'എന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത പ്രധാനമന്ത്രിയുടെ അംഗീകാരം എനിക്ക് വേണ്ട', ആരാണ് ഈ എട്ടുവയസുകാരി?
മറ്റൊരു ട്വീറ്റില്‍, 'സര്‍ക്കാര്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല. ഇന്നവരെന്നെ രാജ്യത്തെ പ്രചോദനമാകുന്ന സ്ത്രീകളില്‍ ഒരാളായി കണക്കാക്കിയിരിക്കുന്നു. അത് ശരിയാണോ?' എന്നും ലിസിപ്രിയ ചോദിച്ചു. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് ലിസിപ്രിയയെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നത്.
മാര്‍ച്ച് എട്ട് വനിതാദിനത്തിന് തന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കരുത്തുറ്റ ഏതെങ്കിലും സ്ത്രീകളായിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നല്‍കിയ അംഗീകാരം നിരസിച്ചിരിക്കുകയാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ ലിസിപ്രിയ കംഗുജം. സര്‍ക്കാര്‍ മാതൃകയാക്കിയ പെണ്‍കുട്ടിയാണ് ലിസിപ്രിയ കംഗുജം.
മണിപ്പൂരില്‍ നിന്നുള്ള ലിസിപ്രിയ തങ്ങള്‍ക്ക് പ്രചോദനമായ സ്ത്രീകളില്‍ ഒരാളാണ് എന്ന് MyGovIndia ട്വീറ്റ് ചെയ്‍തിരുന്നു. ''ലിസിപ്രിയ മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയാണ്. 2019 -ല്‍ അവള്‍ ഡോ. എപിജെ അബ്‍ദുള്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. കൂടാതെ ലോക ശിശു സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവയ്‍ക്കും അര്‍ഹയായിട്ടുണ്ട്. അവര്‍ പ്രചോദനമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? അവളെപ്പോലെ ആരെയെങ്കിലും നിങ്ങള്‍ക്കറിയാമോ? ഞങ്ങളെ അറിയിക്കൂ. ഹാഷ് ടാഗ് #SheInspiresUs എന്നായിരുന്നു ട്വീറ്റ്.
എന്നാല്‍, ട്വീറ്റ് കണ്ട ലിസിപ്രിയ ആ അംഗീകാരം നിരസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാരണമായി പറഞ്ഞത് പ്രധാനമന്ത്രി തനിക്ക് പറയാനുള്ളതിന് ശ്രദ്ധ നല്‍കുന്നില്ല എന്നതായിരുന്നു. ട്വീറ്റിന് മറുപടിയായി ലിസിപ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു, ' പ്രിയപ്പെട്ട മോദി ജി, നിങ്ങളെന്‍റെ ശബ്‍ദം കേള്‍ക്കുന്നില്ലായെങ്കില്‍ നിങ്ങളെന്നെ ആഘോഷിക്കുകയും ചെയ്യരുത്. #SheInspiresUs -വിന്‍റെ ഭാഗമായി രാജ്യത്തെ പ്രചോദനമായി മാറിയ സ്ത്രീകളുടെ കൂട്ടത്തില്‍ എന്നെക്കൂടി തെരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. പലതവണ ചിന്തിച്ചതിനുശേഷം ഞാന്‍ ഈ ആദരം നിരസിക്കുകയാണ്.'
മറ്റൊരു ട്വീറ്റില്‍, 'സര്‍ക്കാര്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല. ഇന്നവരെന്നെ രാജ്യത്തെ പ്രചോദനമാകുന്ന സ്ത്രീകളില്‍ ഒരാളായി കണക്കാക്കിയിരിക്കുന്നു. അത് ശരിയാണോ?' എന്നും ലിസിപ്രിയ ചോദിച്ചു. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് ലിസിപ്രിയയെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നത്.
ആരാണ് ലിസിപ്രിയ കംഗുജം?
ലിസിപ്രിയ കംഗുജം എന്ന പെൺകുട്ടിക്ക് വെറും എട്ട് വയസ്സാണ് പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകയാണ് ലിസിപ്രിയ. 2019 ഫെബ്രുവരിയിൽ ഏഴാമത്തെ വയസ്സിൽ ഭുവനേശ്വറിലെ സ്കൂളിൽ നിന്ന് പഠിപ്പ് മതിയാക്കി ന്യൂഡൽഹിയിലേക്ക് വണ്ടികയറിയപ്പോൾ അവൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഡൽഹിലെത്തിയ അവൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് വെയിലും മഴയും സഹിച്ച് ആഴ്‍ചകളോളം നിന്നു. അവളുടെ കൈയിൽ പ്രിയപ്പെട്ട പ്രധാനമന്ത്രി, പ്രിയപ്പെട്ട എംപിമാരെ ആ ക്ലൈമറ്റ് ചെയ്ഞ്ച് ലോ ഇപ്പോള്‍ത്തന്നെ നടപ്പിലാക്കൂ (Dear Mr. Modi & MPs, PASS THE CLIMATE CHANGE LAW! ACT NOW!) എന്നെഴുതിയ ഒരു ഫലകവും ഉണ്ടായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ജനിച്ച കംഗുജം കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. അവളുടെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അവളെത്തേടി ഒരുപാട് അംഗീകാരങ്ങളും വന്നുചേർന്നു. ലോക ശിശു സമാധാന സമ്മാനം, അന്താരാഷ്ട്ര യുവജന സമിതിയിൽ നിന്നുള്ള ഇന്ത്യ സമാധാന സമ്മാനം എന്നിങ്ങനെ ഒന്നിലധികം അവാർഡുകൾ അവൾ നേടി. 2019 -ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പ്രഭാഷകയായിരുന്നു അവൾ.
"ഞാൻ വളരെ ചെറുപ്പം മുതലേ എന്‍റെ അച്ഛന്‍റെ കൂടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും, സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടുക്കുമായിരുന്നു. പരിസ്ഥിതിയോട് എനിക്ക് വല്ലാത്ത സ്നേഹവും കരുതലുമാണ്. 2015 -ൽ, നേപ്പാൾ ഭൂകമ്പസമയത്ത്, ദുരിതബാധിതരെ സഹായിക്കാനായി നടത്തിയ ധനസമാഹരണത്തിൽ ഞാനും എന്‍റെ അച്ഛനോടൊപ്പം കൂടി. കുട്ടികൾക്ക് വീടും മാതാപിതാക്കളെയും നഷ്ടപ്പെട്ടത് കണ്ട് ഞാൻ കരഞ്ഞുപോയി..." അവൾ പറഞ്ഞു.
മംഗോളിയയുടെ തലസ്ഥാന നഗരമായ ഉലാൻബത്തറിൽ നടന്ന ഏഷ്യാ മിനിസ്റ്റീരിയൽ ഡിസാസ്റ്റർ റിഡക്ഷനിൽ പങ്കെടുക്കാൻ 2018 -ൽ കംഗുജത്തിന് അവസരം ലഭിച്ചു. അന്ന് ആ കൊച്ചു മിടുക്കിക്ക് വെറും ആറുവയസ്സേ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് താൻ ആദ്യമായി ലോക നേതാക്കൾക്ക് മുന്നിൽ സംസാരിച്ചതെന്ന് അവൾ പറയുന്നു. അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവിടെനിന്ന് തിരിച്ചെത്തിയ അവൾ പരിസ്ഥിതി സംരക്ഷണത്തിനായി ചൈൽഡ് മൂവ്മെന്റ് എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കു വയ്ക്കാനായി ലോകത്തിന്‍റെ പല കോണിലേക്കും അവൾ ഇപ്പോഴും യാത്രകൾ തുടരുന്നു. "ഇതുവരെ, ഞാൻ 32 രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഈ സംഘടന ആരംഭിക്കുമ്പോൾ, ഞാൻ തനിച്ചായിരുന്നു, പക്ഷേ, ഇന്ന് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകള്‍ എനിക്കൊപ്പം പിന്തുണയുമായുണ്ട്." കംഗുജം പറയുന്നു.
അവളുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും കാലാവസ്ഥാ വ്യതിയാനം വെറും കള്ളമാണ് എന്ന് പ്രചരിപ്പിക്കുകയാണ്. "പ്രധാനമന്ത്രി മോദി 2015 -ൽ ഫ്രഞ്ച് സർക്കാരുമായി ചേർന്ന് ഇന്റർനാഷണൽ സോളാർ അലയൻസ് (ഐ.എസ്.എ) സ്ഥാപിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ കൽക്കരി ഇറക്കുമതി 13 ശതമാനം വർദ്ധിക്കുകയാണുണ്ടായത്. ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നു: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ഇന്ത്യയുടെ പുതിയ നിലപാടാണോ ഇത്? ഓസ്‌ട്രേലിയയിൽ നിന്ന് കൽക്കരി വാങ്ങുന്നത് നിർത്താൻ ഞാൻ മോദി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കൽക്കരി വാങ്ങാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനുപകരം, പുനരുപയോഗ ഊർജ്ജം ഉൽപാദിപ്പിക്കാൻ അദ്ദേഹം കൂടുതൽ തുക നിക്ഷേപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അത് വിലകുറഞ്ഞതും, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതുമാണ്" എന്നാണ് ആ കാലാവസ്ഥാ പ്രവര്‍ത്തക പറഞ്ഞത്.
പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നിൽക്കുകയും കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കാൻ പ്രധാനമന്ത്രി മോദിയോട് ആഹ്വാനം ചെയ്യുകയും ചെയ്‍തു അവൾ. "അന്ന് ഞാൻ വല്ലാതെ ഒറ്റക്കായ പോലെ തോന്നി. ഒരു ദിവസം പൊലീസും സെക്യൂരിറ്റി ഗാർഡുകളും എന്നോട് അവിടെനിന്ന് പോകാൻ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. ഞാൻ കരഞ്ഞു. വേനൽക്കാലത്ത് ദില്ലിയിൽ ചൂട് അധികമാണ്. ഞാൻ അതികഠിനമായ ചൂടും, ശക്തമായ മഴയും സഹിച്ച് അവിടെനിന്നു. എന്നിട്ടും ഞാൻ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ഒന്നിലധികം ആഴ്‍ചകൾ ചെലവഴിച്ചു. അതിനുശേഷമാണ് ആളുകൾ എന്‍റെ പ്രസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്" അവൾ പറഞ്ഞു.
ആഴ്ചകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ആറിലധികം എംപിമാർ കംഗുജയെ പിന്തുണക്കാനായി മുന്നോട്ടുവന്നു. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ജൂലൈ 24 -ന് ലോക്സഭയിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ചർച്ച ഉണ്ടായി. ഡൽഹിയിൽ കഴിഞ്ഞ സമയം അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ പഠനം പുനരാരംഭിച്ചു ആ കൊച്ചു മിടുക്കി. "എന്‍റെ അച്ഛനും അമ്മയും എനിക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. പ്രത്യേകിച്ച് അച്ഛൻ. അച്ഛനാണ് എന്‍റെ ഹീറോ." ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി വ്യക്തമായ പദ്ധതികൾ അവൾക്കുണ്ട്. കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിന് 2030 -ഓടെ ഫോസിൽ ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുക, എന്നിട്ട് അതിന് പകരം സോളാർ, ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരിക. അതുപോലെതന്നെ മരങ്ങൾ മുറിക്കുന്നത് തടയാൻ കർശനമായ നിയമം കൊണ്ടുവരിക. ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണവും അവളുടെ മനസ്സിലുണ്ട്. ഇത്രയും കാര്യങ്ങളാണ് മോദി സർക്കാർ ഉടൻ നടപ്പാക്കേണ്ടത് എന്ന് അവൾ അഭിപ്രായപ്പെട്ടു.
തെരുവുകളിൽ നടന്ന നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ, കാലാവസ്ഥാ വ്യതിയാനം സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ നിർബന്ധിത വിഷയമായി ഉൾപ്പെടുത്തണമെന്ന് അവൾ രാജസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. "ജനുവരി 13 -ന് എനിക്ക് രാജസ്ഥാൻ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിൻ പൈലറ്റിൽ നിന്ന് ഒരു കത്ത് ലഭിച്ചു, എൻ്റെ അഭ്യർത്ഥന നടപ്പിലാക്കുന്നതിനുള്ള കാര്യങ്ങൾ അവർ ആരംഭിച്ചതായി അതിൽ പറയുന്നു, "കംഗുജം പറഞ്ഞു. ഒരുപക്ഷേ, അത് നടപ്പാക്കിയാൽ, ഒരു സ്കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യവും, ഏഷ്യയിലെ ആദ്യ രാജ്യവുമാകും ഇന്ത്യ. എട്ട് വയസുള്ള ഒരു കുട്ടി വിചാരിച്ചാൽ പലതും നടക്കുമെന്ന് തെളിയിക്കുകയാണ് കംഗുജം. അവളുടെ പ്രതിഷേധം ഇനിയും ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ രാജ്യത്ത് കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.