13000 കിലോമീറ്റര്‍; അന്ന് നഷ്ടപ്പെട്ടവരെ തേടി 4 പതിറ്റാണ്ടുകൾക്കുശേഷം, മിനസോട്ടയിൽ നിന്ന് കൊൽക്കത്തയിലേക്ക്

Synopsis
1977 ഡിസംബർ 14 -നാണ് കുടുംബത്തോടൊപ്പം അത്താഴത്തിനുള്ളത് ശേഖരിക്കുന്നതിനിടെ അവൾ വഴിതെറ്റിപ്പോയത്. അവിടെ വച്ച് ഒറ്റപ്പെട്ടുപോയ അവളോട് ഒരു അപരിചിതൻ വലിയ കരുണ കാണിച്ചു.
ഞായറാഴ്ച കൊൽക്കത്തയിലെ തിരക്കേറിയ പാതകളിൽ മിനസോട്ടയിൽ നിന്നും 13,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ ഒരു 52 -കാരിയെ കാണാമായിരുന്നു. അവിടെയുള്ള ഓരോ വഴികളും ഓരോ കെട്ടിടങ്ങളും അവർ സസൂക്ഷ്മം നിരീക്ഷിച്ചു. അവരുടെ പേരാണ് ടെംപോറി തോമസ്.
ടെംപോറി കൗതുകത്തോടെ ആ സ്ഥലമെല്ലാം നിരീക്ഷിക്കുന്നത് ആളുകളെയും ആകർഷിച്ചു. എന്നാൽ, അവരുടെ ഈ കൗതുകത്തിന് പിന്നിൽ ഒരു കഥയുണ്ട്. അതവരുടെ ജീവിതകഥ തന്നെ ആയിരുന്നു.
നാലു വയസ് മാത്രമുള്ളപ്പോഴാണ് അവൾ തന്റെ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞത്. പിന്നീട് ഒരു വർഷം കൊൽക്കത്തയിലെ ഒരു അനാഥാലയത്തിലായിരുന്നു ജീവിതം. പിന്നീട്, അവിടെ നിന്നും അവളെ ദത്തെടുത്തു. അമേരിക്കയിലെ ഒരു കുടുംബമാണ് ദത്തെടുത്തത്. ആ പഴയ ഓർമ്മയിലാണ് അവർ കൊൽക്കത്തയിലെത്തിയത്.
1977 ഡിസംബർ 14 -നാണ് കുടുംബത്തോടൊപ്പം അത്താഴത്തിനുള്ളത് ശേഖരിക്കുന്നതിനിടെ അവൾ വഴിതെറ്റിപ്പോയത്. അവിടെ വച്ച് ഒറ്റപ്പെട്ടുപോയ അവളോട് ഒരു അപരിചിതൻ വലിയ കരുണ കാണിച്ചു. അയാൾ അവളെ ഖാർദ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. അവിടെ ഒരു ദിവസം അഭയം തേടിയ ശേഷം വിധവകൾക്ക് വേണ്ടിയുള്ള ആശ്രമത്തിലേക്ക്. പിന്നീടാണ് ഒരു അനാഥാലയത്തിലെത്തുന്നത്. ഇന്റർനാഷണൽ മിഷൻ ഓഫ് ഹോപ്പ് എന്ന എൻജിഒയാണ് അവളെ പിന്നീട് മിനസോട്ടയിലെ അവളുടെ ദത്ത് കുടുംബവുമായി ഒന്നിപ്പിച്ചത്.
ഞായറാഴ്ച, ഖാർദ പൊലീസ് സ്റ്റേഷൻ അവൾ വീണ്ടും സന്ദർശിച്ചു. താൻ അന്ന് കടന്നു പോന്ന വഴികളൊക്കെയും അവർ ഓർമ്മിച്ചു. ബീഡി ഫാക്ടറി തൊഴിലാളിയായ അവളുടെ അച്ഛനെയും, വീട്ടുജോലിക്കാരിയായ അമ്മയെയും സഹോദരങ്ങളെയും ഒക്കെ അവർ ഓർമ്മിച്ചു.
ഓർമ്മയിലുള്ള വിശദാംശങ്ങളെല്ലാം ഉപയോഗിച്ച് ഒരിക്കൽ നഷ്ടപ്പെട്ട് പോയ തന്റെ കുടുംബത്തിന് വേണ്ടി അന്വേഷിക്കുകയാണ് അവരിപ്പോൾ. ഈ വർഷം അതിന് സാധിച്ചില്ലെങ്കിലും അടുത്ത വർഷം വീണ്ടും വരുമെന്നും അവർ പറയുന്നു.