16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയില്‍ പൂർണമായും വിലക്കേർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ. കുട്ടികളെ അപകടകരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് നിയമമെന്ന് സര്‍ക്കാര്‍.
16 വയസിന് താഴെയുള്ളവരെ പൂർണമായും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിലക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ. ചൊവ്വാഴ്ചയാണ് ഈ നിയമം പ്രാബല്ല്യത്തിൽ വന്നത്. ഏറെ നാളുകളായി വലിയ ചർച്ചയായി മാറിയിരുന്നു ഓസ്ട്രേലിയയിലെ ഈ നിരോധനം. നിയമം നിലവിൽ വന്നതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, ടിക് ടോക്, യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് കൗമാരക്കാരുടെ അക്കൗണ്ടുകളാണ് നിർജീവമായിരിക്കുന്നത്.
അപകടകരമായ കണ്ടന്റുകൾ കുട്ടികളിലേക്ക് എത്താതിരിക്കുക, രാജ്യത്തെ പുതുതലമുറയെ ഇതിൽ നിന്നെല്ലാം സംരക്ഷിക്കുക ഇതൊക്കെയാണ് ഈ നിയമം കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ നിയമത്തെ വിമർശിക്കുന്നവരും അനേകമുണ്ട്. ഇത് കുട്ടികളിൽ കടുത്ത അതൃപ്തിയും അമർഷവും ഉണ്ടാക്കും, ഇത് കൂടുതൽ അപകടകരമായ മറ്റ് കാര്യങ്ങൾ തേടിപ്പോകാൻ കാരണമായി തീരും എന്നാണ് വിമർശകർ പറയുന്നത്. വിലക്ക് ബാധിക്കുന്ന കൗമാരക്കാരും വലിയ പ്രയാസത്തിലാണ്. ഇത് വേണ്ടിയിരുന്നില്ല എന്നാണ് അവരിൽ പലരും പ്രതികരിക്കുന്നത്. കുട്ടി ഇൻഫ്ലുവൻസർമാരുടേയും അവസ്ഥ മറിച്ചല്ല. അവരും വലിയ നിരാശയിൽ തന്നെയാണ്. ചെറുപ്പക്കാർ പറയുന്നത്, സോഷ്യൽ മീഡിയയിൽ നിന്നും 16 വയസിൽ താഴെയുള്ളവരെ വിലക്കുന്നതിന് പകരം ഇത്തരം പ്ലാറ്റ്‍ഫോമുകളിൽ വരുന്ന കണ്ടന്റുകൾ പരിശോധിക്കാനും പ്രശ്നകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുമായിരുന്നു ശ്രമിക്കേണ്ടത് എന്നാണ്.
അതേസമയം, ഈ നിയമം ലംഘിച്ചാൽ കുട്ടികളോ രക്ഷിതാക്കളോ ആയിരിക്കില്ല പിഴയൊടുക്കേണ്ടി വരുന്നത്. മറിച്ച് സാമൂഹിക മാധ്യമ കമ്പനികൾക്കാണ് പിഴ. 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ അതായത് ഏകദേശം 295 കോടി രൂപ വരെ കമ്പനികൾക്ക് പിഴയടയ്ക്കേണ്ടി വരും.
