'നിങ്ങളും താലിബാനും ഒരുപോലെ' എന്ന് ചൈനയോട് പ്രസിദ്ധ ചരിത്രകാരൻ ഓൾസി യെസാഹി
അഫ്‍ഗാനില്‍ താലിബാൻ അമുസ്ലിങ്ങളോട് പ്രവർത്തിക്കുന്ന അതേ തീവ്രതയിലുള്ള ക്രൂരതകളാണ് ഷിൻജാങ്ങിൽ ചൈന ഉയ്ഗർ മുസ്ലിങ്ങളോട് പ്രവർത്തിച്ചു പോരുന്നത്.
അൽക്വയ്ദ അമുസ്ലിംകളോട് പെരുമാറുന്നതും, ചൈന ഉയ്ഗർ മുസ്ലിംകളോട് പെരുമാറുന്നതും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് പ്രസിദ്ധ അൽബേനിയൻ ചരിത്രകാരനായ ഓൾസി യെസാഹി. നാസിർ അലിയുമായി അദ്ദേഹം നടത്തിയ അഭിമുഖം എഎൻഐ ന്യൂസ് ആണ് പ്രസിദ്ധപ്പെടുത്തിയിരിക്കുവന്നത്.
2019 -ൽ ചൈനയിലെ ഷിൻജാങ് പ്രവിശ്യയിലുള്ള ചൈനീസ് റീ-എജുക്കേഷൻ സെന്ററുകൾ സന്ദർശിക്കാൻ കിട്ടിയ അവസരത്തിൽ നേരിട്ടറിഞ്ഞ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഈ അഴിമുഖത്തിൽ വിശദീകരിച്ചു. വൻതോതിലുള്ള ബ്രെയിൻ വാഷിങ്, സാരോപദേശം, തുറുങ്കിലടക്കൽ എന്നിവക്ക് പുറമെ പ്രവിശ്യയിലെ ഉയ്ഗർ മുസ്ലിങ്ങൾ കാര്യമായ ഹാൻ അധിനിവേശങ്ങൾക്കും വിധേയരാകുന്നുണ്ട് എന്ന് യെസാഹി പറഞ്ഞു.
"ഞാൻ ഷിൻജാങ്ങിൽ ചെന്നപ്പോൾ ചൈനീസ് ഗവണ്മെന്റും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും അവിടത്തെ മുസ്ലീങ്ങളോട് ചെയ്യുന്നത് നേരിൽ കണ്ടതാണ്. നിങ്ങളും അഫ്ഗാനിസ്ഥാനിലെ അൽ ക്വയ്‌ദ, താലിബാൻ എന്നിവയും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നു ഞാൻ അവരോട് പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അമുസ്ലിങ്ങളോട് പ്രവർത്തിക്കുന്ന അതേ തീവ്രതയിലുള്ള ക്രൂരതകളാണ് ഷിൻജാങ്ങിൽ ചൈന ഉയ്ഗർ മുസ്ലിങ്ങളോട് പ്രവർത്തിച്ചു പോരുന്നത്. "നിങ്ങൾ രണ്ടു കൂട്ടരും ഒരു പോലെയാണ്" എന്നാണ് ഞാൻ അവരുടെ മുഖത്തുനോക്കി പറഞ്ഞു." എന്നും യെസാഹി പറഞ്ഞു.
ചൈനയിൽ ഉയ്‌ഗര്‍ മുസ്ലിം പള്ളി ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിഞ്ഞ് സർക്കാർ
ചൈനീസ് മണ്ണിൽ നിന്ന് ഇസ്ലാമിക പാരമ്പര്യത്തെ തുടച്ചു നീക്കുക എന്നതാണ് ചൈനീസ് സർക്കാരിന്റെ ലക്‌ഷ്യം എന്നതും യെസാഹി പറഞ്ഞു. ഗവൺമെന്റ് ഇറക്കിയ ഒരു ധവളപത്രത്തിൽ തന്നെ പറയുന്നത് "ഉയ്ഗറുകളുടെ മൂല പാരമ്പര്യം ഇസ്ലാം അല്ല, കൺഫ്യൂഷനിസവും ചൈനീസ് ബുദ്ധിസ്റ്റ് പാരമ്പര്യവും ആണ്" എന്നാണ്. സ്‌കൂളുകളിലും, കോളേജുകളിലും, പൊതുഇടങ്ങളിലും ഒക്കെയുള്ള ചൈനീസ് ഗവൺമെന്റ്/പാർട്ടി തലത്തിലുള്ള ഇടപെടലുകൾ ലക്ഷ്യമിടുനന്തും അത്തരം ഒരു പരിവർത്തനം തന്നെയാണ്.
"ഷിൻജാങ്ങിലെ ക്യാമ്പുകൾ പുറത്തു നിന്ന് നോക്കിയാൽ ശാന്തമാണ്, സമാധാന പൂർണമാണ്, സംതൃപ്തവുമാണ് എന്ന് തോന്നും. അത് പക്ഷെ നിങ്ങളെ വഞ്ചിക്കാൻ ഉദ്ദേശിച്ച് ശ്രദ്ധാപൂർവം ഡിസൈൻ ചെയ്തെടുത്ത ഒരു പുറം കാഴ്ച മാത്രമാണ്. പ്രദേശത്ത് ചൈനീസ് സർക്കാർ ചെയ്യുന്ന ക്രൂരതകൾ ഏറെയുണ്ട്. മതം പിന്തുടരാൻ അനുവദിക്കാതിരിക്കുക, പ്രാർത്ഥനകൾക്ക് വിലക്കേർപ്പെടുത്തുക, പന്നിമാംസം തിന്നാൻ നിർബന്ധിക്കുക അങ്ങനെ പലതും. സ്വന്തം ഭാഷ സംസാരിക്കാൻ പോലും അവിടെ അനുവാദമില്ല. ചൈനീസ് സംസാരിച്ചു കൊള്ളണം. അവിടെ നടക്കുന്നത് ഒരു സംസ്കാരത്തിന്റെ തന്നെ ഹത്യയാണ്. " ഓൾസി യെസാഹി പറഞ്ഞു.
ഷിൻജാങ് പ്രവിശ്യയിൽ ഒരു കോടിയിൽ പരം മുസ്ലിങ്ങൾ ജീവിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ പോലും സഹായം തേടിക്കൊണ്ട് ചൈനീസ് സർക്കാർ ഉയ്ഗർ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന പീഡനങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുറത്തു വന്നിരുന്നു.
"