യുക്രൈനിലെ കുട്ടികൾക്കുവേണ്ടി നൊബേൽ സമ്മാനം വിറ്റ് റഷ്യൻ പത്രപ്രവർത്തകൻ
ഇത് ഒരു തുടക്കമാവട്ടെ എന്നും യുക്രേനിയയിലെ ജനങ്ങളെ സഹായിക്കാൻ ആളുകൾ അവരുടെ വിലപ്പെട്ട വസ്തുക്കളെല്ലാം വിൽക്കാൻ തയ്യാറാവട്ടെ എന്നും മുറാറ്റോവ് ഹെറിറ്റേജ് ഓക്ഷൻസ് പുറത്തിറക്കിയ വീഡിയോയിൽ മുറാറ്റോവ് പറഞ്ഞു.
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കുട്ടികൾക്കായി തന്റെ നൊബേൽ സമ്മാനം വിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ച ആളായിരുന്നു നൊബേൽ സമ്മാന ജേതാവും റഷ്യൻ പത്രപ്രവർത്തകനുമായ(Russian journalist) ദിമിത്രി മുറാറ്റോവ്(Dmitry Muratov). ഇപ്പോഴിതാ 103.5 ദശലക്ഷം ഡോളറിന് നോബേൽ സമ്മാനം ലേലത്തിൽ വിറ്റിരിക്കുന്നു.
ന്യൂയോർക്കിലാണ് ലോക അഭയാർത്ഥിദിനത്തോടനുബന്ധിച്ചുള്ള ലേലം ഇന്നലെ നടന്നത്. റഷ്യയിലെ നോവയ ഗസറ്റ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററും സ്ഥാപകരിൽ ഒരാളുമാണ് മുറാറ്റോവ്. 2021 -ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. ക്രെംലിനിനെ വിമർശിക്കുകയും ഉക്രെയ്‌നിനെതിരായ യുദ്ധത്തെ അപലപിക്കുകയും ചെയ്‌ത റഷ്യൻ മീഡിയകളിൽ ഒന്നാണ് മുറാറ്റോവിന്റെ പത്രം.
500,000 യുഎസ് ഡോളറിന്റെ ക്യാഷ് അവാർഡ് ചാരിറ്റിക്കായി സംഭാവന ചെയ്യുന്നതായി അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ സമ്മാനം ലേലം ചെയ്യണമെന്നതും മുറാറ്റോവിന്റെ തന്നെ ആശയമായിരുന്നു എന്ന് PTI റിപ്പോർട്ട് ചെയ്തു. ലേലത്തിന് മുമ്പ് അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ, ഉക്രെയ്നിലെ സംഘർഷം കാരണം അനാഥരായ കുട്ടികളെ കുറിച്ച് തനിക്ക് പ്രത്യേക ഉത്കണ്ഠയുണ്ടെന്ന് മുറാറ്റോവ് പറഞ്ഞു. "ഞങ്ങൾ അവരുടെ ഭാവി തിരികെ നൽകാൻ ആഗ്രഹിക്കുന്നു" എന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു തുടക്കമാവട്ടെ എന്നും യുക്രേനിയയിലെ ജനങ്ങളെ സഹായിക്കാൻ ആളുകൾ അവരുടെ വിലപ്പെട്ട വസ്തുക്കളെല്ലാം വിൽക്കാൻ തയ്യാറാവട്ടെ എന്നും മുറാറ്റോവ് ഹെറിറ്റേജ് ഓക്ഷൻസ് പുറത്തിറക്കിയ വീഡിയോയിൽ മുറാറ്റോവ് പറഞ്ഞു. കിട്ടിയ തുക മുഴുവനായും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു.