സറേ സ്വദേശിയായ ഡോ​ഗ് ട്രെയിനർ ക്രിസ്റ്റീന ബ്ലൂമിന്റെതാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ നായയെ 'ലോഹാബർ മൗണ്ടൻ റെസ്ക്യൂ ടീം' സ്ട്രെച്ചറിലാണ് മലമുകളിൽ നിന്ന് താഴെയെത്തിച്ചത്.

സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ബെൻ നെവിസിൽ വെച്ച് കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ ഒരു നായയെ രക്ഷപ്പെടുത്തി താഴെയെത്തിച്ചു. ഗുരുതരവസ്ഥയിലായ 'ടോക്കിയോ' എന്ന നായയെയാണ് സംഘം രക്ഷപ്പെടുത്തിയത്. ട്രെക്കിംഗിനിടെ ആരോ വഴിയിൽ ഉപേക്ഷിച്ച കഞ്ചാവ് നായയുടെ ഉള്ളിൽ ചെന്നതാകാം നായ ​ഗുരുതരാവസ്ഥയിലാവാൻ കാരണമെന്ന് മൃഗഡോക്ടർമാർ കരുതുന്നു. സറേ സ്വദേശിയായ ഡോ​ഗ് ട്രെയിനർ ക്രിസ്റ്റീന ബ്ലൂമിന്റെതാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ നായയെ 'ലോഹാബർ മൗണ്ടൻ റെസ്ക്യൂ ടീം' സ്ട്രെച്ചറിലാണ് മലമുകളിൽ നിന്ന് താഴെയെത്തിച്ചത്. നായ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോക്കിയോയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും അവൾ അബോധാവസ്ഥയിലാവുകയും ചെയ്തു. അവളെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് താൻ കരുതിയത് എന്നാണ് ക്രിസ്റ്റീന ബിബിസിയോട് പറഞ്ഞത്. മലയിറങ്ങുന്ന സമയത്തുടനീളം ടോക്കിയോ അബോധാവസ്ഥയിലായിരുന്നു. അവളെ സുരക്ഷിതമായി താഴെയെത്തിച്ച രക്ഷാപ്രവർത്തകരെ ക്രിസ്റ്റീന അഭിനന്ദിക്കുകയും ചെയ്തു.

'ലോഹാബർ മൗണ്ടൻ റെസ്ക്യൂ ടീമിന്റെ സഹായമില്ലായിരുന്നെങ്കിൽ, അവളെ സുരക്ഷിതമായി മലയിറക്കാൻ എനിക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല. 25 കിലോ ഭാരമുള്ള ഒരു ലാബ്രഡോറിനെ ഒറ്റയ്ക്ക് ചുമന്ന് ബെൻ നെവിസ് ഇറങ്ങുക എന്നത് എനിക്ക് അസാധ്യമായിരുന്നു' എന്ന് ക്രിസ്റ്റീന പറഞ്ഞു. 'ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന ഒരു ദിവസമായിരുന്നു അത്. ആ സമയത്ത് അവരുടെ ദയയും പ്രൊഫഷണലിസവും ശാന്തമായ പിന്തുണയും എനിക്ക് വലിയ ആശ്വാസമായി' എന്നും ക്രിസ്റ്റീന പറഞ്ഞു.

ടോക്കിയോയ്ക്ക് വേദന കൊണ്ടല്ല, മറിച്ച് ന്യൂറോടോക്സിസിറ്റി കാരണമാണ് ഈ അവസ്ഥ ഉണ്ടായതെന്ന് മൃഗഡോക്ടർമാർ ഉടൻ തന്നെ കണ്ടെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 'കഞ്ചാവ് ഉള്ളിൽ ചെന്നാലുണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും ടോക്കിയോ കാണിച്ചിരുന്നു, ഒപ്പം രക്തപരിശോധനയും നടത്തി. എന്നാൽ അവളുടെ ശരീരത്തിൽ നിന്നും കഞ്ചാവിന്റെ തീവ്രമായ മണം വന്നതാണ് ഡോക്ടർമാരെ ഇത് ഉറപ്പിക്കാൻ പ്രേരിപ്പിച്ചത്. ആരെങ്കിലും അടുത്തിരുന്ന് കഞ്ചാവ് വലിക്കുന്നത് പോലെയായിരുന്നു ആ മണം' എന്നും ക്രിസ്റ്റീന സിഎൻഎന്നിനോട് പറഞ്ഞു. മറ്റ് നായ ഉടമകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.