എന്നാൽ കഴിഞ്ഞ ഒരു വർഷമായി താൻ അന്തർ സിങ്ങിന്റെ കൂടെയാണ് താമസിക്കുന്നതെന്നാണ് ഷൈന പറയുന്നത്. ഗർഭിണിയായതോടെ കുഞ്ഞിനെ സ്വീകരിക്കാൻ അയാൾ തയ്യാറായില്ലെന്നും അവൾ പറയുന്നു. വീട്ടുടമ നേഹയുമായി യുവതി ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് ദേവാസ് ടൗണിൽ താമസിക്കുന്ന സ്ത്രീയെ നേഹ ബ്രോക്കർമാർ വഴി കണ്ടെത്തിയെന്ന് ഓഫീസർ പറയുന്നു.

ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 5.5 ലക്ഷം രൂപയ്ക്ക് വിറ്റ (Woman sold newborn) ഒരു സ്ത്രീ അറസ്റ്റിലായി. ജൂൺ 8 -ന് മധ്യപ്രദേശിലെ ഇൻഡോറിലാണ് (Madhya Pradesh’s Indore) സംഭവം. കുഞ്ഞിന്റെ രണ്ടാനച്ഛന്റെ നിർദേശപ്രകാരമാണ് ഷൈന ബി (Shaina Bi) എന്ന യുവതി കുട്ടിയെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അമ്മയെയും കുട്ടിയെ വാങ്ങിയ ആളെയും കൂട്ടുനിന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

23 -കാരിയായ ഷൈന ബി ഇൻഡോറിലെ ഗൗരി നഗറിൽ താമസിക്കുന്ന അന്തർ സിങ്ങുമായി ലിവ് ഇൻ റിലേഷനിലായിരുന്നു. അയാൾ കുഞ്ഞിനെ ഒപ്പം കൂട്ടാൻ അനുവദിച്ചില്ല. കുഞ്ഞിനെ കളഞ്ഞാൽ തന്നോടൊപ്പം താമസിക്കാമെന്ന് അയാൾ അവളോട് പറഞ്ഞു. അങ്ങനെ അയാളുടെ നിർദേശപ്രകാരം ഷൈന നവജാത ശിശുവിനെ വിൽക്കാൻ പദ്ധതിയിട്ടു. തുടർന്ന്, കുഞ്ഞിനെ 40 കിലോമീറ്റർ അകലെയുള്ള ദേവാസിൽ നിന്നുള്ള ലീന എന്ന സ്ത്രീയ്ക്ക് 5.5 ലക്ഷം രൂപയ്ക്ക് വിറ്റു. എന്നാൽ, സംഭവം അറിഞ്ഞ പൊലീസ് യുവതി ഉൾപ്പെടെ അഞ്ച് പേരെ ഇൻഡോറിൽ വച്ച് അറസ്റ്റ് ചെയ്തു.

ഷൈന ഗർഭിണിയായിരിക്കുമ്പോഴാണ് വിശാൽ എന്ന അന്തർ സിങ്ങിനൊപ്പം താമസിക്കാൻ തീരുമാനിക്കുന്നത്. കുട്ടിയെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് അന്തർ സിംഗ് ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ലെന്ന് ഹിരാ നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സതീഷ് പട്ടേൽ പറഞ്ഞു. തുടർന്ന് കുട്ടിയെ വിൽക്കാൻ ഇയാൾ പദ്ധതിയിട്ടതായും സതീഷ് കൂട്ടിച്ചേർത്തു. കുട്ടി ജനിച്ച് 15 ദിവസത്തിനകം അവർ ലീനയ്ക്ക് വിറ്റു. കുട്ടിയെ വിറ്റ് രണ്ട് മാസത്തിന് ശേഷം മാത്രമാണ് ഒരു വിവരദാതാവ് വഴി പൊലീസ് ഈ സംഭവം അറിയുന്നത്.

എന്നാൽ കഴിഞ്ഞ ഒരു വർഷമായി താൻ അന്തർ സിങ്ങിന്റെ കൂടെയാണ് താമസിക്കുന്നതെന്നാണ് ഷൈന പറയുന്നത്. ഗർഭിണിയായതോടെ കുഞ്ഞിനെ സ്വീകരിക്കാൻ അയാൾ തയ്യാറായില്ലെന്നും അവൾ പറയുന്നു. വീട്ടുടമ നേഹയുമായി യുവതി ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് ദേവാസ് ടൗണിൽ താമസിക്കുന്ന സ്ത്രീയെ നേഹ ബ്രോക്കർമാർ വഴി കണ്ടെത്തിയെന്ന് ഓഫീസർ പറയുന്നു. ജനിച്ച് ആഴ്ചകൾക്ക് ശേഷം ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട സ്ത്രീ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു. അപ്പോഴാണ് നേഹ അവളെ ഈ കാര്യം പറഞ്ഞ് സമീപിക്കുന്നത്. ഔദ്യോഗികമായി ദത്തെടുക്കുന്നത് സമയമെടുക്കുന്ന ഒരേർപ്പാടായതിനാൽ, കുഞ്ഞിനെ ഷൈനയുടെ അടുക്കൽ നിന്ന് വാങ്ങാൻ അവർ തീരുമാനിച്ചു. 

അങ്ങനെ 5.5 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു. തുടർന്ന് പണം വാങ്ങി കുഞ്ഞിനെ നൽകി. പിന്നീട് ഈ പണം കൊണ്ട് ഷൈനയും പങ്കാളിയും വാങ്ങിയ മോട്ടോർ സൈക്കിൾ, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, അന്തർ സിങ്ങിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. അയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇപ്പോൾ.