അമേരിക്കയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവാവിന്‍റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ഞിനെ നോക്കാൻ ജോലി സമയത്തിൽ മാറ്റം ചോദിച്ചപ്പോൾ മാനേജരയച്ച മറുപടിയാണ് യുവാവ് ഷെയര്‍ ചെയ്യുന്നത്. 

ഇന്ത്യയിലെ തൊഴിലിടങ്ങളെ സംബന്ധിച്ചുള്ള പ്രധാന പരാതി അവ ടോക്സിക്കാണ് എന്നതാണ്. ലീവ് ചോദിച്ചാൽ കിട്ടില്ല, അധികനേരം ജോലി ചെയ്യേണ്ടി വരും പക്ഷേ അതിനുള്ള വേതനമില്ല, കുടുംബത്തോടും കുട്ടികളോടും സുഹൃത്തുക്കളുമോടൊപ്പം ചിലവഴിക്കാൻ സമയമില്ല, അധിക്ഷേപിക്കുന്ന മാനേജർമാർ ഇങ്ങനെ നീണ്ടുനീണ്ടുപോകും അതിനുള്ള കാരണങ്ങൾ. എന്നാൽ, പുറംരാജ്യങ്ങളിൽ അങ്ങനെയല്ല എന്ന് പലരും പറയാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു യുവാവാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ കുറിച്ചത്. കുഞ്ഞിനെ നോക്കാൻ ജോലി സമയത്തിൽ മാറ്റം ചോദിച്ചപ്പോഴുണ്ടായ മാനേജരുടെ മറുപടിയാണ് പോസ്റ്റിനാധാരം.

Add Asianetnews as a Preferred SourcegooglePreferred

തന്റെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കുന്ന നാനി വൈകുന്നേരം നാലരയോടെ മടങ്ങും. ഓഫിസിൽ പോകുന്ന ഭാര്യ തിരികെ എത്തുന്നത് രാത്രി ഏഴരയ്ക്കും. ഈ മൂന്ന് മണിക്കൂർ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം വർക്ക് ഫ്രം ഹോം ചെയ്യുന്ന യുവാവിനാണ്. ഈ സാഹചര്യം വിശദീകരിച്ചുകൊണ്ട് യുവാവ് തന്റെ മാനേജർക്ക് മെസ്സേജ് അയച്ചു. 4:30 മുതൽ 7:30 വരെയുള്ള സമയം ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും, അതിന് പകരമായി രാവിലെ നേരത്തെ ലോഗിൻ ചെയ്യുകയോ, രാത്രിയിൽ ജോലി ചെയ്യുകയോ ചെയ്യാമെന്നാണ് യുവാവ് പറഞ്ഞത്.

ഇതിന് മാനേജർ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു; 'അതൊരു നല്ല കാര്യമാണ്. നിങ്ങളുടെ കുഞ്ഞ് നാനിക്കൊപ്പം സമയം ആസ്വദിക്കുമെന്നും പുതിയ കാര്യങ്ങൾ പഠിക്കുമെന്നും ഞാൻ കരുതുന്നു. ഈ വിവരം അറിയിച്ചതിന് നന്ദി. ഷെഡ്യൂളിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ആ സമയം കലണ്ടറിൽ 'ഔട്ട് ഓഫ് ഓഫീസ്' (OOO) ആയി മാർക്ക് ചെയ്താൽ മതി'.

മാനേജറുടെ ഈ മറുപടി തന്നെ വികാരാധീനനാക്കി എന്നാണ് യുവാവ് പറയുന്നത്. മാത്രമല്ല, ഇന്ത്യയിൽ ഇങ്ങനെയൊരു സാഹചര്യമല്ലാത്തതിനാൽ തന്നെ ഇന്ത്യയിൽ ജോലി ചെയ്യാൻ പേടിയാണ് എന്നും യുവാവ് പറയുന്നുണ്ട്. നാടിനെയും നാട്ടുകാരെയും അവിടുത്തെ ആഘോഷങ്ങളെയും ഒക്കെ മിസ്സ് ചെയ്താലും അമേരിക്കയിലെ ഈ മികച്ച തൊഴിൽ സംസ്കാരം കളഞ്ഞ് തനിക്ക് ഇന്ത്യയിലേക്ക് മടങ്ങിപ്പോയി ജോലി ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്നും യുവാവ് പറഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത്തരം മാനേജർമാരെയാണ് ഓരോരുത്തരും അർഹിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു.