വെടിയുതിർക്കുന്നതിന് തൊട്ടുമുമ്പുള്ള വിദ്യാർത്ഥിയുടെ മുഖം തനിക്കിപ്പോഴും ഓർമ്മയിലുണ്ട് എന്ന് അധ്യാപിക പറയുന്നു. ആദ്യം വെടിയേറ്റത് കൈക്കാണ്.
'താൻ കരുതിയത് ശരിക്കും മരിച്ചു പോയി എന്നാണ്...' പറയുന്നത് ഒരു ആറ് വയസുകാരന്റെ വെടിയേറ്റ അധ്യാപിക. ജനുവരി ആറിനാണ് അധ്യാപികയുടെ നെഞ്ചത്തും കയ്യിലും ആറുവയസുകാരൻ വെടിവച്ചത്. യുഎസിലെ വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസ് നഗരത്തിലെ റിച്ച്‌നെക്ക് എലിമെന്ററി സ്കൂളിലെ അധ്യാപികയായിരുന്നു 25 -കാരിയായ അബിഗെയ്ൽ സ്വെർണർ. ക്ലാസിൽ വച്ചാണ് ആറ് വയസുകാരൻ ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് അധ്യാപികയ്ക്ക് നേരെ വെടിയുതിർത്തത്.
സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതാദ്യമായിട്ടാണ് അധ്യാപിക ഇക്കാര്യത്തെ കുറിച്ചെല്ലാം തുറന്ന് സംസാരിക്കുന്നത്. അന്നും ഒരു സാധാരണ ദിവസം പോലെ തന്നെ ആയിരുന്നു. എന്നാൽ, വിദ്യാർത്ഥി വെടിയുതിർക്കാൻ തുടങ്ങിയതോടെ എല്ലാം മാറിമറിഞ്ഞു എന്ന് അധ്യാപിക പറയുന്നു. ഒപ്പം വിദ്യാർത്ഥി തോക്ക് കൈവശം വയ്ക്കുന്നുണ്ട് എന്ന് പലതവണ പറഞ്ഞിട്ടും അധ്യാപകരോ സ്കൂൾ അധികൃതരോ വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്നും അധ്യാപിക പറയുന്നു. സ്കൂളിനെതിരെ അധ്യാപിക കേസും കൊടുത്തിട്ടുണ്ട്.
വെടിയുതിർക്കുന്നതിന് തൊട്ടുമുമ്പുള്ള വിദ്യാർത്ഥിയുടെ മുഖം തനിക്കിപ്പോഴും ഓർമ്മയിലുണ്ട് എന്ന് അധ്യാപിക പറയുന്നു. ആദ്യം വെടിയേറ്റത് കൈക്കാണ്. അതുകൊണ്ടാവാം ജീവനെ ബാധിക്കുന്ന തരത്തിലുള്ള പരിക്കേൽക്കാതിരുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞതായി അധ്യാപിക പറയുന്നു. മാത്രമല്ല, വെടിയേറ്റ ഉടനെ തന്നെ ക്ലാസിലെ മറ്റ് കുട്ടികളെ അവിടെ നിന്നും മാറ്റുക കൂടി ചെയ്തു അധ്യാപിക. പരിക്ക് സാരമാക്കാതെ കുട്ടികളെ സുരക്ഷിതമാക്കിയതിന്റെ പേരിൽ അധ്യാപികയെ പലരും പ്രശംസിച്ചു.
വിദ്യാർത്ഥിക്ക് നിയമസംവിധാനങ്ങളെ കുറിച്ച് അറിവില്ലാത്തതിനാൽ തന്നെ അവനെ വിചാരണ ചെയ്തിട്ടില്ല. അതുപോലെ കുട്ടിക്ക് മറ്റ് ചില പ്രശ്നങ്ങൾ കൂടി ഉണ്ട് എന്ന് രക്ഷിതാക്കൾ അറിയിച്ചിരുന്നു. രക്ഷിതാക്കൾക്ക് നേരെയും കേസൊന്നും എടുത്തിട്ടില്ല. കുട്ടിയുടെ അമ്മ നിയമപരമായി വാങ്ങിയ തോക്കുപയോഗിച്ചാണ് കുട്ടി അധ്യാപികയ്ക്ക് നേരെ വെടിയുതിർത്തത്. സംഭവത്തിന് ശേഷം സ്കൂളിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
