പ്രായഭേദമന്യേ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മിസോറി സംസ്ഥാനത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. 

ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയെ(Student) വിവാഹം കഴിച്ചതിനെ തുടർന്ന് യുഎസ്സിലെ ഒരു ഹൈസ്കൂളിലെ അധ്യാപിക(Teacher)യെ പ്രോസിക്യൂട്ടർമാർ കുറ്റവിമുക്തയാക്കി. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. ഇതോടെയാണ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അധ്യാപികയ്‌ക്കെതിരെയുള്ള കേസ് പ്രോസിക്യൂട്ടർമാർ തള്ളിക്കളഞ്ഞത്.

മുൻ ഹൈസ്‌കൂൾ അധ്യാപികയുടെ പേര് ബെയ്‌ലി എ. ടർണർ(Baylee A. Turner). അവൾക്ക് ഇപ്പോൾ പ്രായം 26. മിസോറിയിലെ സാർകോക്സി ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു അവൾ. 2019 ഫെബ്രുവരിയിൽ, ജാസ്‌പർ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് തന്റെ വിദ്യാർത്ഥികളിൽ ഒരാളുമായി അവൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയത്. അന്ന് അവൾക്ക് 23 വയസ്സായിരുന്നു. സംഭവം വെളിയിൽ വന്നതോടെ ഹൈസ്‌കൂളിലെ ഒന്നാം വർഷ ഇംഗ്ലീഷ് അധ്യാപികയായിരുന്ന അവരെ സ്കൂൾ പിരിച്ചുവിട്ടു. കോടതിരേഖകൾ പ്രകാരം, സാർകോക്സിയിലെ ബെയ്‌ലിയുടെ വീട്ടിൽ വച്ചായിരുന്നു അധ്യാപികയും വിദ്യാർത്ഥിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പിന്നീട് അവർ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. 

വിദ്യാർത്ഥിയെ വിവാഹം കഴിച്ചതിന് ശേഷം അവൾക്കെതിരായ കുറ്റം തള്ളിക്കളയുകയാണെന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടർ നേറ്റ് ഡാലി പറഞ്ഞു. മുൻ വിദ്യാർത്ഥിക്ക് ഇപ്പോൾ വൈവാഹിക പദവി ഉള്ളതിനാൽ, കോടതിയിൽ ഭാര്യക്കെതിരെ മൊഴി നൽകാൻ അവനെ ഇനി നിർബന്ധിക്കാനാവില്ലെന്ന് ഡാലി പറഞ്ഞു. ഇത് സ്വാഭാവികമായും കേസിനെ ദുർബലപ്പെടുത്തുമെന്നും അവർ പറഞ്ഞു. ഇരുവരും എപ്പോഴാണ് വിവാഹം കഴിച്ചതെന്ന് വ്യക്തമല്ല. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. കോടതി രേഖകളിൽ വിദ്യാർത്ഥിയുടെ പേരോ പ്രായമോ നൽകിയിട്ടില്ല. ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ബെയ്‌ലിയ്ക്ക് നാല് വർഷം വരെ തടവ് ലഭിച്ചേനെ.

മുൻ അധ്യാപിക തന്റെ സ്റ്റേറ്റ് ടീച്ചിംഗ് ലൈസൻസ് സറണ്ടർ ചെയ്തിട്ടുണ്ടെന്നും ഡാലി കൂട്ടിച്ചേർത്തു. പ്രായഭേദമന്യേ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മിസോറി സംസ്ഥാനത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. സമീപവർഷങ്ങളിൽ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെട്ട സംസ്ഥാനത്തെ ആറ് യുവ അധ്യാപകരിൽ ഒരാളാണ് ബെയ്‌ലി എന്ന് ഗ്ലോബ് റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ സ്‌റ്റേറ്റ് അധ്യാപികയായ മേരി കേ ലെറ്റോർനോയും ആറാം ക്ലാസ് വിദ്യാർത്ഥിയായ വിലി ഫുലാവും തമ്മിലുള്ള കുപ്രസിദ്ധമായ ബന്ധത്തെ ഓർമിപ്പിക്കുന്നതാണ് ഈ കേസ്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് മേരിയും വിലിയും സമ്മതിച്ചതിനെ തുടർന്ന് 1997 -ൽ മേരി ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ടു. അവൾ ഏഴു വർഷം തടവുശിക്ഷ അനുഭവിക്കുകയും ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, 2005 -ൽ പുറത്ത് വന്നപ്പോൾ മുൻഅധ്യാപിക തന്റെ വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികൾ ജനിച്ചു. പിന്നീട് 2017 -ൽ വിലി വേർപിരിയലിനായി അപേക്ഷ നൽകി. മേരി 2020 -ൽ വൻകുടലിൽ കാൻസർ ബാധിച്ച് 58 -ാം വയസ്സിൽ മരിക്കുകയും ചെയ്തു.