തണ്ടൊടിച്ചാല്, വെള്ളം നനയ്ക്കാതിരുന്നാല് ചെടികളും ഉറക്കെ നിലവിളിക്കും?
ചില സസ്യങ്ങൾ അവയ്ക്ക് ഭീഷണി നേരിടുമ്പോൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതായി ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. നമ്മളെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഉറക്കെ കരയുന്നത് പോലെ അവയും നിലവിളിക്കും എന്നാണ് ഗവേഷകർ വാദിക്കുന്നത്.
കുട്ടികളായിരിക്കുമ്പോൾ നമ്മൾ കൗതുകം തോന്നി ചെടികളും പൂക്കളും ഒക്കെ പറിക്കാറുണ്ട്. അപ്പോൾ ‘പൂക്കൾക്ക് വേദനിക്കും' എന്ന് പറഞ്ഞു നമ്മുടെ മുതിർന്നവർ നമ്മളെ ശാസിക്കാറുമുണ്ട്. പക്ഷെ, വലുതാകുമ്പോൾ അത് വെറും കള്ളമായിരുന്നുവെന്ന് നമ്മൾ മനസിലാക്കും. എന്നിരുന്നാലും അത്രയും നിഷ്കളങ്കമായി നമ്മെ നോക്കി ചിരിക്കുന്ന പൂക്കൾക്ക് വേദനിക്കില്ലല്ലോ എന്നാശ്വസിക്കുകയും ചെയ്യും. ഈ അടുത്തകാലത്തായി നടന്ന ഒരു പരീക്ഷണത്തിൽ പക്ഷെ മറിച്ചാണ് കണ്ടെത്താൻ കഴിഞ്ഞത്. പൂക്കൾക്കും ചെടികൾക്കും വേദനിക്കും എന്ന അവിശ്വസനീയമായ കാര്യമാണ് ഗവേഷകർ കണ്ടെത്തിയത്.
ചില സസ്യങ്ങൾ അവയ്ക്ക് ഭീഷണി നേരിടുമ്പോൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതായി ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. നമ്മളെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഉറക്കെ കരയുന്നത് പോലെ അവയും നിലവിളിക്കും എന്നാണ് ഗവേഷകർ വാദിക്കുന്നത്. വെള്ളം നനക്കാതെയും തണ്ടുകൾ മുറിച്ചും അവർ തക്കാളി, പുകയില തുടങ്ങിയ സസ്യങ്ങളിൽ പരീക്ഷണം നടത്തി. സസ്യങ്ങളിൽ നിന്ന് 10 സെന്റീമീറ്റർ അകലെ ഒരു ഉയർന്ന ഫ്രീക്വൻസി മൈക്രോഫോൺ സ്ഥാപിക്കുകയും ചെയ്തു.
സസ്യങ്ങളെ സമ്മർദ്ദത്തിലാക്കുമ്പോൾ, അവ 20 മുതൽ 100 കിലോഹെർട്സ് വരെ അൾട്രാസോണിക് ആവൃത്തിയുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ഗവേഷകർ പറയുന്നതനുസരിച്ച്, ഇത് മറ്റ് സസ്യങ്ങൾക്കും ജീവികൾക്കുമുള്ള ഒരു അപായസൂചനയായി മാറുന്നു. ഒരു തക്കാളിച്ചെടിയുടെ തണ്ട് മുറിച്ചപ്പോൾ ഒരു മണിക്കൂറിൽ കൂടുതൽ 25 അൾട്രാസോണിക് ആവൃത്തിയുള്ള ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതായി മൈക്രോഫോൺ രേഖപ്പെടുത്തി. മറുവശത്ത്, തക്കാളി, പുകയില സസ്യങ്ങൾക്ക് വെള്ളം കൊടുക്കാതിരുന്നപ്പോൾ, തക്കാളി 35 അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിയ്ക്കുകയും, പുകയില 11 അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിയ്ക്കുകയും ചെയ്തു.
ഇങ്ങനെ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് വിളകളുടെ നല്ല രീതിയിലുള്ള പരിപാലനത്തിന് കർഷകരെ സഹായിക്കാനായി ഗവേഷകർ ഒരു മെഷീനും അവതരിപ്പിക്കുകയുണ്ടായി. ഈ കണ്ടെത്തലുകൾക്ക് സസ്യലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ലൈവ് സയൻസിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ഗവേഷകർ പറയുകയുണ്ടായി. ചെടിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചാൽ അത് കർഷകർക്ക് മെച്ചപ്പെട്ട രീതിയിലുള്ള വിളവ് ഉണ്ടാക്കാൻ സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.