ഇത് കോശങ്ങള്‍ക്ക്  വികാരം പ്രകടിപ്പിക്കാനുള്ള കഴിവുണ്ട് എന്നതിന് തെളിവാണെന്ന് മെല്‍ബണ്‍ ആസ്ഥാനമായുള്ള ഗവേഷകര്‍ പറഞ്ഞു.

മസ്തിഷ്‌ക കോശങ്ങളെ വീഡിയോ ഗെയിം കളിക്കാന്‍ പഠിപ്പിക്കുന്ന ശ്രമകരമായ ദൗത്യത്തില്‍ വിജയിച്ചെന്ന് ശാസ്ത്രജ്ഞര്‍, 1970-കളിലെ കള്‍ട്ട് വീഡിയോ ഗെയിം ആയ പോങ് കളിക്കാന്‍ ആണ് മസ്തിഷ്‌ക കോശങ്ങളെ ശാസ്ത്രജ്ഞര്‍ പഠിപ്പിച്ചത്. അടുത്തഘട്ടത്തില്‍ മസ്തിഷ്‌ക കോശങ്ങളെ മദ്യലഹരിയില്‍ വീഡിയോ ഗെയിം കളിപ്പിക്കാന്‍ ആണ് ഇവര്‍ പദ്ധതിയിടുന്നത്.

മനുഷ്യരില്‍ നിന്നും എലികളില്‍ നിന്നും എടുത്ത കോശങ്ങള്‍ ആണ് ഇതിനായി ഉപയോഗിച്ചത്. 800,000 കോശങ്ങള്‍ ഗെയിമിന്റെ ഒരു പതിപ്പില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്ക് വികാരം പ്രകടിപ്പിക്കാനുള്ള കഴിവുണ്ട് എന്നതിന് തെളിവാണെന്ന് മെല്‍ബണ്‍ ആസ്ഥാനമായുള്ള ഗവേഷകര്‍ പറഞ്ഞു. ന്യൂറോണ്‍ ജേണലിലാണ് ശാസ്ത്രജ്ഞര്‍ ഈ പഠനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.


1972-ല്‍ പുറത്തിറങ്ങിയ ഒരു ആര്‍ക്കേഡ് ഗെയിമായിരുന്നു പോങ്, അവിടെ രണ്ട് കളിക്കാര്‍ പന്ത് അങ്ങോട്ടും ഇങ്ങോട്ടും ഒരു പാഡില്‍ ഉപയോഗിച്ച് ബാറ്റ് ചെയ്യുന്നു - പന്ത് ബാറ്റില്‍ തട്ടുമ്പോള്‍ 'പോംഗ്' ശബ്ദമുണ്ടാക്കുന്നു, അതിനാലാണ് ആ പേര് വന്നത്. ഏറെ ലളിതവും എന്നാല്‍ ജനപ്രിയമായതുമായ ഒരു ഗെയിം ആയിരുന്നു പോംഗ് . അതുകൊണ്ടാണ് പരീക്ഷണത്തിന് ഈ ഗെയിം തന്നെ ഗവേഷകര്‍ തിരഞ്ഞെടുത്തത്.

കോര്‍ട്ടിക്കല്‍ ലാബ്, മോണാഷ് യൂണിവേഴ്സിറ്റി, മെല്‍ബണ്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ എന്നിവയുള്‍പ്പെടെയുള്ള യൂണിവേഴ്സിറ്റികളില്‍ നിന്നുമുള്ള ഗവേഷകരുടെ സംഘം ആണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. മൂലകോശങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ മനുഷ്യകോശങ്ങളും ഭ്രൂണ കോശങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ എലിയുടെ കോശങ്ങളും ഉപയോഗിച്ചാണ് ഇവര്‍ പഠനം നടത്തിയത്.

കോശങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും കോശങ്ങളെ ഉത്തേജിപ്പിക്കാനും കഴിയുന്ന മള്‍ട്ടി-ഇലക്ട്രോഡ് അറയായ ഡിഷ്ബ്രെയിനില്‍ ആണ് മസ്തിഷ്‌കകോശങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഇന്‍പുട്ടുകള്‍ പരീക്ഷിക്കാന്‍ ഗവേഷകരെ അനുവദിക്കുന്ന തലച്ചോറിന്റെ ഒരു മാതൃകയാണ് ഡിഷ് ബ്രെയിന്‍.

ആദ്യ പഠനം വിജയിച്ചതോടെ കോശങ്ങള്‍ മദ്യലഹരിയിലോ മരുന്നുകള്‍ നല്‍കുമ്പോഴോ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഗവേഷകര്‍ ഇപ്പോള്‍ നടത്തുന്നത്. എത്തനോള്‍ ഉപയോഗിച്ച് ഒരു ഡോസ് റെസ്പോണ്‍സ് കര്‍വ് സൃഷ്ടിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. മദ്യം ഉള്ളില്‍ ചെന്ന് കഴിയുമ്പോള്‍ അവര്‍ കൂടുതല്‍ മോശമായി ഗെയിം കളിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

അപസ്മാരം, ഡിമെന്‍ഷ്യ തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതലറിയാന്‍ ഡിഷ് ബ്രെയിന്‍ ഉപയോഗിക്കാം എന്നാണ് ഗവേഷകര്‍ കരുതുന്നത്