പൊലീസ് ചേസിംഗില്‍ കാര്‍ ഇടിച്ചുതകര്‍ന്നു, കുറ്റവാളി പിടിയില്‍. 38-വയസ്സുള്ള കുറ്റവാളിയോട് 58 വയസ്സായ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് പ്രണയമായിരുന്നുവെന്ന്...

ജയിലില്‍ കഴിയുന്ന കൊടും കുറ്റവാളിയെ രക്ഷപ്പെടുത്തി, അയാള്‍ക്കൊപ്പം ഒളിച്ചോടിയ ജയില്‍ ഉദ്യോഗസ്ഥ പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം വെടിവെച്ചു മരിച്ചു. പന്ത്രണ്ട് ദിവസത്തോളമായി ഇവര്‍ക്കു പിന്നാലെയുള്ള പൊലീസ് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ്, സ്വയം നിറയൊഴിച്ച് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നിരവധി കേസുകളില്‍ പ്രതിയായ 38-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയെ രണ്ടാഴ്ചയോളമായി ഇളക്കിമറിച്ച സംഭവങ്ങളിലാണ് ഈ ക്ലൈമാക്‌സ്. 

ഏപ്രില്‍ 29-നാണ് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ലോഡര്‍ഡെയില്‍ ഡിറ്റഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയായിരുന്ന കെയ്സി വൈറ്റ് എന്ന കൊടും കുറ്റവാളി രക്ഷപ്പെട്ടത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിക്കൊപ്പം ജയിലിലെ ഉന്നത ഉദ്യോഗസ്ഥയായ 58-കാരി വിക്കി വൈറ്റിനെയും കാണാതായിരുന്നു. 

കോടതിയില്‍ മനോരോഗ പരിശോധനയ്ക്ക് കൊണ്ടുപോവുന്നു എന്നു പറഞ്ഞാണ് ഔദ്യോഗിക വാഹനത്തില്‍ ഉദ്യോഗസ്ഥ കെയ്സി വെറ്റിനെ കൊണ്ടുപോയത്. കൊടും കുറ്റവാളികളെ കൊണ്ടുപോവുമ്പോള്‍ രണ്ട് ഉദ്യോഗസ്ഥര്‍ കൂടെ പോവണമെന്നാണ് നിയമം. എന്നാല്‍, ഉദ്യോഗസ്ഥ ഇയാളെ തനിച്ചാണ് കൊണ്ടുപോയത്. വൈകുന്നേരമായിട്ടും കുറ്റവാളിയെ ജയിലില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥയെയും കാണാനില്ലെന്ന് കണ്ടെത്തി. കെയ്സി വൈറ്റിനെ കൊണ്ടുപോയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. 

ഇതു സംബന്ധിച്ച് അനേകം അഭ്യൂഹങ്ങള്‍ പറന്നിരുന്നു. മികച്ച സേവനത്തിന് അനേകം അവാര്‍ഡുകള്‍ നേടിയ, ജയിലിലെ കറക്ഷന്‍സ് ഡയരക്ടര്‍ ആയ വിക്കി വൈറ്റ് വിരമിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് കുറ്റവാളിക്കൊപ്പം സ്ഥലം വിട്ടത്. ഇവര്‍ കുറ്റവാളിയുമായി പ്രണയത്തിലായിരുന്നുവെന്ന് ആദ്യം അഭ്യൂഹം ഉണ്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശ്വസ്ഥയായിരുന്ന ഈ ഉദ്യോഗസ്ഥയില്‍നിന്നും അത്തരമൊരു പ്രവൃത്തി ഉണ്ടാവാനിടയില്ല എന്നായിരുന്നു ജയില്‍ വകുപ്പ് ഉന്നതരുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, പിന്നീട്, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. 38-കാരനായ കുറ്റവാളിയുമായി 58-കാരിയായ ഉദ്യോഗസ്ഥ പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ അന്വേഷക സംഘം എത്തിപ്പെട്ട നിഗമനം. 

ഇരുവരെയും കാണാതായത് വെള്ളിയാഴ്ചയാണ്. അന്ന് വിക്കിയുടെ ജോലിസ്ഥലത്തെ അവസാനത്തെ ദിവസമായിരുന്നു. അടുത്തിടെയാണ് വിക്കി തന്റെ വീട് വിറ്റത്. ബീച്ചില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നതിനാലാണ് വീട് വിറ്റത് എന്നാണ് ഇവര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത്. ഇരുവരും തമ്മില്‍ പ്രത്യേക ബന്ധം ഉണ്ടായിരുന്നതായി മറ്റ് അന്തേവാസികള്‍ വിവരം നല്‍കിയതായി പിന്നീട് കേസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 

സംഭവം നടന്നതിനു പിന്നാലെ പൊലീസ് രാജ്യമാകെ തെരച്ചില്‍ സജീവമാക്കിയിരുന്നു. എന്നാല്‍, ഇവരെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചിരുന്നില്ല. തൊട്ടുപിന്നാലെയാണ്, ഇവരെ ഇന്ത്യാനയില്‍ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ക്കു വേണ്ടി വന്‍ തിരച്ചില്‍ നടന്നു. അതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസ് വാഹനവുമായുള്ള മല്‍സരപ്പാച്ചിലിനിടെ ഇവരുടെ കാര്‍ ഇടിച്ചു തകര്‍ന്നതായി പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് ഇരുവരെയും പൊലീസ് പിടികൂടി. ഇതിനിടയിലാണ്, ഉദ്യോഗസ്ഥ സ്വയം നിറയൈാഴിച്ച് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊടും കുറ്റവാളിയായ കേസി വൈറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് പിടികൂടി. ഇയാള്‍ ഇനി പുറംലോകം കാണില്ലെന്ന് ഷെറീഫിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.