ബെംഗളൂരു വിമാനത്താവളത്തിൽ വൈകിയെത്തിയ യാത്രക്കാരന് ബോർഡിങ് നിഷേധിച്ചതിനെ തുടർന്ന് എയർലൈൻ ജീവനക്കാരുമായി വാക്ക് തർക്കം. യാത്രക്കാരൻ ജീവനക്കാർ തന്നെ അസഭ്യം പറഞ്ഞதாக ആരോപിച്ചപ്പോൾ ജീവനക്കാർ അത് നിഷേധിച്ചു.
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനം പുറപ്പെടുന്നതിന് മുൻപ് കൃത്യസമയത്ത് ഗേറ്റിൽ എത്താത്തതിന്‍റെ പേരിൽ യാത്രക്കാരന് ബോർഡിങ് നിഷേധിക്കുകയും തുടർന്നുണ്ടായ വാക്ക് തർക്കവുമാണ് വൈറൽ വീഡിയോയിൽ ഉള്ളത്. തനിക്ക് എയർലൈൻ ജീവനക്കാർ ബോർഡിങ് നിഷേധിച്ചതിന് പുറമേ ഒരു ജീവനക്കാരി തന്നെ അസഭ്യം പറഞ്ഞുവെന്ന് വീഡിയോയിൽ യാത്രക്കാരൻ ആരോപിക്കുന്നത് കാണാം.
വൈകിയെത്തിയ യാത്രക്കാരൻ
വിമാനം പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് താൻ ബോർഡിങ് ഗേറ്റിൽ എത്തിയിരുന്നുവെന്നാണ് യാത്രക്കാരൻ അവകാശപ്പെടുന്നത്. എന്നാൽ വിമാനം പുറപ്പെടുന്നതിന് 25 മിനിറ്റ് മുൻപ് ബോർഡിങ് ഗേറ്റ് അടയ്ക്കുമെന്നാണ് എയർലൈനിന്‍റെ നിയമം. യാത്രക്കാരനും എയർലൈൻ ജീവനക്കാരും തമ്മിലുള്ള വാക്ക് തർക്കത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ യാത്രക്കാരൻ എയർപോർട്ട് ജീവനക്കാർ തന്നെ അസഭ്യം പറഞ്ഞുവെന്ന് പറയുന്നത് കേൾക്കാം. എന്നാൽ, ആ ജീവനക്കാർ അത് അപ്പോൾ തന്നെ നിഷേധിക്കുകയും ചെയ്യുന്നു.
കാഴ്ചക്കാർ രണ്ട് തട്ടിൽ
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വിമാനത്തിൽ കയറാൻ കഴിയാതെ വന്നതോടെ യാത്രക്കാരന് ഇൻഡിഗോ ജീവനക്കാർ മറ്റൊരു വിമാനത്തിൽ യാത്രാ സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എക്സിൽ പങ്കുവെച്ച വീഡിയോ, ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ചില സമൂഹ മാധ്യമ ഉപയോക്താക്കൾ വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് വിമർശിച്ച് രംഗത്തെത്തി. അതേസമയം, വിമാനങ്ങളും ട്രെയിനുകളും, ബസുകളെ പോലെ ഒരു യാത്രക്കാരന് വേണ്ടി കാത്ത് നിൽക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഓരോ ഗതാഗത സംവിധാനങ്ങൾക്കും അതാതിന്‍റെ നിയമങ്ങൾ പാലിക്കാന്‍ യാത്രക്കാര്‍ കൂടി തയ്യാറാകണമെന്നും മറ്റ് ചിലരും വാദിച്ചു.
ഇന്‍ഡിയോയുടെ മറുപടി
അതേസമയം തങ്ങളുടെ ജീവനക്കാർ മോശം വാക്കുകൾ ഉപയോഗിച്ചുവെന്ന ആരോപണം ഇൻഡിഗോ എയർലൈന്‍സും നിഷേധിച്ചു. വിമാനക്കമ്പനിയുടെ നിയമം അനുസരിച്ച് കൃത്യസമയത്തിനുള്ളിൽ ഗേറ്റിൽ എത്താൻ കഴിയാത്തത് കൊണ്ടാണ് യാത്രക്കാരന് വിമാനം നഷ്ടപ്പെട്ടതെന്നും അറിയിച്ച കമ്പനി, ജീവനക്കാർ സാധാരണ നടപടി ക്രമങ്ങൾ മാത്രമാണ് പാലിച്ചതെന്നും വ്യക്തമാക്കി.


