പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബോറടിച്ചത് കൊണ്ടാണ് താനീ മോഷണം നടത്തിയത് എന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. 

പലതരത്തിലുള്ള കള്ളന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാവും ഇങ്ങനെ ഒരു കള്ളനെ കാണുന്നത്. കാരണം ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത് ബോറടി മാറ്റാനാണ്! മാത്രമല്ല, പൊലീസ് എന്നെഴുതിയ തൊപ്പി വെച്ചാണ് രണ്ടിടത്തും ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്.

ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് സംഭവം. ഇവിടെയുള്ള രണ്ട് കടകളില്‍ കവര്‍ച്ച നടത്തിയതിനാണ് 45 കാരനായ ഫ്‌ളോറിഡ സ്വദേശിയായ നിക്കോളാസ് സാപറ്റര്‍ അറസ്റ്റിലായത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബോറടിച്ചത് കൊണ്ടാണ് താനീ മോഷണം നടത്തിയത് എന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. 

ഒര്‍ലാന്‍ഡോയിലെ ടിഡി ബാങ്കിലും സര്‍ക്കിള്‍ കെ ഗ്യാസ് സ്റ്റേഷനിലും ആണ് ഇയാള്‍ മോഷണം നടത്തിയത്. ഇരു സ്ഥലങ്ങളിലും ഇയാള്‍ മോഷണത്തിന് എത്തിയത് പോലീസ് എന്ന് എഴുതിയ തൊപ്പി വെച്ചുകൊണ്ടായിരുന്നു.

ഡിസംബര്‍ അഞ്ചിന് രാവിലെ 9 30-നാണ് ടിഡി ബാങ്കില്‍ ഇയാള്‍ മോഷണം നടത്തിയത്. ആക്രമണം, പണം എന്നെഴുതിയ ഒരു കുറിപ്പ് ഇയാള്‍ ഇവിടെ ഉപേക്ഷിച്ചിരുന്നു. മോഷണം നടത്തിയ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. 

രണ്ടുദിവസങ്ങള്‍ക്കുശേഷമാണ് ഇയാള്‍ സര്‍ക്കിള്‍ കെ ഗ്യാസ് സ്റ്റേഷനില്‍ മോഷണത്തിന് എത്തിയത്. തന്റെ കൈവശം തോക്ക് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി കൈകള്‍ രണ്ടും പോക്കറ്റിനുള്ളില്‍ വച്ചാണ് മോഷണ സമയത്തുടനീളം ഇയാള്‍ പെരുമാറിയത് എന്ന് പോലീസ് പറഞ്ഞു. തോക്കുണ്ട് എന്ന് ഭയന്നതു കൊണ്ട് തന്നെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം പണം എടുത്തു നല്‍കുകയും ചെയ്തു. രണ്ട് മോഷണ സമയത്തും ഇയാള്‍ ധരിച്ചിരുന്നത് പോലീസ് എന്ന് എഴുതിയ ഒരേ തരം തൊപ്പിയും സണ്‍ഗ്ലാസുമായിരുന്നു.

പിന്നീട് പൊലീസിന്റെ പിടിയിലായപ്പോള്‍ താന്‍ തന്നെയാണ് മോഷണങ്ങള്‍ നടത്തിയത് എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. വെറുതെയിരുന്നു ബോറടിച്ചത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പോലീസിനോട് പറഞ്ഞു