല്ലാം വെടിയാൻ തയ്യാറായിരിക്കുന്നത്. രാജകുമാരി വിവാഹം ചെയ്യാൻ ആഗ്രഹിച്ചത് ഒരു പാവപ്പെട്ടവനെ ആണ് എന്നതുകൊണ്ട് മാത്രം മാസങ്ങളോളം വൈകിയ വിവാഹ ചടങ്ങുകൾ കുമാരിയുടെ കടുംപിടുത്തം തുടർന്നതോടെ ഒടുവിൽ മനസ്സില്ലാ മനസ്സോടെയെങ്കിലും നടത്താൻ രാജകുടുംബം സമ്മതിച്ചു.
അകിഹിതോ ചക്രവർത്തിയുടെ കൊച്ചു മകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമായ, ഇരുപത്തൊമ്പതു വയസ്സുള്ള രാജകുമാരി മാക്കോ തന്റെ കോളേജ്മേറ്റ് ആയ കെയ് കൊമറോ എന്ന ഇരുപത്തൊമ്പതുകാരനെയാണ് ആണ് ഒടുവിൽ വിവാഹം കഴിച്ചത്. വിവാഹം 2017 -ൽ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു എങ്കിലും ചടങ്ങുകൾ അന്തപ്പുരത്തിലെ ആശയക്കുഴപ്പങ്ങൾ കാരണം അനിശ്ചിതമായി നീളുകയായിരുന്നു. ജപ്പാനിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം രാജകുടുംബത്തിലെ ഇളമുറക്കാരിക്ക് സാധാരണക്കാരനായ ഒരാളെ വിവാഹം കഴിക്കണം എന്നുണ്ടെങ്കിൽ, രാജപദവി ത്യജിച്ചേ മതിയാകൂ.
രാജപദവി വേണ്ടെന്നു വെച്ച് കൊട്ടാരം വിട്ടു തെരുവിലേക്ക് ഇറങ്ങിയാലും അവർക്ക് നല്ല നിലയിൽ കഴിയാൻ വേണ്ടി രാജകൊട്ടാരം ഇങ്ങനെ വിവാഹിതരാവുന്നവർക്ക് ഏതാണ്ട് പത്തുകോടി രൂപയ്ക്ക് തുല്യമായ തുക ഭാഗമായി നൽകുന്ന പതിവ് ജപ്പാനിലുണ്ട്. ഈ തുകയും തിരസ്കരിച്ചുകൊണ്ടാണ് വളരെ ലളിതമായ ഒരു ചടങ്ങിലൂടെ മാക്കോ രാജകുമാരി തന്റെ പ്രിയ സ്നേഹിതനെ വിവാഹം കഴിച്ചിരിക്കുന്നത്. എന്നാൽ, രാജകുമാരിയുടെ ഈ ത്യാഗം, കുമാരിയുടെ പ്രതിശ്രുത വരന്റെ മാതാവുമായി ബന്ധപ്പെട്ടുള്ള ഒരു സാമ്പത്തിക പരാതിയെ തുടർന്നാണ് എന്നൊരു ആക്ഷേപവും മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.