പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു, പരാതി
അതേസമയം 'Pakaua wedding' എന്നത് ബീഹാറിലെ വളരെ പഴക്കം ചെന്ന ഒരു ആചാരമാണ്. ഈ വിവാഹത്തിന് ആൺകുട്ടിയുടെയോ പെൺകുട്ടിയുടെയോ സമ്മതം വാങ്ങാറില്ല. ആൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയോ വശീകരിക്കുകയോ ബന്ദികളാക്കുകയോ ചെയ്യുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട്. അതുപോലെ തന്നെ, പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെ തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ച ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഹാറി(Bihar)-ലെ നളന്ദ(Nalanda)ജില്ലയിലാണ് സംഭവം. ഇതിനെതിരെ ആൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരിയുടെ വീട്ടിൽ പോയി മടങ്ങും വഴി തന്നെ ബലമായി തട്ടിക്കൊണ്ടുപോയി തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിപ്പിച്ചതെന്ന് ആൺകുട്ടി പരാതിയിൽ പറയുന്നു. എന്നാൽ, പ്രതിഷേധിച്ചപ്പോൾ രാത്രി മുഴുവൻ ബന്ദിയാക്കി മർദ്ദിച്ചു. ബിഹാറിലെ ഒരു ആചാരമായ നിർബന്ധിത വിവാഹങ്ങൾ അല്ലെങ്കിൽ പകഡ്‍വാ വിവാഹത്തി(Pakaua wedding) -നൊരു ഉദാഹരണമാണ് ഇത്.
നവംബർ 11 -ന് നളന്ദ ജില്ലയിലെ മാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള സർബഹ്ദി ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിലെ ധനൗലി ഗ്രാമത്തിൽ താമസിക്കുന്ന ആൺകുട്ടിയാണ് പരാതിക്കാരൻ. സർബഹ്ദി ഗ്രാമത്തിൽ താമസിക്കുന്ന മൂത്ത സഹോദരിക്ക് പൂജാപ്രസാദം കൊടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവൻ. വഴിമധ്യേ ആയുധധാരികളായ ആളുകൾ അവനെ തട്ടിക്കൊണ്ടുപോയി. തുടർന്ന് അവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എതിർത്തപ്പോൾ മർദ്ദിച്ചു.
സംഭവത്തിന്റെ രണ്ട് വീഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒന്നിൽ തോക്കുധാരികൾ ആൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത് കാണാം. രണ്ടാമത്തെ വീഡിയോയിൽ, വയലിന്റെ നടുക്ക് വച്ച് അക്രമികൾ ആൺകുട്ടിയെ ബലമായി കൊണ്ടുപോകുന്നത് കാണാം. അതേ സമയം തന്നെ, വധുവിനെയും ബലം പ്രയോഗിച്ച് പുറകെ നടത്തിക്കുന്നതും കാണാം. ഈ സമയത്ത്, ഒരു വലിയ ജനക്കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. നിലവിൽ പൊലീസ് ഈ കേസ് അന്വേഷിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം 'Pakaua wedding' എന്നത് ബീഹാറിലെ വളരെ പഴക്കം ചെന്ന ഒരു ആചാരമാണ്. ഈ വിവാഹത്തിന് ആൺകുട്ടിയുടെയോ പെൺകുട്ടിയുടെയോ സമ്മതം വാങ്ങാറില്ല. ആൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയോ വശീകരിക്കുകയോ ബന്ദികളാക്കുകയോ ചെയ്യുന്നു. തുടർന്ന് പെൺകുട്ടിയെ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നു. ഇതിൽ വധൂവരന്മാരാകുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആഗ്രഹങ്ങൾക്കൊന്നും പ്രാധാന്യമില്ല. അതുകൊണ്ട് തന്നെ, അവിടെയുള്ള പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അവളെ എത്രയും വേഗം അവരുടെ ജാതിയിൽപ്പെട്ട ഒരാളുമായി വിവാഹം കഴിപ്പിക്കുന്നു. പ്രധാനമായും വടക്കൻ ബിഹാറിലാണ് ഈ ആചാരമുള്ളത്.
(ചിത്രം പ്രതീകാത്മകം)