രാജ്യത്തെ ഒമ്പത് ബുദ്ധ മഠങ്ങളിലെ അധിപന്മാര്‍ ഉൾപ്പെട്ട ലൈംഗികാരോപണ കേസില്‍ 80,000 ചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. 101 കോടി രൂപ ഈ ഇടപാടിലൂടെ കൈമാറിയെന്നും പോലീസ് പറയുന്നു. 

തായ്‍ലന്‍ഡ് ബുദ്ധബിക്ഷുക്കളെ ലൈംഗിക ആരോപണത്തില്‍ നിർത്തി 30 -കാരിയായ വിലാവൻ എംസാവത്ത് തട്ടിയെടുത്തത് 101 കോടി രൂപ. ഇവരുടെ വീട് പരിശോധിച്ച തായ് പോലീസ് ഞെട്ടിയത് പക്ഷേ, വിലാവന്‍റെ ഫോട്ടോ ശേഖരം കണ്ടാണ്. 80,000 -ത്തോളം നഗ്ന ചിത്രങ്ങളാണ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങളുപയോഗിച്ചാണ് വിലാവൽ തന്‍റെ ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതെന്ന് തായ് പോലീസ് പറയുന്നു. ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന ബുദ്ധ സന്യാസിമാരും ഉൾപ്പെട്ട ലൈംഗിക ആരോപണ കേസില്‍ വിലാവൻ എംസാവത്തിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനും ആഴ്ചകൾക്ക് മുമ്പ് തന്നെ തായ്‍ലൻഡില്‍ ബുദ്ധ സന്യാസിമാര്‍ക്ക് നേരെയുള്ള ലൈംഗിക വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ ബാങ്കോക്കിലെ പ്രശസ്തമായ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതി പെട്ടെന്ന് സന്യാസം ഉപേക്ഷിച്ചു. പിന്നാലെ ഇദ്ദേഹത്തെ കാണാതായി. ഇത് സംശയങ്ങൾക്ക് ബലം നല്‍കി. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംബിച്ചത്. സന്യാസം ഉപേക്ഷിച്ച മഠാധിപതിയോട് താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും വിവരം പുറത്ത് പറയാതിരിക്കാന്‍ 7.2 മില്യൺ ബാറ്റ് വേണമെന്ന് വിലാവല്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് ഒളിവില്‍ പോയതമെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്യത്തെ നടുക്കിയ ലൈംഗീകാരോപണം ഉയരുന്നത്. വിലാവൽ 'മിസ് ഗോൾഫ്' എന്നാണ് ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നതെന്നും പോലീസ് പറയുന്നു. ലൈംഗിക ആരോപണത്തോടൊപ്പം ലഹരികടത്ത് ആരോപണവും ഇവര്‍ക്കെതിരെ ഉയർന്നിട്ടുണ്ട്.

വിലാവലിന്‍റെ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ബുദ്ധ സന്യാസിമാരുൾപ്പെട്ട 80,000 ത്തോളം നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി. ഒപ്പം സന്യാസിമാരോട് വിലാവൽ നടത്തിയ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ലഭിച്ചെന്നും ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് വിലാവല്‍ ബ്ലാക്ക്മെയിലുൾ നടത്തിയതെന്നും പോലീസ് പറയുന്നു. ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബുദ്ധ സന്യാസിമാരില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ 385 ബാത്ത് (ഏതാണ്ട് 101 കോടിയോളം രൂപ) ഇവരുടെ അക്കൗണ്ടിലേക്ക് എത്തി. ഒമ്പത് ബുദ്ധ മഠങ്ങളുടെ അധിപന്മാരും ബുദ്ധ ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട നിരവധി ബുദ്ധ സന്യാസിമാരും ഇവരുടെ ചൂഷണത്തിന് വിധേയരായി. ലൈംഗികാരോപണം നേരിട്ട ബുദ്ധ സന്യാസിമാരെ ആചാര വസ്ത്രം അഴിച്ച് വച്ച് പറഞ്ഞ് വിട്ടെങ്കിലും ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. അതേസമയം ഓഡിറ്റിന് വിധേയമല്ലാതിരുന്ന ബുദ്ധ ക്ഷേത്രങ്ങളിലെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കാന്‍ ഈ കേസൊടുകൂടി സര്‍ക്കാര്‍ ഉത്തരവിട്ടു.

90 ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള തായ്‍ലന്‍ഡിൽ ഈ കേസ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സന്യാസിമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ അനുവദിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാൻ സെനറ്റ് കമ്മിറ്റി നിർദ്ദേശിച്ചു. രാജ്യത്ത് ഏതാണ്ട് 2,00,000 ബുദ്ധ സന്യാസിമാരും 85,000 പുതുതായി ചേരുന്ന സന്യാസി സമൂഹവുമുണ്ട്. തായ്‍ലന്‍ഡില്‍ ആദ്യമായല്ല ബുദ്ധ സന്യാസിമാരുൾപ്പെട്ട ലൈംഗിക, പണാപഹരണ കേസ് ഉയരുന്നത്. എന്നാല്‍, രാജ്യത്തെ പ്രധാനപ്പെട്ട ഒമ്പത് മഠങ്ങളിലെയും മഠാധിപതിമാരും വിലാവലിനോട് ഒരേ സമയം ബന്ധം പുലര്‍ത്തിയെന്നത് കേസിനെ അസാധാരണമായ ഒന്നാക്കി മാറ്റി.