യൂട്യൂബ് ചാനലിൽ നിന്ന് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിൽ നിരാശനായ ജാർഖണ്ഡിലെ ഒരു യുവാവ് സ്വന്തം സ്റ്റുഡിയോയ്ക്ക് തീയിട്ടു. തീ വീട്ടിലേക്ക് പടർന്നതോടെ അകത്ത് കുടുങ്ങിയ കുടുംബാംഗങ്ങളെ പോലീസ് ചുമർ തകർത്ത് രക്ഷപ്പെടുത്തി.

യൂട്യൂബ് ചാനലിൽ നിന്ന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ വന്ന യുവാവ് നിരാശയിൽ സ്വന്തം സ്റ്റുഡിയോയ്ക്ക് തന്നെ തീയിട്ടു. ജാർഖണ്ഡിലെ ഗർവ ജില്ലയിലെ 27 വയസ്സുകാരനായ യൂട്യൂബർ വിധായക് പ്രജാപതിയാണ് ഫെബ്രുവരി 7 ശനിയാഴ്ച രാത്രി സ്വന്തം ഹോം സ്റ്റുഡിയോയ്ക്ക് തീയിട്ടത്. വീഡിനോട് ചേർന്ന സ്റ്റുഡിയോയ്ക്ക് തീയിട്ടതോടെ വീട്ടിനുള്ളിലേക്കും തീ പടർന്നു. ഇതോടെ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണം

തന്‍റെ വീടിനോട് ചേർന്ന് വീഡിയോ എഡിറ്റിംഗിനും ഡിജിറ്റൽ ജോലികൾക്കുമായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റുഡിയോ ഇയാൾ നിർമ്മിച്ചിരുന്നു. തന്‍റെ കുടുംബ സ്വത്തായ സ്ഥലം വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പ്രജാപതി ഈ ആധുനിക സ്റ്റുഡിയോ നിർമ്മിച്ചത്. എന്നാൽ, മാസങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും ചാനലിന് പ്രതീക്ഷിച്ച വളർച്ചയോ പ്രശസ്തിയോ ലഭിച്ചില്ല. ഇത് ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചു.

ചുമർ തകർത്ത് പോലീസ്

കടുത്ത നിരാശയിലായ ഇയാൾ ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്റ്റുഡിയോയ്ക്ക് അകത്തു കയറി വാതിലടച്ച് തീയിടുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുക ഉയരാൻ തുടങ്ങിയതോടെ വീട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അകത്തുനിന്ന് പൂട്ടിയിരുന്ന ഇരുമ്പ് വാതിൽ കാരണം അവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വീടിനുള്ളിൽ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ മെരാൽ പോലീസ് വീടിന്‍റെ ചുമർ തകർത്താണ് അകത്ത് കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

രക്ഷപ്പെട്ട് പ്രജാപതിയും

കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും, പ്രജാപതിയുടെ ആധുനിക സ്റ്റുഡിയോ പൂർണ്ണമായും നശിച്ചു. കമ്പ്യൂട്ടറുകൾ, കാമറകൾ, സൗണ്ട് സിസ്റ്റം, ലൈറ്റിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാമഗ്രികൾ കത്തിയമർന്നു. തീപിടുത്തത്തിനിടയിലുണ്ടായ പരിഭ്രാന്തിക്കിടെ ഇതിനകം പ്രജാപതി പിൻമതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ബന്ധുക്കൾ ഇയാളെ കണ്ടെത്തുകയും തുടർന്ന് മാനസികാരോഗ്യ ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് മാറ്റുകയും ചെയ്തു.

മാസങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും തന്‍റെ ചാനലിന് റീച്ച് കിട്ടാത്തതും ജനശ്രദ്ധ നേടാൻ കഴിയാത്തതും പ്രജാപതിയെ മാനസികമായി തളർത്തിയിരുന്നു. ഈ നിരാശ ഇയാളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇയാൾ നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഉൾവലിഞ്ഞ് കഴിയുകയായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.