താന്‍ ഭര്‍ത്താവിനെ രണ്ടു തവണ തൊഴിക്കുകയും മൊബൈല്‍ ഫോണ്‍ കൊണ്ട് മുഖത്തടിക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായി അവര്‍ സമ്മതിച്ചു.

അമേരിക്കയിലെ സൗത്ത് കാരലിനയിലേക്കുള്ള യാത്രയിലായിരുന്നു ആ ദമ്പതികള്‍. സൗത്ത് കാരലിനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, ഭര്‍ത്താവിനെ മറ്റ് യാത്രക്കാരുടെ മുന്നില്‍ ആക്രമിച്ച കേസില്‍ ഭാര്യ അറസ്റ്റിലായി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനു കാരണം പറഞ്ഞത്- ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്്‌ളീല ചിത്രങ്ങളും വീഡിയോകളും കണ്ടു! 

പൗല ബാര്‍ബര്‍ എന്ന 55-കാരിയാണ് വിമാനത്താവളത്തില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച കുറ്റത്തിന് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ വെച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും ഭാര്യ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തതായി യാത്രക്കാരിലാരോ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വന്നപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കു നടക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ ഇരുവരെയും പിടിച്ചു മാറ്റി. 

തന്നെ ഭാര്യ മര്‍ദ്ദിച്ചില്ല എന്നായിരുന്നു ഭര്‍ത്താവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, എയര്‍പോര്‍ട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മര്‍ദ്ദനം നടന്നതായി കണ്ടെത്തി. തുടര്‍ന്ന്, ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായും അതിനു കാരണമുണ്ടെന്നും ഭാര്യ അറിയിച്ചു. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും കണ്ടതാണ് തന്നെ പ്രകോപിപ്പിച്ചത്. നിരവധി സ്ത്രീകളുടെ അശ്‌ളീല ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. താന്‍ ഭര്‍ത്താവിനെ രണ്ടു തവണ തൊഴിക്കുകയും മൊബൈല്‍ ഫോണ്‍ കൊണ്ട് മുഖത്തടിക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായി അവര്‍ സമ്മതിച്ചു.

ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം ജയിലിലടച്ചശേഷം ഇവരെ 5237 ഡോളര്‍ ജാമ്യത്തിന് വിട്ടയച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.