ഉത്തരവാദികളാര്? ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളുടെ മൂന്നിൽ രണ്ടുഭാഗവും നശിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്
കഴിഞ്ഞ കുറെ ദശകങ്ങളിലായി ബ്രസീലിലെ ആമസോൺ മഴക്കാടുകൾ കടുത്ത ചൂഷണത്തിന് വിധേയമാകുന്നുണ്ട്. കാർഷിക മേഖലയിൽ ഉണ്ടായ കുതിപ്പ് കർഷകരെയും ഭൂമി ഊഹക്കച്ചവടക്കാരെയും വനഭൂമി കത്തിക്കാനും പകരം അവിടെ സോയാബീൻ, മറ്റ് വിളകൾ എന്നിവ കൃഷി നടത്താനും പ്രേരിപ്പിക്കുന്നു.
മനുഷ്യർ ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളുടെ മൂന്നിൽ രണ്ട് ഭാഗവും നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നുവെെന്ന് റെയിൻഫോറസ്റ്റ് ഫൗണ്ടേഷൻ നോർവേയുടെ പഠനം. ആഗോളതാപനം വർധിക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. കാർബണിന്റെ ഏറ്റവും വലിയ സംഭരണിയാണ് സസ്യജാലങ്ങൾ. അതുകൊണ്ട് തന്നെ വനനഷ്ടം ആഗോളതാപനത്തിന് ആക്കം കൂട്ടുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
മരം മുറിക്കുന്നതും ഭൂമിയെ കൃഷി ചെയ്യാനായി മാറ്റിയെടുക്കുന്നതും ലോകത്തിലെ 34 ശതമാനം വരുന്ന ഉഷ്ണമേഖലാ മഴക്കാടുകളെ ഇല്ലാതാക്കുന്നു. അതുപോലെ തന്നെ മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവൃത്തികൾ മൂലം വനഭൂമിയിൽ 30 ശതമാനത്തോളം കുറവ് വന്നിരിക്കുന്നു. ഇത് ഭാവിയിൽ കാട്ടുതീ പടരുന്നതിനും, വനഭൂമി നശിക്കുന്നതിനും ഇടയാകുമെന്ന് മഴക്കാടുകൾക്ക് വേണ്ടി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന റെയിൻഫോറസ്റ്റ് ഫൗണ്ടേഷൻ നോർവേ (Rainforest Foundation Norway) പറയുന്നു. 2002 മുതലുള്ള കണക്കുകൾ നോക്കിയാൽ നാശത്തിന്റെ പകുതിയിലധികവും തെക്കേ അമേരിക്കയിലെ ആമസോണിലും അതിന്റെ അതിർത്തിക്കപ്പുറത്തുള്ള മഴക്കാടുകളിലുമാണ്.
കൂടുതൽ മഴക്കാടുകൾ നശിപ്പിക്കപ്പെടുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതൽ സാധ്യതയുണ്ട്. ഇത് അവശേഷിക്കുന്ന വനങ്ങളെക്കൂടി അപകടത്തിലാക്കുന്നു. അവയ്ക്ക് അതിജീവിക്കാൻ കൂടുതൽ പ്രയാസമാകുമെന്ന് റിപ്പോർട്ടിന്റെ രചയിതാവായ ഉഷ്ണമേഖലാ വന ഗവേഷകൻ ആൻഡേഴ്‌സ് ക്രോഗ് പറഞ്ഞു. “ഇത് ഭയപ്പെടുത്തുന്ന ഒരു സൈക്കിളാണ്” ക്രോഗ് പറഞ്ഞു. 2002 -നും 2019 -നും ഇടയിൽ നഷ്ടപ്പെട്ട ആകെ ഭൂമി ഫ്രാൻസിന്റെ വിസ്തൃതിയെക്കാൾ വലുതാണെന്ന് അദ്ദേഹം കണ്ടെത്തി. വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, 2019 -ലെ നഷ്ടത്തിന്റെ തോത് കഴിഞ്ഞ 20 വർഷത്തിനിടയിലെ വാർഷിക നാശത്തിന്റെ തോതിനോട് തുല്യമാണ്. അതായത് ഒരു ഫുട്ബോൾ മൈതാനത്തോളം വിസ്തൃതിയുള്ള വനഭൂമി ഓരോ ആറ് സെക്കൻഡിലും അപ്രത്യക്ഷമാകുന്നു.
കഴിഞ്ഞ കുറെ ദശകങ്ങളിലായി ബ്രസീലിലെ ആമസോൺ മഴക്കാടുകൾ കടുത്ത ചൂഷണത്തിന് വിധേയമാകുന്നുണ്ട്. കാർഷിക മേഖലയിൽ ഉണ്ടായ കുതിപ്പ് കർഷകരെയും ഭൂമി ഊഹക്കച്ചവടക്കാരെയും വനഭൂമി കത്തിക്കാനും പകരം അവിടെ സോയാബീൻ, മറ്റ് വിളകൾ എന്നിവ കൃഷി നടത്താനും പ്രേരിപ്പിക്കുന്നു. 2019 -ൽ വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ അധികാരമേറ്റത്തിന് ശേഷം ഈ പ്രവണത കൂടുതൽ വഷളായി. അതേസമയം അവശേഷിക്കുന്ന മഴക്കാടുകളെ സംരക്ഷിക്കുന്നതിലൂടെ അതെല്ലാം തിരിച്ച് പിടിക്കാമെന്നും ക്രോഗ് പറഞ്ഞു. ആമസോണും അതിന്റെ അയൽരാജ്യങ്ങളായ ഒറിനോകോയും, ആൻഡിയൻ മഴക്കാടുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അവിടെ 73.5 ശതമാനവും ഉഷ്ണമേഖലാ വനങ്ങളാണ്. അവയെ സംരക്ഷിക്കുന്നതിലൂടെ നമുക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ബ്രസീൽ തങ്ങളുടെ വനത്തെ പരിപാലിക്കേണ്ടത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നതാണ് പുതിയ റിപ്പോർട്ട്” ആമസോൺ എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൂമിശാസ്ത്രജ്ഞനായ ആൻ അലൻകാർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനമേഖലയാണ് ബ്രസീലിനുള്ളത്.