ഉത്തരവാദിത്തങ്ങളോ പുതിയ പ്രോജക്റ്റുകളോ ഇല്ലാതെ ശമ്പളം മാത്രം വാങ്ങി സുഖമായിരിക്കുന്ന അവസ്ഥയിൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും, നമ്മൾ കാര്യങ്ങൾ പഠിക്കാതിരിക്കുന്ന ഓരോ മാസവും മറ്റൊരാൾ ആ വിടവ് നികത്തുകയാണെന്നും കോർപ്പറേറ്റ് ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും പാട്ടീൽ ഓർമ്മിപ്പിക്കുന്നു.
കോർപ്പറേറ്റ് ലോകത്തെ ഡെഡ്‌ലൈനുകളും മീറ്റിംഗുകളും ഒക്കെയായി മാനസികസമ്മർദ്ദം നിറഞ്ഞ അന്തരീക്ഷളെക്കാൾ നമ്മൾ ഭയക്കേണ്ടത് ചെയ്യാൻ ജോലികളൊന്നും ഇല്ലാത്ത അവസ്ഥയെ എന്ന് യുവാവ്. പുനെ സ്വദേശിയായ കോർപ്പറേറ്റ് പ്രൊഫഷണലാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അഞ്ചിലധികം വർഷത്തെ കോർപ്പറേറ്റ് ജോലിയിലെ പരിചയത്തിൽ നിന്നുകൊണ്ടാണ് നിഹാർ പാട്ടീൽ എന്ന യുവാവ് സംസാരിക്കുന്നത്.
'കോർപ്പറേറ്റ് ജീവിതത്തിലെ ഏറ്റവും പേടിപ്പിക്കുന്ന അവസ്ഥ ജോലിസമ്മർദ്ദമല്ല. മറിച്ച്, നിങ്ങളെ ആർക്കും ആവശ്യമില്ലാതാവുകയോ ചെയ്യാനായി ജോലികളൊന്നും ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്' പാട്ടീൽ വീഡിയോയിൽ പറയുന്നു. ജോലിഭാരവും മീറ്റിംഗുകളും ജീവനക്കാരിൽ കടുത്ത നിരാശയും തളർച്ചയും ഉണ്ടാക്കുന്നുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ, ഉത്തരവാദിത്തമുള്ള ജോലികൾ ചെയ്യുന്നത് വഴി പുതിയ പ്രശ്നങ്ങൾ പരിഹരിക്കാനും, തെറ്റുകളിൽ നിന്ന് പഠിക്കാനും, ടീമിലെ വിശ്വസ്തനായ ഒരു അംഗമായി മാറാനും സാധിക്കുമെന്ന് യുവാവ് അഭിപ്രായപ്പെടുന്നു.
'ചെയ്യാനൊരു ജോലി ഉണ്ടാവുക എന്നതാണ് ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലത്. അതിലൂടെ മാത്രമാണ് കരിയറിൽ വളർച്ചയുണ്ടാകുന്നത്' യുവാവ് പറയുന്നു. ഉത്തരവാദിത്തങ്ങളോ പുതിയ പ്രോജക്റ്റുകളോ ഇല്ലാതെ ശമ്പളം മാത്രം വാങ്ങി സുഖമായിരിക്കുന്ന അവസ്ഥയിൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും, നമ്മൾ കാര്യങ്ങൾ പഠിക്കാതിരിക്കുന്ന ഓരോ മാസവും മറ്റൊരാൾ ആ വിടവ് നികത്തുകയാണെന്നും കോർപ്പറേറ്റ് ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും പാട്ടീൽ ഓർമ്മിപ്പിക്കുന്നു.
ജോലിസ്ഥലത്ത് പുതിയ വെല്ലുവിളികളൊന്നും നേരിടാത്തവർ ആ സമയം സർട്ടിഫിക്കേഷനുകൾ നേടാനും, പുതിയ കഴിവുകൾ വളർത്തിയെടുക്കാനും, പുതിയ പ്രോജക്റ്റുകളിൽ സ്വയം പങ്കാളികളാകാനും ഉപയോഗപ്പെടുത്തണം. 'കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചാൽ ജോലിയിലെ സമ്മർദ്ദം ഒരവസരമാണ്. നിങ്ങൾ ഇപ്പോഴും മത്സരരംഗത്തുണ്ടെന്നാണ് അത് കാണിക്കുന്നത്. ജോലി വളരെ സുഖകരമായി തോന്നുന്ന ദിവസം സ്വയം ചോദിക്കുക, ഞാൻ ശരിക്കും വളരുകയാണോ അതോ വെറുതെ ശമ്പളം വാങ്ങുകയാണോ?' എന്നും പാട്ടീൽ പറയുന്നു.
അതേസമയം, കടുത്ത ജോലിഭാരത്തെ മഹത്വവത്കരിക്കാനല്ല താൻ ശ്രമിക്കുന്നതെന്ന് ക്യാപ്ഷനിൽ പാട്ടീൽ വ്യക്തമാക്കുന്നുണ്ട്. നിരവധി ആളുകളാണ് ഈ വീഡിയോയോട് അനുകൂലമായി പ്രതികരിച്ചത്. ചെയ്യാൻ ജോലികളൊന്നുമില്ലാത്ത അവസ്ഥ വലിയൊരു മുന്നറിയിപ്പാണെന്നും ഏതു നിമിഷവും ജോലി നഷ്ടപ്പെടാൻ ഇത് കാരണമായേക്കാമെന്നും പലരും കമന്റ് ചെയ്തു.


