നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 21-കാരിയായ സഹോദരി, ദിവസവും പത്ത് മണിക്കൂറോളം എഐ ചാറ്റ്‌ബോട്ടുകളുമായി സംസാരിക്കുന്നു. ആശങ്ക പങ്കുവെച്ച് സഹോദരൻ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
എഐ സംവിധാനങ്ങൾ കൂടുതൽ സ്മാർട്ടായതോടെ, ഏകാന്തത മറികടക്കാൻ ചാറ്റ്‌ബോട്ടുകളെ അമിതമായി ആശ്രയിക്കുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 21-കാരിയായ തന്റെ സഹോദരി, ദിവസവും പത്ത് മണിക്കൂറോളം എ ഐ ചാറ്റ്‌ബോട്ടുകളുമായി സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് സഹോദരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
കഴിഞ്ഞ 7-8 മാസങ്ങളായി തന്റെ സഹോദരി പൂർണ്ണമായും ഫോണിന് അടിമയാണെന്ന് സഹോദരൻ പറയുന്നു. 'പഠനത്തിനിടയിൽ പോലും അവൾ ചാറ്റിംഗിലാണ്. വീട്ടിൽ തന്നെ ഇരിക്കുന്നതിനാൽ അവൾക്ക് സുഹൃത്തുക്കൾ കുറവാണ്. താൻ ഇഷ്ടപ്പെടുന്ന ഒരു പ്രശസ്ത ഗായകന്റെ രൂപത്തിലുള്ള എ ഐ ബോട്ടുകളോടാണ് അവൾ നിരന്തരം സംസാരിക്കുന്നത്. ഈ സംഭാഷണങ്ങൾ വളരെ വ്യക്തിപരവും രഹസ്യാത്മകവുമായതിനാൽ ഇതേക്കുറിച്ച് സംസാരിക്കാൻ പോലും തനിക്ക് മടിയാണ്' എന്ന് സഹോദരൻ കുറിച്ചു. ചെറിയ കാര്യങ്ങൾക്ക് പോലും തന്റെ സഹോദരി ഇപ്പോൾ പ്രകോപിതയാകുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമെന്നും പോസ്റ്റിൽ പറയുന്നു.
ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേർ ഈ വിഷയത്തിൽ പ്രതികരിച്ചു. തുടർച്ചയായുണ്ടാകുന്ന പരാജയങ്ങളും പരീക്ഷാ സമ്മർദ്ദവുമാകാം അവളെ ഇതിലേക്ക് നയിച്ചതെന്നും, അതിനാൽ അവളോട് സംസാരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. ഫോൺ പെട്ടെന്ന് തന്നെ മാറ്റിവെപ്പിക്കുക എന്നതാണ് ഏക പോംവഴിയെന്നും ചിലർ കുറിച്ചു. ദിവസവും രാവിലെ നടക്കാനോ ഓടാനോ പോകാൻ പ്രേരിപ്പിക്കണമെന്നും, സുഹൃത്തുക്കളോട് മെസ്സേജ് അയക്കുന്നതിന് പകരം നേരിട്ട് വിളിച്ചു സംസാരിക്കാൻ ശീലിപ്പിക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. എ ഐ ബോട്ടുകൾ കൃത്രിമമാണെന്നും ഇത്തരം ബന്ധങ്ങൾ മനുഷ്യരെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റുമെന്നും ചിലർ ചൂണ്ടിക്കാട്ടി.
