അതേസമയം മൂന്ന് മാസം മുൻപ് ഇതേ രീതിയിൽ മറ്റൊരു പെൺകുട്ടിയും മരണപ്പെട്ടിരുന്നു, എട്ട്  വയസ്സുള്ള ലലാനി എറിക്ക റെനി വാൾട്ടൻ. അവരുടെ മാതാപിതാക്കളും ടിക് ടോക്കിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.

ടിക് ടോക്കിൽ അപകടകരമായ പലവിധം ചലഞ്ചുകൾ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും ആളുകളുടെ ജീവൻ അപകടത്തിലാക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് ബ്ലാക്ക് ഔട്ട് ചലഞ്ച്. അടുത്തിടെ ഇത് ചെയ്യാൻ ശ്രമിച്ച് ഒരു ഒൻപതുകാരി മരണപ്പെടുകയുണ്ടായി. മകളുടെ മരണത്തെ തുടർന്ന് മാതാപിതാക്കൾ ഇപ്പോൾ ടിക് ടോക്കിനെതിരെ കേസ് കൊടുത്തിരിക്കയാണ്.

യുഎസ് സംസ്ഥാനമായ വിസ്‌കോൺസിനിൽ നിന്നുള്ള അരിയാനി ജൈലീൻ അറോയോ എന്ന പെൺകുട്ടിയാണ് അപകടകരമായ ഈ ചലഞ്ചിൽ പങ്കെടുത്ത് മരണപ്പെട്ടത്. നായയുടെ തുടൽ കഴുത്തിൽ കുരുക്കി അവൾ സ്വയം മരിക്കുകയായിരുന്നു. അവളുടെ അഞ്ച് വയസ്സുള്ള സഹോദരനാണ് ചേച്ചിയുടെ മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ ഏറെ വൈറലാകുന്ന ബ്ലാക്ക് ഔട്ട് ചലഞ്ചിൽ ആളുകൾ സ്വയം ബെൽറ്റോ, തുടലോ, അല്ലെങ്കിൽ ബാഗിന്റെ വള്ളിയോ പോലുള്ള സാധനങ്ങൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുന്നു.

ടിക് ടോക്കിൽ വളരെ സജീവമായിരുന്നു അരിയാനി. അവളുടെ എട്ടാമത്തെ ജന്മദിനത്തിന് ലഭിച്ച ഒരു ഫോൺ കാളിനെ തുടർന്നാണ് ഈ വെല്ലുവിളിക്ക് അവൾ ശ്രമിച്ചതെന്ന് വീട്ടുകാർ അവകാശപ്പെടുന്നു. വാതിലിൽ അവൾ തൂങ്ങിക്കിടക്കുന്നത് കണ്ട് അവളുടെ സഹോദരൻ അച്ഛനെ ഓടിപ്പോയി വിവരം അറിയിക്കുകയായിരുന്നു. എന്നാൽ അവൾ കുറഞ്ഞത് അരമണിക്കൂറെങ്കിലുമായി കാണും അത് ചെയ്തിട്ടെന്ന് പിന്നീട് തെളിഞ്ഞു. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അരിയാനയ്ക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചെന്നും, മസ്തിഷ്കത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചുവെന്നും പരിശോധനയിൽ കണ്ടെത്തി. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ മാതാപിതാക്കളോട് പറഞ്ഞു. ഇനി ഒരിക്കലും തന്റെ മകളെ കാണാനാവില്ലെന്ന് ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്ന് അവളുടെ അമ്മ ക്രിസ്റ്റൽ അറോയോ റോമൻ, ഗുഡ് മോർണിംഗ് അമേരിക്കയോട് പറഞ്ഞു. ടിക് ടോക്കിന് ഒരു ഇരുണ്ട വശമുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം മൂന്ന് മാസം മുൻപ് ഇതേ രീതിയിൽ മറ്റൊരു പെൺകുട്ടിയും മരണപ്പെട്ടിരുന്നു, എട്ട് വയസ്സുള്ള ലലാനി എറിക്ക റെനി വാൾട്ടൻ. അവരുടെ മാതാപിതാക്കളും ടിക് ടോക്കിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. 2008 മുതലാണ് ഈ ചലഞ്ച് നിലവിൽ വന്നതെങ്കിലും, ആരാണ് തുടക്കമിട്ടതെന്ന് ആർക്കും അറിയില്ല. ഇൻറർനെറ്റിലെ ചതിക്കുഴികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായി കുടുംബം പറഞ്ഞു. മറ്റ് മാതാപിതാക്കൾ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും അവർ പറഞ്ഞു. 

ഈ ചലഞ്ചിന്റെ അപകടം ഇങ്ങനെ കഴുത്ത് മുറുക്കി സ്വയം ശ്വാസം മുട്ടിക്കുന്ന സമയം നമ്മുടെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞു പോകാം. ഇത് ശ്വാസം മുട്ടലിന് കാരണമാകാം. പതുക്കെ നമ്മുടെ ബോധവും മറയാം. സ്വബോധം തിരിച്ച് കിട്ടാൻ വൈകിയാൽ മരണമോ പക്ഷാഘാതം പോലുള്ള ഗുരുതരമായ മറ്റ് സങ്കീർണതകളോ ആയിരിക്കും ഫലം.