property worth Rs 2.5 crore : മകന്റെ ശല്ല്യം സഹിക്കവയ്യ, കോടിയുടെ സ്വത്തുക്കൾ സംസ്ഥാനത്തിന് നല്കാന് വൃദ്ധൻ
നാല് സഹോദരന്മാരുടെയും കുടുംബങ്ങൾ ഒരുമിച്ചാണ് അവിടെ താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് പരസ്പര ധാരണയോടെ അവർ സ്വത്ത് നാലായി വിഭജിച്ചു. അദ്ദേഹത്തിന് ലഭിച്ച വീതമാണ് ഇപ്പോൾ തനിക്ക് വേണമെന്ന് പറഞ്ഞ് മകൻ പ്രശ്‌നമുണ്ടാക്കുന്നത്.

മകനോടുള്ള ദേഷ്യത്തിന്റെ പേരിൽ ഒരു വൃദ്ധപിതാവ് തന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് സംസ്ഥാനത്തിന് കൈമാറി. ഛട്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലെ പീപ്പിൾസ് മാണ്ഡിയിലെ താമസക്കാരനാണ് ഗണേഷ് ശങ്കർ പാണ്ഡെ(Ganesh Shankar Pandey). തന്റെ മൂത്തമകൻ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും, സ്വത്തുക്കൾ അവന്റെ പേരിൽ എഴുതി കൊടുക്കണമെന്നാണ് അവന്റെ ആവശ്യമെന്നും 83 -കാരനായ അദ്ദേഹം പറഞ്ഞു. സ്വത്തിന്റെ പേരിലുള്ള മകന്റെ നിരന്തരമായ ഉപദ്രവം കാരണം അദ്ദേഹം അത് സംസ്ഥാനത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. പുകയില വ്യാപാരം നടത്തുന്ന പാണ്ഡെ, സിറ്റി മജിസ്‌ട്രേറ്റ് പ്രതിപാൽ സിങ്ങിനു(Magistrate Pratipal Singh) വിൽപത്രത്തിന്റെ പകർപ്പ് കൈമാറി.
മൂത്തമകൻ ദിഗ്‌വിജയും ഭാര്യയും രണ്ട് കുട്ടികളും അദ്ദേഹത്തിനൊപ്പമാണ് താമസിക്കുന്നത്. ദിഗ്‌വിജയ് കുറേ കാലമായി സ്വത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നു. "എന്റെ മകൻ എന്നെ ബഹുമാനിക്കുന്നില്ല. പലപ്പോഴും എന്നോട് മോശമായി പെരുമാറുന്നു. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിസിനസ്സ് നോക്കി നടത്താൻ ഞാൻ അവനോട് പറഞ്ഞു. എന്നാൽ, അതിലൊന്നും അവന് താല്പര്യമില്ല. പകരം എന്റെ സ്വത്ത് തട്ടിയെടുക്കാനാണ് അവൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാൻ അത് കൈമാറ്റം ചെയ്യാൻ തീരുമാനിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന് സ്വത്ത് നൽകുക വഴി എന്റെ മരണശേഷം സർക്കാരിന് അത് ശരിയായി വിനിയോഗിക്കാൻ കഴിയും. ജീവിക്കാൻ ആവശ്യമായ പണം എന്റെ കൈയിലുണ്ട്" അദ്ദേഹം പറഞ്ഞു.
1983 -ലാണ് അദ്ദേഹവും സഹോദരന്മാരായ നരേഷ് ശങ്കർ പാണ്ഡെയും, രഘുനാഥ്, അജയ് ശങ്കറും ചേർന്ന് 1,000 ചതുരശ്രയടി ഭൂമി സ്വന്തമാക്കിയത്. ശേഷം, അവരെല്ലാവരും ചേർന്ന് അവിടെ മനോഹരമായ ഒരു മാളിക പണിതു. നാല് സഹോദരന്മാരുടെയും കുടുംബങ്ങൾ ഒരുമിച്ചാണ് അവിടെ താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് പരസ്പര ധാരണയോടെ അവർ സ്വത്ത് നാലായി വിഭജിച്ചു. അദ്ദേഹത്തിന് ലഭിച്ച വീതമാണ് ഇപ്പോൾ തനിക്ക് വേണമെന്ന് പറഞ്ഞ് മകൻ പ്രശ്‌നമുണ്ടാക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച്, രണ്ട് കോടിയിലധികം രൂപ വിലമതിക്കും അത്. അതേസമയം, മുഴുവൻ കാര്യങ്ങളും താൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി മജിസ്‌ട്രേറ്റ് പ്രതിപാൽ സിംഗ് പറഞ്ഞു.
പാണ്ഡെയുമായി ഈ വിഷയം ഉടൻ ചർച്ച ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ.സിംഗ് പറഞ്ഞു. അദ്ദേഹത്തിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കുമെന്നും, അദ്ദേഹം ഔപചാരികമായി പരാതി നൽകിയാൽ, നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഭു കൂട്ടിച്ചേർത്തു.
(ചിത്രം പ്രതീകാത്മകം)