ബിയർ പ്രേമിയാണോ? ഇനി വരുന്നത് സങ്കടകാലം, നിരാശ നൽകുന്ന പഠനം
കർഷകർക്ക് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയോട് പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ 2050 ഓടെ യൂറോപ്യൻ പ്രദേശങ്ങളിലെ ഹോപ്പ് വിളവിൽ 4-18 ശതമാനം ഇടിവ് ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം പലതരത്തിലും നമ്മെ ബാധിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനം ഒട്ടുമിക്ക മേഖലകളിലും കാണാം. എന്നാൽ, ഇപ്പോൾ ഒരു പഠനം പറയുന്നത്, ബിയറിന്റെ വില കൂടാനും രുചി കുറയാനും കാലാവസ്ഥാ വ്യതിയാനം കാരണമാകും എന്നാണ്. എന്നാലും കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ബിയറിന്റെ വിലയേയും രുചിയേയും ബാധിക്കുന്നത് എന്നാണോ? ബിയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹോപ്പ് എന്ന വിളയുടെ ലഭ്യതയിലും ഗുണത്തിലും വരുന്ന മാറ്റമാണ് അതിന് കാരണമായിത്തീരുക എന്നാണ് ഗവേഷകർ പറയുന്നത്.
ബിയറിന് അതിന്റേതായ രുചി നൽകുന്നത് ഈ സസ്യമാണ്. എന്നാൽ, കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം ഈ സസ്യത്തിന്റെ വളർച്ചയ്ക്കും ഭീഷണിയാവുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇത് വിളയുടെ ലഭ്യതയേയും ഗുണനിലവാരത്തെയും ബാധിക്കുന്നു. അതോടെ ഇത് ബിയർ നിർമ്മാതാക്കളെ ബിയറിന്റെ വില കൂട്ടാൻ പ്രേരിപ്പിക്കും. കർഷകർക്ക് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയോട് പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ 2050 ഓടെ യൂറോപ്യൻ പ്രദേശങ്ങളിലെ ഹോപ്പ് വിളവിൽ 4-18 ശതമാനം ഇടിവ് ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. വേനൽ കാലത്ത് കർഷകരുടെ സ്ഥിതി അങ്ങേയറ്റം വഷളാകുമെന്നും പഠനം പറയുന്നു.
കർഷകർ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഒന്നുകിൽ ഉയരമുള്ള മേഖലകളിലേക്കോ അല്ലെങ്കിൽ താഴ്വരകളിലേക്കോ അവർ തങ്ങളുടെ കൃഷി മാറ്റുന്നു. അതുപോലെ ജലലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി ജലസേചന സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപമിറക്കുന്നു. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടെ വരണ്ട കാലവസ്ഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. അതാണ് ഹോപ്പ് ഉൽപാദനത്തിലെ ഇടിവിന് കാരണം.
ചെക്ക് അക്കാദമി ഓഫ് സയൻസസസ്, കേംബ്രിഡ്ജ് സർവ്വകലാശാല എന്നിവിടങ്ങളിൽ ഗവേഷകനായ മാർട്ടിൻ മോസ്‌നി പറയുന്നത്, ഇത് പല മേഖലകളിലെയും ഹോപ് കൃഷിയെ ബാധിക്കുമെന്നും അത് ബിയറിന്റെ ലഭ്യതയേയും ഗുണത്തേയും സ്വാധീനിക്കും എന്നുമാണ്. കൂടുതൽ വരണ്ട കാലാവസ്ഥ ഹോപിലെ ബിയറിന് രുചി നൽകുന്ന ആൽഫ ആസിഡിനെയും ബാധിക്കുമെന്നും അതിനാൽ തന്നെ ബിയറിന്റെ രുചിയിൽ വ്യത്യാസമുണ്ടാവാൻ കാരണമാകും എന്നും പഠനം പറയുന്നു.
പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: