മൂന്ന് മാസം മുമ്പ് മോഷണം പോയ സ്കൂട്ടറിന് ട്രാഫിക് പിഴ. ട്രാഫിക് നിയമലംഘനത്തിന് ലഭിച്ച ചലാനിലെ ഫോട്ടോയിൽ, വാഹനം ഓടിക്കുന്നത് മോഷ്ടാവാണെന്നാണ് ഉടമയുടെ സംശയം.

ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ഫൈൻ അടക്കേണ്ടി വരും. നോട്ടീസ് വീട്ടിലേക്കും വരാം. എന്നാൽ, ഹൈദരാബാദ് സ്വദേശിയായ ഫൈസൽ റഹ്മാന് ലഭിച്ച ട്രാഫിക് ചലാൻ യുവാവിനെ ഞെട്ടിക്കുകയാണ് ഉണ്ടായത്. കാരണം, മൂന്ന് മാസം മുമ്പ് മോഷണം പോയ സ്‌കൂട്ടറിനാണ് പിഴ ലഭിച്ചിരിക്കുന്നത്. അതിലും വിചിത്രമായ കാര്യം, ചലാനൊപ്പം ലഭിച്ച ഫോട്ടോയിൽ തന്റെ വണ്ടി ഓടിക്കുന്നത് മോഷ്ടാവാണെന്നാണ് ഫൈസൽ കരുതുന്നത് എന്നതാണ്.

Add Asianetnews as a Preferred SourcegooglePreferred

ജനുവരി 24 -നാണ് ഫൈസലിന്റെ സ്‌കൂട്ടർ കാണാതാവുകയും ഹബീബ് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. ഏകദേശം 20,000 രൂപ വിലമതിക്കുന്ന വാഹനമായിരുന്നു ഇത്. വാഹനം മോഷണം പോയി മൂന്ന് മാസത്തിന് ശേഷം ഫൈസലിന് ട്രാഫിക് ചലാൻ ലഭിച്ചു. ട്രാഫിക് ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ വണ്ടി ഓടിക്കുന്ന വ്യക്തിയുടെ മുഖം വ്യക്തമായി കാണാം.

Scroll to load tweet…

ഹൈദരാബാദ് ട്രാഫിക് പൊലീസിനെയും സിറ്റി പൊലീസിനെയും തന്റെ പോസ്റ്റിൽ യുവാവ് ടാ​ഗ് ചെയ്തിട്ടുണ്ട്. പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'വാഹനം മോഷണം പോയാൽ അത് ഉടമയുടെ പേരിൽ നിന്ന് മാറ്റാൻ സംവിധാനം വേണം. ഇതിപ്പോൾ വണ്ടി ഓടിക്കുന്നത് മോഷ്ടാവോ അതോ കള്ളരേഖകൾ വിശ്വസിച്ച് വണ്ടി വാങ്ങിയ മറ്റാരെങ്കിലുമോ ആകാം' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ചിലപ്പോൾ വണ്ടി മോഷ്ടിച്ചയാൾ മറ്റൊരാൾക്ക് വിറ്റതാകാനും സാധ്യതയുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'വ്യാജ രേഖകൾ ചമച്ച് മോഷ്ടാവിൽ നിന്ന് അറിയാതെ വണ്ടി വാങ്ങിയതാണെങ്കിൽ ആ പാവം എന്ത് പിഴച്ചു' എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.