സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പെട്ടെന്ന് ചേരിതിരിഞ്ഞുള്ള വലിയ അടിയിലേക്ക് വഴിമാറുകയായിരുന്നു.
ജയ്പൂരിലെ ഒരു പ്രശസ്തമായ റസ്റ്റോറന്‍റിൽ സന്ദർശകരും ജീവനക്കാരും തമ്മിലുള്ള തർക്കം അക്രമാസക്തമായി. ഇന്നലെ (സെപ്റ്റംബർ 7) രാത്രിയിൽ പദവ് റസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദമ്പതികൾ ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നഹർഗഡ് കോട്ടയുടെ കൊത്തളത്തിൽ സ്ഥിതി ചെയ്യുന്ന പദവ് റെസ്റ്റോറന്‍റ്, രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (ആർടിഡിസി) നടത്തുന്നതാണ്, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിലൊന്നാണ് നഹർഗഡ് കോട്ടയും റെസ്റ്റോറന്‍റും.
ഇന്നലെ രാത്രി 8 മണിക്ക് ഒരു സ്ത്രീ വെയിറ്ററോട് ഇരിപ്പിടം ക്രമീകരിച്ചതിനെ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിലേക്കും പിന്നാലെ അടിയിലേക്കും വഴി തിരിയുകയായിരുന്നു. മാന്യമായി ആരംഭിച്ച സംഭാഷണം മിനിറ്റുകൾക്കുള്ളിൽ അടി പൊട്ടുന്ന രീതിയിലേക്ക് മാറിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ദമ്പതികൾ ഉൾപ്പെടെ ഏകദേശം 10 ഓളം ആളുകൾ അടിയില്‍ പങ്കെടുക്കുന്നതായി കാണാം.
നീല യൂണിഫോം ധരിച്ച ചിലര്‍ ചേർന്ന് ഒരാളെ വളഞ്ഞിട്ട് തല്ലുന്നു. ഓറഞ്ച് ഷർട്ട് ധരിച്ച ഒരാളെ ജീവനക്കാർ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം, ഇത് തടുക്കാന്‍ പോകുന്ന സ്ത്രീകളെയും വീഡിയോയില്‍ കാണാം. ഇതനിടെ വെള്ള ഷര്‍ട്ട് ധരിച്ച ചിലര്‍ വന്ന് എല്ലാവരോടും ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുന്നതും ആളുകളെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് ശേഷം, ഉപഭോക്താക്കൾ ബ്രഹ്മപുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. റസ്റ്റോറന്‍റ് ജീവനക്കാരിലൊരാൾ ഭക്ഷണം കഴിക്കാനെത്തിയ ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അവർ എതിർത്തപ്പോൾ ജീവനക്കാർ ചേർന്ന് അവരുടെ സംഘത്തിലെ ഒരു യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ശുപാർശയിലാണ് സംഘം റെസ്റ്റോറന്‍റിലേക്ക് വന്നതെന്നും ഇവരില്‍ സ്ത്രീകളിലൊരാൾ ഒരു കാരണവുമില്ലാതെ ഒരു വെയിറ്ററെ അടിച്ചതോടെയാണ് വഴക്ക് ആരംഭിച്ചതെന്ന് പദവ് റെസ്റ്റോറന്‍റിന്‍റെ ജനറൽ മാനേജർ ഭഗത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റസ്റ്റോറന്‍റ് ജീവനക്കാർ സ്വയം പ്രതിരോധത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരും പോലീസിൽ പരാതി നൽകിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണങ്ങൾ വ്യക്തമായതായി പോലീസ് പറയുന്നു. അതേസമയം ഇരുവിഭാഗത്തെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.


