പുടിനും ഷി ജിന്‍പിങും കൂടിക്കാഴ്ചയ്ക്ക്; യുക്രൈന്‍ യുദ്ധത്തില്‍ ചൈന പാങ്കാളിയാകുമോ? ആശങ്കയോടെ ലോകം
റഷ്യ പരാജയത്തെ അഭിമുഖീകരിക്കുകയാണെന്ന് യുക്രൈന്‍ നിരന്തരം അവകാശപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും ഉറപ്പ് വരുത്തുന്നതിനായി ഇരു രാഷ്ട്രത്തലവന്മാരും ഒത്തുചേരുന്നതെന്നതും ശ്രദ്ധേയം.
റഷ്യന്‍ തലസ്ഥാനമായ ക്രൈംലിനില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തും. 'സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും' അടിസ്ഥാനമാക്കിയാകും കൂടിക്കാഴ്ചയെന്ന് റഷ്യ അറിയിച്ചു. ഇതിന് പിന്നാലെ ചൈന, റഷ്യന്‍ ചേരിക്കൊപ്പം നിന്ന് യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ മുന്നണിയിലെത്തുമോയെന്ന ആശങ്കയിലാണ് ലോകം. 2022 ഫെബ്രുവരി 24 ന് തന്ത്രപരമായ സൈനിക നീക്കം എന്ന് വിശേഷണത്തോടെ റഷ്യ ഏകപക്ഷീയമായി തുടങ്ങിവച്ച യുക്രൈന്‍ യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.
യുദ്ധം ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴേക്കും റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നതെന്ന് യൂറോപ്യന്‍ യൂണിയനും യുഎസും അവകാശപ്പെടുന്നു. എന്നാല്‍, തങ്ങളുടെ നഷ്ടക്കണക്കുകള്‍ വ്യക്തമാക്കാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും യുദ്ധമുഖത്തേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നതിനായി രാജ്യത്തെമ്പാടും സൈനിക റിക്രൂട്ട്മെന്‍റുകള്‍ക്ക് റഷ്യ തുടക്കം കുറിച്ചു. അതേ സമയം ഇറാന്‍റെയും ചൈനയുടെയും സൈനിക ഉപകരണങ്ങള്‍ യുദ്ധമുഖത്ത് നിന്നും ലഭിച്ചെന്ന് യുക്രൈനും അവകാശപ്പെട്ടു. റഷ്യ പരാജയത്തെ അഭിമുഖീകരിക്കുകയാണെന്ന് യുക്രൈന്‍ നിരന്തരം അവകാശപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും ഉറപ്പ് വരുത്തുന്നതിനായി ഇരു രാഷ്ട്രത്തലവന്മാരും ഒത്തുചേരുന്നത്. യുക്രൈന്‍ യുദ്ധമുഖത്തേക്ക് ചൈന ആയുധം നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി; അതിരുകടന്ന നടപടിയെന്ന് റഷ്യ
യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഷി ജിന്‍പിങ്, റഷ്യ സന്ദര്‍ശിക്കുന്നത്. ഇരുവരും തിങ്കളാഴ്ച അത്താഴവിരുന്നില്‍ പങ്കെടുക്കും. ചൊവ്വാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാനത്തിനായുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കുമെന്നായിരുന്നു സന്ദര്‍ശനം സംബന്ധിച്ച് ചൈന പ്രതികരിച്ചത്. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ പരാജയത്തെ അഭിമുഖീകരിക്കുന്ന റഷ്യയ്ക്ക് സര്‍വ്വപിന്തുണയും ചൈന വാഗ്ദാനം ചെയ്യുമെന്ന് യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. പുടിനും ഷി ജിന്‍പിങും സമാനമായ ലോക വീക്ഷണമാണ് പിന്തുടരുന്നതെന്ന് ഇതിന് കാരണമായി ഇവര്‍ നിരത്തുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പങ്കാളിത്തത്തിന് പരിധിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും യുദ്ധകാര്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. യുദ്ധത്തിലേക്കായി മരകമായ ആയുധങ്ങള്‍ ചൈന കൈമാറിയിട്ടില്ലെങ്കിലും ചൈനീസ് ആയുധങ്ങള്‍ യുക്രൈന്‍ യുദ്ധമുഖത്ത് റഷ്യ, ഉപയോഗിക്കുന്നുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഇത് തന്നെയാണ് ഇരുരാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതും. നിലവിലെ ലോക സാഹചര്യത്തില്‍ ചൈന, യുക്രൈന്‍ യുദ്ധത്തില്‍ മുന്‍നിര പങ്കാളിയാകാന്‍ സാധ്യതയില്ലെങ്കിലും റഷ്യയ്ക്ക് കോട്ടം തട്ടാത്തതരത്തിലുള്ള ഒരു ഉപാധി മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ടെന്നും യുദ്ധവിദഗ്ദര്‍ കരുതുന്നു.
വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ