തങ്ങളുടെ ഉപഭോക്താക്കള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന പട്ടികയിലുള്ളവരില്‍ പലരും തങ്ങളുടെ ഉപഭോക്താക്കളല്ലെന്ന് എന്‍എസ്ഒ.  തങ്ങളുടെ ടെക്നോളജി നല്‍കുന്നവര്‍ക്ക് വിവര ശേഖരണത്തിനായി സെര്‍വറോ കംപ്യൂട്ടറോ നല്‍കാറില്ലെന്നും എന്‍എസ്ഒ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിന് പിന്നാലെ മാധ്യമ വാര്‍ത്തകള്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാദവുമായി ഇസ്രയേല്‍ സൈബര്‍ ടെക്നോളജി ഗ്രൂപ്പായ എന്‍എസ്ഒ. തങ്ങളുടെ ഉപഭോക്താക്കള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന പട്ടികയിലുള്ളവരില്‍ പലരും തങ്ങളുടെ ഉപഭോക്താക്കളല്ലെന്നാണ് എന്‍എസ് ഒ എഎന്‍ഐയോട് പ്രതികരിച്ചത്. ഇന്ത്യയ്ക്ക് പെഗാസസ് സോഫ്റ്റ് വെയര്‍ നല്‍കാന്‍ കോണ്‍ട്രാക്റ്റുണ്ടോയെന്ന ചോദ്യത്തിനാണ് എന്‍എസ്ഒയുടെ മറുപടി. തങ്ങളുടെ കസ്റ്റമര്‍ രാജ്യങ്ങളുടെ പേര് പറയാന്‍ സാധിക്കില്ല.

സർക്കാരിന് തലവേദനയായി 'പെഗാസസ്', ഫോണ്‍ ചോര്‍ത്തൽ പാർലമെന്റിൽ ആയുധമാക്കി പ്രതിപക്ഷം

പെഗാസസ് നല്‍കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടിക അതീവ രഹസ്യ സ്വഭാവമുള്ളതാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു രാജ്യത്തേക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴുള്ള മാധ്യമ വാര്‍ത്തിയിലുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളതില്‍ പലരും തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരല്ലെന്ന് എന്‍എസ് ഒ വിശദമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളൊരു ടെക്നോളജി കമ്പനിയാണ്. തങ്ങളുടെ പക്കല്‍ ഫോണ്‍ നമ്പറുകളോ ഡാറ്റയോ ഇല്ല. അവ ഉണ്ടാവുക തങ്ങളുടെ സേവനം ലഭ്യമാക്കുന്നവരുടെ പക്കലാണ്. തങ്ങളുടെ ടെക്നോളജി നല്‍കുന്നവര്‍ക്ക് വിവര ശേഖരണത്തിനായി സെര്‍വറോ കംപ്യൂട്ടറോ നല്‍കാറില്ലെന്നും എന്‍എസ്ഒ വിശദമാക്കുന്നു.

പെഗാസസ് ഫോൺ ചോർത്തൽ: കേന്ദ്രസര്‍ക്കാരിന്‍റേത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമെന്ന് ജോണ്‍ ബ്രിട്ടാസ്

ഇത്തരം ആരോപണങ്ങളുടെ തെളിവുകള്‍ എവിടെയാണെന്നും തെളിവുകള്‍ ഇല്ലാതെയുള്ള ഇത്തരം ആരോപണങ്ങള്‍ തങ്ങള്‍ സ്ഥിരം കേള്‍ക്കാറുള്ളതാണെന്നും എന്‍എസ്ഒ പ്രതികരിക്കുന്നു. അന്‍പതിനായിരം ആളുകളെ ലക്ഷ്യമിട്ടാണ് തങ്ങളെ സമീപിച്ചതെന്നാണ് നിലവിലെ ആരോപണം. ഇത് അടിസ്ഥാന രഹിതമാണ്. തങ്ങള്‍ പെഗാസസ് ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണ് വില്‍ക്കുന്നതെന്നും എന്‍എസ്ഒ പ്രതികരിക്കുന്നു.

കേന്ദ്രമന്ത്രിമാർ, നേതാക്കൾ, മാധ്യമപ്രവർത്തകർ; ചാരസോഫ്റ്റ് വെയറിലൂടെ പ്രമുഖരുടെ ഫോണ്‍ ചോർത്തിയതായി റിപ്പോർട്ട്

തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും പാശ്ചാത്യ രാജ്യങ്ങളാണെന്നും എന്‍എസ് ഒ വ്യക്തമാക്കി. ഭീകരവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കും എതിരായുള്ള പ്രവര്‍ത്തനമാണ് പെഗാസസ് കൊണ്ട് പ്രാഥമികമായി ലക്ഷ്യമിടുന്നതെന്നും എന്‍എസ്ഒ പറയുന്നു. ചാര സോഫ്റ്റ് വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദമായതിന് പിന്നാലെയാണ് എന്‍എസ്ഒയുടെ പ്രതികരണമെത്തുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona