തദ്ദേശീയ ഗോത്രജനതയുടെ പരാമാധികാരത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് കാന്‍ബറയിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്‍വാതിലുകള്‍ കത്തിനശിച്ചു. ഉടന്‍ തന്നെ തീ കെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 


ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് (Australian parliament) മന്ദിരത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. തദ്ദേശീയ ഗോത്രജനതയുടെ (native indigenous people) പരമാധികാരത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് കാന്‍ബറയിലെ (Canberra) പഴയ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്‍വാതിലുകള്‍ കത്തിനശിച്ചു. ഉടന്‍ തന്നെ തീ കെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

രണ്ട് ദിവസമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രതിഷേധം അക്രമാസക്തമായത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും 'പരാമാധികാര പൗര' സംഘടനകളുമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇത് ഓസ്‌ട്രേലിയയുടെ രീതിയല്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പ്രതിഷേധത്തെ അദ്ദേഹം അപലപിച്ചു. ജനാധിപത്യത്തിന്റെ ചിഹ്‌നമായ ഒരിടത്തിന് തീയിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

മ്യൂസിയം ഓഫ് ഓസ്‌ട്രേലിയന്‍ ജനാധിപത്യ മ്യൂസിയമാണ് ഇപ്പോഴിവിടെ പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 20-ന് മ്യൂസിയം അടച്ചിട്ടിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയ മ്യൂസിയം അധികൃതര്‍ ഇന്നലത്തെ അക്രമ സംഭവങ്ങളെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.

മുന്‍പാര്‍ലമെന്റിന്റെ മുന്‍വശത്താണ് കഴിഞ്ഞ കുറച്ചു ദിവസമായി തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം നടക്കുന്നത്. അബോറിജിനല്‍ ടെന്റ് എംബസി സ്ഥാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഭൂമിക്കു മേലുള്ള തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ക്കായി ആരംഭിച്ച പ്രതിഷേധമാണിത്. 

Scroll to load tweet…

1988-ലാണ് ക്യാപിറ്റല്‍ ഹില്ലിന് അല്‍പ്പമകലെയായി പുതിയ പാര്‍ലമെന്റ് മന്ദിരം നിലവില്‍ വന്നത്. അതിനു ശേഷം ഇവിടെ ജനാധിപത്യ മ്യൂസിയം പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ഹെരിറ്റേജ് കെട്ടിടത്തിന്റെ മുന്‍വാതിലുകളിലെ തീ കെടുത്തുകയും ചെയ്തു. 

ഇത് ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള അതിക്രമമാണെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിഷേധ പ്രസ്താവനയില്‍ പറഞ്ഞു. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.