കഴുത്തിൽ ഇയാൾ തൂക്കിയ ബോർഡിൽ "പ്ലാന്റ് ട്രീസ്‌, സേവ് ട്രീസ്‌" എന്നൊരു സന്ദേശവുമുണ്ട്. 

വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തെപ്പറ്റി ബോധവൽക്കരണം നടത്താൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പലരും വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ, അനന്യമായ ഒരു അവബോധശ്രമവുമായി ദില്ലിയിലെ തെരുവുകളിൽ കറങ്ങുകയാണ് ബിഹാർ സ്വദേശി പങ്കജ് കുമാർ. ഒരു കാനിൽ നിറച്ച വെള്ളത്തിൽ പിടിപ്പിച്ചിട്ടുള്ള ചെടികളാണ് ഇയാൾ തോളത്ത് തൂക്കിയിട്ടുള്ളത്. ആ കാനിൽ നിന്ന് പുറപ്പെടുന്ന ഒരു പ്രാണവായുവിന്റെ മാസ്ക് പങ്കജിന്റെ മുഖത്തേക്ക് ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ കഴുത്തിൽ ഇയാൾ തൂക്കിയ ബോർഡിൽ "പ്ലാന്റ് ട്രീസ്‌, സേവ് ട്രീസ്‌" എന്നൊരു സന്ദേശവുമുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ദില്ലിയിലെ തെരുവായ തെരുവെല്ലാം തന്റെ ദേഹത്ത് പിടിപ്പിച്ചിട്ടുള്ള ഈ സന്ദേശങ്ങളും കൊണ്ട് കറങ്ങുകയാണ് പങ്കജ് നിരന്തരം. കാണുന്നിടത്തൊക്കെ ജനം ഇയാളെ തടഞ്ഞു നീതി സൂക്ഷിച്ചു നോക്കുന്നുണ്ട്. അവരോടൊക്കെ പങ്കജ് ശുദ്ധവായു തുടർന്നങ്ങോട്ടും ലഭ്യമാകുന്നതിൽ മരങ്ങൾക്കുള്ള പങ്കിനെപ്പറ്റി വാചാലനാകും. 

"അഞ്ചുവർഷം മുമ്പുവരെ ഞാൻ നോയിഡയിൽ ഒരു പച്ചക്കറി വില്പനക്കാരനായിരുന്നു. ഇന്ന് ഞാൻ രാത്രി സമയത്ത് ഒരു മൾട്ടി നാഷണൽ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നു. പകൽ നേരത്ത് ഞാൻ ജല സംരക്ഷണം, കാർബൺ എമിഷൻ, വായു മലിനീകരണം, പരിസ്ഥിതി മലിനീകരണം തുടങ്ങിയത് വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നു. " പങ്കജ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 

എന്തായാലും പങ്കജിന്റെ ഈ വീഡിയോക്കും ചിത്രങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിൽ നല്ല പ്രചാരമാണ് സിദ്ധിച്ചിട്ടുള്ളത്. തനിക്ക് ഈ ആശയം കിട്ടിയത് ഒരു കാർട്ടൂൺ ചാനലിൽ നിന്നാണ് എന്ന് പങ്കജ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി പല ഇടങ്ങളിലായി പങ്കജ് തന്റെ സന്ദേശവുമായി ചുറ്റിനടക്കുന്നു. ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും മലിനീകരണം തടയാൻ തങ്ങളെക്കൊണ്ടാവും പോലെ ചെയ്യാനുള്ള കടമയുണ്ട് എന്നും, താൻ തന്റെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത് എന്നും പങ്കജ് കുമാർ പറയുന്നു.