മകൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സെമിത്തേരിയിൽ പോകുമെന്ന് അമ്മ പറഞ്ഞു. 'ഞങ്ങൾ അവളെ തനിച്ച് വിടാറില്ല. അവൾ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് കല്ലറ വൃത്തിയാകുന്നത്. അപ്പോൾ ഞങ്ങളും അവളുടെ കൂടെത്തന്നെ ഉണ്ടാകും. അവൾക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിൽ അവൾ അത് ചെയ്യട്ടെ' തബേത പറഞ്ഞു. 

ഓരോരുത്തർക്കും വ്യത്യസ്തമായ ഓരോ ഇഷ്ടങ്ങളും താൽപര്യങ്ങളും സ്വപ്നങ്ങളുമെല്ലാം ഉണ്ടാവും അല്ലേ? ചിലർ ജീവിതത്തിലെന്നും അത് തുടരും. ചിലർ പകുതിയിൽ ഉപേക്ഷിക്കും. എന്നാൽ, അസാധാരണമെന്ന് തോന്നുന്ന ചില ഇഷ്ടങ്ങളുള്ള ആളുകളും ഈ ലോകത്തുണ്ട്. ഇത് അങ്ങനെയൊരു പെൺകുട്ടിയെ കുറിച്ചാണ്. 

ടിജെ ക്ലീമൻ 12 -കാരിയായ ഒരു ഓസ്‌ട്രേലിയൻ നിവാസിയാണ്. മറ്റ് കുട്ടികളെ പോലെ അവൾക്കും കുട്ടിക്കാലത്ത് പ്രേതങ്ങളെ പേടിയായിരുന്നു. എന്നാൽ, ആ പേടി മാറ്റാൻ അവൾ എന്താണ് ചെയ്തതെന്നോ? സെമിത്തേരിയിൽ പോയി ശവക്കല്ലറകൾ വൃത്തിയാക്കുക, അതും വെറും നാല് വയസ്സുള്ളപ്പോൾ. ഇപ്പോൾ പ്രേതങ്ങളോടുള്ള അവളുടെ പേടിയെല്ലാം മാറിയെങ്കിലും, കല്ലറകൾ വൃത്തിയാക്കുന്നത് അവൾ ഇന്നും തുടരുന്നു. എട്ട് വർഷം പിന്നിടുമ്പോൾ, ഈ ജോലി അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ജീവിതാവസാനം വരെയും ഈ ജോലി തുടർന്നു കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നാണ് അവൾ പറയുന്നത്.

2012 -ലാണ് വടക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസിലെ ട്വീഡ് ഹെഡ്സിലേയ്ക്ക് ക്ലീമനും കുടുംബവും താമസം മാറിയത്. അവളുടെ വീടിനടുത്തായി 3,500 -ലധികം ശവക്കല്ലറകളുള്ള ഒരു സെമിത്തേരിയുണ്ടായിരുന്നു. അന്ന് വെറും നാല് വയസ്സുള്ള അവളും, അവളുടെ ഇളയ സഹോദരൻ ഡാഷും രാത്രിയിൽ ജനാലക്കരികിലെ നിഴലുകൾ കാണുമ്പോൾ പ്രേതങ്ങളാണെന്ന് കരുതി ഭയന്നിരുന്നു. ഒടുവിൽ അവരുടെ ഈ പേടി മാറ്റാൻ അമ്മ തബേത അവരെ ശ്മശാനത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. രണ്ട് മക്കളോടും പായൽ മൂടി കിടക്കുന്ന കല്ലറ വൃത്തിയാക്കാൻ അമ്മ നിർദേശിച്ചു. രണ്ട് സഹോദരങ്ങളും അമ്മയുടെ നിർദ്ദേശം അനുസരിച്ചു. എന്നാൽ, അത് ക്ലീമന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. “ഞങ്ങൾ ആദ്യമായി ഇവിടെയ്ക്ക് താമസം മാറിയപ്പോൾ എനിക്ക് വല്ലാത്ത ഭയമായിരുന്നു. പക്ഷേ, ശവക്കല്ലറകൾ വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ ഇത്രയേ ഉള്ളൂ കാര്യങ്ങൾ എന്ന് മനസ്സിലായി. ഇപ്പോൾ ഇത് എന്റെ അഭിനിവേശമാണ്, സെമിത്തേരി എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടവും” അവൾ ഡെയ്‌ലി മെയിൽ ഓസ്‌ട്രേലിയയോട് പറഞ്ഞു.

മകൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സെമിത്തേരിയിൽ പോകുമെന്ന് അമ്മ പറഞ്ഞു. 'ഞങ്ങൾ അവളെ തനിച്ച് വിടാറില്ല. അവൾ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് കല്ലറ വൃത്തിയാകുന്നത്. അപ്പോൾ ഞങ്ങളും അവളുടെ കൂടെത്തന്നെ ഉണ്ടാകും. അവൾക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിൽ അവൾ അത് ചെയ്യട്ടെ' തബേത പറഞ്ഞു. ആ എട്ടാം ക്ലാസ്സുകാരി വളരെ ശ്രദ്ധയോടും ആത്മാർത്ഥതയോടും കൂടിയാണ് കല്ലറകൾ വൃത്തിയാകുന്നത്. ആദ്യം തന്നെ അവൾ കല്ലറയുടെ മുകളിൽ നിന്ന് വാടിയ പൂക്കളും, കരിയിലകളും തൂത്തു വാരി കളയും. തുടർന്ന് കോൺക്രീറ്റിൽ നിന്നും, ടൈലുകളിൽ നിന്നും അഴുക്കും പൊടിയും ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കളയും. ഒടുവിൽ സോപ്പും, വെള്ളവും ഉപയോഗിച്ച് നന്നായി കഴുകും. സെമിത്തേരിയിലെ ആയിരക്കണക്കിന് ശവക്കല്ലറകൾ വൃത്തിയാക്കാൻ അവൾക്ക് ഒരു വർഷമെടുക്കും. എത്ര വൃത്താക്കിയാലും കാറ്റും, മഴയുമേൽക്കുമ്പോൾ അവിടം വീണ്ടും വൃത്തികേടാവും. എന്നിരുന്നാലും അവൾക്ക് വിഷമമില്ല, വീണ്ടും വീണ്ടും വൃത്തിയാക്കാൻ ഒട്ടും മടിയുമില്ല.

“ഇത് ഒരിക്കലും അവസാനിക്കാത്ത ഒരു ജോലിയാണെന്ന് അവൾക്കറിയാം. പക്ഷേ, അവൾ അത് നന്നായി ചെയ്യുന്നു” അവളുടെ അമ്മ പറഞ്ഞു. എല്ലാവരും ഒത്തുചേർന്ന് മുഴുവൻ സെമിത്തേരിയും വൃത്തിയാക്കാൻ ഒരു കമ്മ്യൂണിറ്റി വോളണ്ടിയർ ദിനം ആരംഭിക്കുന്നത് ഉൾപ്പെടെ ഭാവിയിലേക്കുള്ള നിരവധി ലക്ഷ്യങ്ങൾ ടിജെക്ക് ഉണ്ട്. കൂടാതെ കുടുംബങ്ങൾക്ക് നേരിട്ട് വന്ന് നോക്കാൻ കഴിയാത്ത ശ്മശാന സ്ഥലങ്ങൾ വൃത്തിയാക്കുന്ന ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ചും അവൾ ആലോചിക്കുന്നു. അവളുടെ ഈ അസാധാരണമായ അഭിലാഷത്തെ കുറിച്ച് ഒരു സുഹൃത്തുക്കളോടും അവൾ പറഞ്ഞിട്ടില്ല. എന്നിരുന്നാലും ഓസ്ട്രേലിയ ദിനത്തിൽ ട്വീഡ് ഷെയറിന്റെ 2020 -ലെ യങ് ആച്ചീവർ ഇൻ കമ്മ്യൂണിറ്റി സർവീസ് ( Young Achiever in Community Service) പുരസ്കാരം അവൾക്ക് ലഭിക്കുകയുണ്ടായി. തന്റെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ ആളുകൾ കല്ലറകൾ വൃത്തിയാക്കാൻ മുന്നോട്ട് വരുമെന്ന് അവൾ പ്രതീക്ഷിക്കുന്നു.