അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 19-ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മുംബൈ: ടി20 ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തല്ക്കാലം പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോററും ടൂര്‍ണമെന്റിലെ താരവുമായ സഞ്ജു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായും തിളങ്ങിയെങ്കിലും ഐപിഎല്ലിന് പിന്നാലെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് പകരം ഇഷാന് കിഷനെയാണ് സെലക്ടര്‍മാര്‍ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുക എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 19-ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. കെ എല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാകുമ്പോള്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് ഇഷാൻ കിഷനെ പരിഗണിക്കുന്നത്. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും ബാറ്റ് ചെയ്യാനാവുമെന്നതും ഇഷാന് കിഷനെ പരിഗണിക്കാനുള്ള കാരണമാണ്.
കഴിഞ്ഞ വർഷം ഏകദിനങ്ങളില്‍ രാഹുലിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായത് റിഷഭ് പന്തായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മോശം പ്രകടനം റിഷഭ് പന്തിന് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമാക്കുമെന്നാണ് കരുതുന്നത്. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയറിനെക്കുറിച്ചും സെലക്ഷൻ കമ്മിറ്റിയിൽ നിര്‍ണായക തീരുമാനമെടുത്തേക്കും. കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾക്കെതിരെ കളിച്ചെങ്കിലും ജഡേജയ്ക്ക് തിളങ്ങാനായില്ല. കീവിസിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 43 റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്, വിക്കറ്റൊന്നും ലഭിച്ചതുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാകട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിക്കറ്റ് മാത്രമാണ് സമ്പാദ്യം.
