വെള്ളം കുടിക്കാൻ മൂൺ ലൈറ്റ് ഹോട്ടലിന് മുന്നിൽ സ്‌കൂട്ടർ നിർത്തിയപ്പോഴാണ് കാറിൽ വന്ന രണ്ട് പുരുഷന്മാർ അവളുടെ അടുത്തേക്ക് വന്നതും കൂടെച്ചെന്നാൽ പണം നൽകാമെന്ന് പറഞ്ഞതും.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എല്ലായിടത്തും വർധിച്ച് വരികയാണ്. അതുപോലെ ഒരു ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ആഗ്രയിൽ ഉണ്ടായത്. തന്റെ കൂടെ വരാനായി ഒരാൾ ഒരു യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതിനായി അയാൾ തന്റെ കയ്യിൽ കരുതിയിരുന്ന പിസ്റ്റളും യുവതിക്ക് നേരെ ചൂണ്ടിയതായി പറയപ്പെടുന്നു. എന്നാൽ, ഏറെ ഞെട്ടിക്കുന്ന കാര്യം ഇയാൾ ഒരു അധ്യാപകനാണ് എന്നുള്ളതാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ദൈനിക് ഭാസ്‌കറിലെ ഒരു റിപ്പോർട്ട് പ്രകാരം, മഥുരയിലെ ബൽദേവിലുള്ള ഒരു സ്‌കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് എന്നയാളാണ് സംഭവത്തിൽ പിടിയിലായത്. തന്റെ കാറിൽ കയറാൻ അയാൾ സ്ത്രീയോട് ആവശ്യപ്പെടുകയും തന്നോടൊപ്പം വരുന്നതിനായി 5,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തതായിട്ടാണ് ആരോപണം. എന്നാൽ, യുവതി അയാളെ അവഗണിച്ചു. അതോടെ ഇയാൾ അക്രമാസക്തനാവുകയും യുവതിയെ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. പൊലീസ് വരും മുമ്പ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ജഗദീഷ്പൂർ നിവാസിയായ 22 -കാരി ശനിയാഴ്ച വൈകുന്നേരം കാർഗിൽ സ്‌ക്വയറിന് സമീപം സുഹൃത്തുക്കളോടൊപ്പം പോയതാണ്. വെള്ളം കുടിക്കാൻ മൂൺ ലൈറ്റ് ഹോട്ടലിന് മുന്നിൽ സ്‌കൂട്ടർ നിർത്തിയപ്പോഴാണ് കാറിൽ വന്ന രണ്ട് പുരുഷന്മാർ അവളുടെ അടുത്തേക്ക് വന്നതും കൂടെച്ചെന്നാൽ പണം നൽകാമെന്ന് പറഞ്ഞതും. യുവതി അവഗണിച്ചെങ്കിലും ഇരുവരും ആവർത്തിച്ച് യുവതിയെ ശല്ല്യപ്പെടുത്തി. മോശമായി പെരുമാറുന്നതിനെ കുറിച്ച് യുവതി ഇവരെ ചോദ്യം ചെയ്തു. അതോടെയാണ് യുവതിയെ ബലമായി പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത്. യുവതി പ്രതിരോധിച്ചപ്പോൾ ലൈസൻസുള്ള പിസ്റ്റളുമായി അവരെ ഭീഷണിപ്പെടുത്തി. യുവതി ഉറക്കെ സഹായത്തിനായി ബഹളമുണ്ടാക്കിയപ്പോൾ ആളുകൾ ഓടിക്കൂടുകയായിരുന്നു.
സംഭവത്തെ തുടർന്ന് യുവതി സിക്കന്ദ്ര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ ശ്യാംവീർ സിങ്ങിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ആഗ്ര പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ ലൈസൻസുള്ള പിസ്റ്റളും കാറും അധികൃതർ പിടിച്ചെടുത്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പ്രചരിച്ചു. വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.


