കൃത്യമായ സാമ്പത്തിക അച്ചടക്കവും ആരോഗ്യ ശീലങ്ങളും കൊണ്ട് തുച്ഛമായ ശമ്പളം മാത്രമുണ്ടായിട്ടും റിട്ടയർമെന്‍റ് കാലത്ത് ഒരു കോടി രൂപ മിച്ചം പിടിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് വിശദമാക്കുന്ന കുറിപ്പ് വൈറൽ.
53 വയസ്സുള്ള ഒരു ബെംഗളൂരുകാരന്‍റെ സാമ്പത്തിക അച്ചടക്കത്തിന്‍റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. പത്താം ക്ലാസ് വരെ മാത്രം പഠിച്ച് വെറും 4,200 രൂപ ശമ്പളത്തിൽ ജോലി ആരംഭിച്ച്, വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ആഡംബര ജീവിതശൈലിയോ ഇല്ലാതെ തന്നെ 25 വർഷത്തിനുള്ളിൽ തനിക്ക് ഒരു കോടി രൂപ ഏങ്ങനെ മിച്ചം പിടിക്കാന്‍ സാധിച്ചെന്ന അദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് കുറിപ്പ് വൈറൽ. അദ്ദേഹത്തിന്‍റെ ലളിത ജീവിതവും സാമ്പത്തിക ജ്ഞാനവും ജീവിത തത്വശാസ്ത്രവും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
'ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. എനിക്ക് 25 വർഷം എടുത്ത് ഒരു കോടി.' എന്ന തലക്കെട്ടിൽ പങ്കുവച്ച റെഡ്ഡിറ്റ് കുറിപ്പാണ് വൈറലായത്. 2000-ൽ ബെംഗളൂരുവിൽ തന്‍റെ കരിയർ ആരംഭിച്ചത് വെറും 5,000 രൂപയ്ക്കായിരുന്നു. അതില്‍ തന്നെ ആദ്യ ശമ്പളം വെറും 4,200 രൂപ. പിന്നാലെ 25 വർഷത്തെ സ്ഥിരമായ പരിശ്രമത്തിനും സമർത്ഥമായ സമ്പാദ്യം ഒടുവില്‍ തനിക്ക് ബാങ്ക് നിക്ഷേപമായി 1.01 കോടി രൂപയും ഇക്വിറ്റിയിൽ 65,000 രൂപയും സമ്പാദിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഒരിക്കലും പണം കടം വാങ്ങുകയോ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും സ്വന്തമായി ഇംഗ്ലീഷ് വ്യാകരണം പഠിച്ച് 2000 ലാണ് താന്‍ ബെംഗളൂരുവിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് 27 വയസ്സായിരുന്നു, എന്‍റെ കൈയില്‍ ആകെ ഉണ്ടായിരുന്നത് 5000 രൂപ. പക്ഷേ, പിന്നീട് ഒരിക്കലും വീട്ടുകാരോട് താന്‍ പണം ചോദിച്ചിട്ടില്ല. തനിക്ക് ഏറ്റവും ഒടുവില്‍ ലഭിച്ച ശമ്പളം 63,000 രൂപയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ അദ്ദേഹം പ്രൂഫ് റീഡിംഗാണ് ചെയ്തിരുന്നത്. കോവിഡ് -19 ന്‍റെ വ്യാപനത്തിന് തൊട്ട് മുമ്പ് ജോലി ഉപേക്ഷിക്കേണ്ടിവന്നു. പക്ഷേ, അതിനകം സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് മാത്രം പ്രതിമാസം 60,000 രൂപ ലഭിക്കുന്നു. ബെംഗളൂരുവില്‍ വൺ ബിഎച്ച്കെയ്ക്ക് 6,500 ആണ് കൊടുക്കുന്നത്. മൂന്ന് പേരടങ്ങിയ തന്‍റെ കുടുംബം 25,000 രൂപയ്ക്ക് ഒരു മാസം ജീവിക്കുന്നതായും അദ്ദേഹം എഴുതി. സ്വന്തമായി ഒരു കാറില്ല, നടന്ന് പോകാനാണ് ഏറെയിഷ്ടം. ആരോഗ്യം കൃത്യമായി പരിപാലിച്ചത് കൊണ്ട് വലിയ രോഗങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. വല്ലപ്പോഴും മാത്രമാണ് ആശുപത്രിയെ ആശ്രയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷമ, അച്ചടക്കം, നല്ല ആരോഗ്യം എന്നിവയാണ് തന്‍റെ സാമ്പത്തിക വിജയത്തിന് കാരണം. വിദ്യാഭ്യാസം, ബുദ്ധിശക്തി, സമയം എന്നിവയാണ് ഒരാളുടെ ഏറ്റവും വലിയ ആസ്തികളെന്നും അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹത്തിന്‍റെ അനുഭവ ജ്ഞാനം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ തോതില്‍ സ്വാധീനിച്ചു. നിരവധി പേരാണ് അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമായി എത്തിയത്.


