എന്നാൽ, സാമൂഹ്യമാധ്യമത്തിൽ ഇതിന്റെ വീഡിയോ വൈറലായതോടെ ആളുകൾ വിമർശനവുമായി മുന്നോട്ട് വന്നു. ഇത് പൊതുജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. പൊതുസ്വത്ത് ദുരുപയോഗം ചെയ്യുന്ന നടപടിയാണിതെന്ന് ജനങ്ങൾ അപലപിച്ചു.

തന്റെ നവവധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരു താലിബാൻ കമാൻഡർ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചതായി ആരോപണം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലേക്കാണ് നവവധുവുമായി വിമാനം പറന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനി ശൃംഖലയുടെ കമാൻഡർ ആണ് പ്രസ്തുത വ്യക്തിയെന്ന് പറയപ്പെടുന്നു. അയാൾ ഖോസ്തിലാണ് താമസിക്കുന്നതെന്നും അയാളുടെ ഭാര്യയുടെ വീട് ബാർകി ബരാക് ജില്ലയിലാണെന്നും അഫ്ഗാനിസ്ഥാൻ മാധ്യമമായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കമാൻഡറുടെ ഭാര്യയെ സൈനിക ഹെലികോപ്റ്ററിൽ കൂട്ടിക്കൊണ്ടുപോകുന്നതിന്റെയും, ഒരു വീടിന് സമീപം ഇറക്കുന്നതിന്റെയും ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണെന്നും ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ഈ കമാൻഡർ വിവാഹത്തിന് മെഹറായി ഒരു കോടി 20 ലക്ഷം രൂപ ഭാര്യാപിതാവിന് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, താലിബാൻ ഡെപ്യൂട്ടി വക്താവ് ഖാരി യൂസഫ് അഹമ്മദി കമാൻഡറെ കുറിച്ചുള്ള ഈ ആരോപങ്ങൾ എല്ലാം തെറ്റാണെന്ന് വാദിച്ചു. ഇതെല്ലാം ശത്രുക്കളുടെ ദുഷ്പ്ര‍ചരണമാണെന്നും യൂസഫ് പറഞ്ഞു. താലിബാനി കമാൻഡർ അനധികൃതമായി സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന ആരോപണം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ തള്ളിക്കളയുന്നതായും അയാൾ കൂട്ടിച്ചേർത്തു. എന്നാൽ, സാമൂഹ്യമാധ്യമത്തിൽ ഇതിന്റെ വീഡിയോ വൈറലായതോടെ ആളുകൾ വിമർശനവുമായി മുന്നോട്ട് വന്നു. ഇത് പൊതുജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. പൊതുസ്വത്ത് ദുരുപയോഗം ചെയ്യുന്ന നടപടിയാണിതെന്ന് ജനങ്ങൾ അപലപിച്ചു.

ഏകദേശം ഒരു വർഷത്തോളമായി താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടെങ്കിലും, ഒരു സർക്കാർ സ്ഥാപിക്കുന്നതിലും അന്താരാഷ്ട്ര അംഗീകാര നേടുന്നതിലും അവർ പരാജയപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതിലും താലിബാൻ കുപ്രസിദ്ധമാണ്. സ്ത്രീകളുടെ അവകാശ ലംഘനകളുടെ പട്ടിക മാത്രമല്ല നീളുന്നത്, രാജ്യത്തെ മനുഷ്യവകാശ ലംഘനങ്ങളുടെ എണ്ണവും വർധിച്ച് വരികയാണ്.

സ്ത്രീകളും പെൺകുട്ടികളും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും, മുഖം ഉൾപ്പെടെ ശരീരം മുഴുവൻ മറച്ചുകൊണ്ട് മാത്രമേ പുറത്ത് പോകാവൂ എന്നും താലിബാൻ മെയ് മാസത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, അധികാരം പിടിച്ചെടുത്ത സമയത്ത് നടന്ന ചർച്ചകളിലും വാർത്താ സമ്മേളനത്തിലും സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യവും തൊഴിലും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള എല്ലാ അവകാശങ്ങളെയും ഇത്തവണ മാനിക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പോകെ പോകെ അതിൽ പലതും പാലിക്കപ്പെടാതെ പോയി. 

(ചിത്രം പ്രതീകാത്മകം)