മൂന്നുവയസുള്ള കണ്ണുകാണാത്ത കുഞ്ഞിനെ കൊന്ന് ഫ്രീസറിൽ സൂക്ഷിച്ചു, അമ്മ അറസ്റ്റിൽ
അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തശ്ശി പറയുന്നത് താനും കുടുംബത്തിലെ മറ്റ് അംഗങ്ങളും പലതവണ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിലേക്ക് വിളിച്ചിരുന്നു എന്നാണ്.
മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ. വെള്ളിയാഴ്ച രാവിലെ ഡിട്രോയിറ്റിലെ വീട്ടില്‍ നിന്നാണ് ചേസ് അലനെന്ന കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കുഞ്ഞിന് കണ്ണ് കാണില്ല. വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. അവനെ മാർച്ച് മാസം മുതൽ കാണാനില്ലായിരുന്നു എന്ന് അവന്റെ മുത്തശ്ശി പറഞ്ഞു.
30 വയസ്സുള്ള അവന്റെ അമ്മ അവനെ വേണ്ടതുപോലെ നോക്കിയിരുന്നില്ല എന്നും അവനെ പരിപാലിക്കാൻ തങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവന്റെ കുടുംബം പറഞ്ഞു. ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ ഇത് സംബന്ധിച്ച് പലതവണ വിവരം നൽകുകയും 2022 -ൽ തന്നെ പലതവണ സർവീസിൽ നിന്നും അംഗങ്ങൾ വീട്ടിലെത്തിയിരുന്നു എന്നും കുടുംബം പറയുന്നു. എന്നാൽ, അവരെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
എന്നാൽ, ഇപ്പോൾ പൊലീസുകാരെത്തി സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടന്നത്. സ്ത്രീ സഹകരിക്കാത്തതും പൊലീസിനെ കണ്ടപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതും സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് അകത്ത് കയറി പരിശോധിച്ചത്. ബേസ്മെന്റിലാണ് ഫ്രീസറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ അഞ്ച് കുട്ടികൾ വേറെയും അവിടെ മോശം അവസ്ഥയിൽ കഴിഞ്ഞിരുന്നു.
അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തശ്ശി പറയുന്നത് താനും കുടുംബത്തിലെ മറ്റ് അംഗങ്ങളും പലതവണ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിലേക്ക് വിളിച്ചിരുന്നു എന്നാണ്. എന്നാൽ, കുഞ്ഞുങ്ങൾ വീണ്ടും അവളുടെ അടുത്ത് തന്നെ എത്തി. കുഞ്ഞിനെ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ അവന്റെ അച്ഛന്റെ അച്ഛന്റെ പങ്കാളിക്കൊപ്പമാണ് ഉള്ളത് എന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞത്. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ കുട്ടി അവിടെ ഇല്ല എന്ന് മനസിലാവുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് കുടുംബം വീണ്ടും അധികൃതരെ വിവരമറിയിച്ചു. എന്നാൽ, കുഞ്ഞിനെ എത്രകാലം മുമ്പാണ് കൊന്ന് ഫ്രീസറിൽ സൂക്ഷിച്ചത് എന്ന് വ്യക്തമല്ല. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അവിടെ എന്താണ് സംഭവിച്ചത് എന്നത് തങ്ങളെ ഞെട്ടിച്ചിരിക്കയാണ് എന്നാണ്. വരും ദിവസങ്ങളിൽ മറ്റ് കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിയും. അവരെന്തിലൂടെയൊക്കെ കടന്നു പോയി എന്നത് ചിന്തിക്കാനാകുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.