രണ്ട് ബാഗുകളും ഒരു പോലെയായതിനാല്‍ വീട്ടിൽ എത്തിയതിന് ശേഷമാണ് ബാഗ്  മാറിയത് മനസിലാക്കിയത് എന്ന് നന്ദന്‍ ബിബിസിയോട് പറഞ്ഞു.

ബംഗലൂരു: കാണാതായ തന്റെ ലഗേജ് കണ്ടെത്താൻ ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുവെന്ന അവകാശ വാദവുമായി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ രംഗത്ത്. നന്ദൻ കുമാർ എന്ന 28കാരനാണ് തന്റെ ബാഗ് ‍മാറിപ്പോയത് മനസിലാക്കി ഇൻഡിഗോയുമായി ബന്ധപ്പെട്ടത്. എന്നാൽ മറ്റൊരാളെ കണ്ടെത്താൻ സഹായിക്കാൻ കഴിയില്ലെന്നാണ് ഇന്‍റിഗോ അറിയിച്ചത്.

തുടര്‍ന്ന് ഇന്‍റിഗോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ എടുത്തുവെന്നാണ് നന്ദൻ കുമാർ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇത്തരത്തില്‍ തങ്ങളുടെ വെബ് സൈറ്റില്‍ ഒരു ഇടപെടലും നടന്നില്ലെന്നാണ് ഇന്‍റിഗോ ബിബിസിയോട് പറഞ്ഞത്.

താൻ ഒരു പ്രൊഫഷണൽ ഹാക്കർ അല്ലെന്നും എന്നാൽ തന്റെ ലഗേജ് വീണ്ടെടുക്കാൻ ഇത് ചെയ്യേണ്ടിവന്നുവെന്നാണ് നന്ദൻ കുമാർ പറയുന്നത്. ഒരു ട്വിറ്റര്‍ ത്രൈഡിലൂടെ സംഭവിച്ച കാര്യങ്ങള്‍ നന്ദൻ കുമാർ വിശദീകരിക്കുന്നുണ്ട്. എയർപോർട്ട് ലഗേജ് ബെൽറ്റിലെത്തിയപ്പോള്‍ ഒരു സഹയാത്രികൻ തന്റെ ബാഗ് മാറി എടുത്തു എന്നാണ് നന്ദന്‍ പറയുന്നത്.

രണ്ട് ബാഗുകളും ഒരു പോലെയായതിനാല്‍ വീട്ടിൽ എത്തിയതിന് ശേഷമാണ് ബാഗ് മാറിയത് മനസിലാക്കിയത് എന്ന് നന്ദന്‍ ബിബിസിയോട് പറഞ്ഞു.

തനിക്ക് കിട്ടിയ ബാഗിലെ ലഗേജ് ടാഗ് മുഖേന മറ്റൊരാളുടെ പിഎൻആര്‍ അദ്ദേഹത്തിന് ലഭിച്ചു. ബാഗ് തിരിച്ച് ലഭിക്കാന്‍ യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാന്‍ ഇന്‍റിഗോയെ ഇദ്ദേഹം ബന്ധപ്പെട്ടു. എന്നാല്‍ സ്വകാര്യതയും ഡാറ്റാ പരിരക്ഷണ നിയമങ്ങളും ചൂണ്ടിക്കാട്ടി വിവരം നല്‍കാന്‍ കഴിയില്ലെന്ന് നന്ദന് അവര്‍ മറുപടി നല്‍കി.

ഒരു വിലാസമോ ഫോൺ നമ്പറോ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ, സഹയാത്രികന്റെ പിഎൻആർ ഉപയോഗിച്ച് ഇൻഡിഗോയുടെ വെബ്‌സൈറ്റിൽ നന്ദന്‍ തിരയാന്‍ ആരംഭിച്ചു. ചെക്ക്-ഇൻ ചെയ്ത്, ബുക്കിംഗ് എഡിറ്റ് ചെയ്തും കോൺടാക്റ്റ് അപ്ഡേറ്റ് ചെയ്തും എല്ലാം നോക്കിയെങ്കിലും വേണ്ട കാര്യം ലഭിച്ചില്ല. 

ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ എന്നിലെ ഡവലപ്പര്‍ ഉണര്‍ന്നു, ഞാൻ എന്റെ കമ്പ്യൂട്ടർ കീബോർഡിലെ F12 ബട്ടൺ അമർത്തി ഇൻഡിഗോ വെബ്‌സൈറ്റിൽ ഡവലപ്പർ കൺസോൾ തുറന്നു," കുമാർ ട്വിറ്ററില്‍ പറഞ്ഞു. "നെറ്റ്‌വർക്ക് ലോഗുകൾ പരിശോധിക്കാന്‍' തീരുമാനിച്ചു."
അവിടെ കണ്ടത് അതിശയിപ്പിക്കുന്നതാണ്- ബാഗ് എടുത്തുവെന്ന് കരുതുന്നയാളുടെ ഫോൺ നമ്പർ കിട്ടി. "സത്യം പറഞ്ഞാൽ, ഞാൻ ഫോൺ നമ്പറും ഇമെയിലും മാത്രമാണ് പരിശോധിച്ചത്. എന്റെ ബാഗ് തിരിച്ചുകിട്ടുന്നതിന് വേണ്ടി മാത്രമായിരുന്നു അത്."

Scroll to load tweet…

ആർക്കും സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാൻ അനുവദിക്കുന്നു രീതിയിലാണ് സൈറ്റ് എന്നാണ് നന്ദന്‍ പറയുന്നത്. "ഒരു പിഎന്‍ആറും പേരും ലഭിക്കുന്നത് വളരെ എളുപ്പമാണ്. ആളുകൾ അവരുടെ ബോർഡിംഗ് പാസുകൾ പങ്കിടുന്നു. ആർക്കും നിങ്ങളുടെ ബാഗുകൾ കാണാനും ചിത്രമെടുക്കാനും പിന്നീട് അത് ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ നേടാനും കഴിയും," കുമാർ പറയുന്നു.

എന്തായാലും സിസ്റ്റം ലോഗുകളിൽ നിന്ന് വീണ്ടെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് നന്ദന്‍ സഹായാത്രികനെ വിളിക്കുകയും തന്‍റെ ബാഗ് തിരിച്ച് വാങ്ങുകയും അദ്ദേഹത്തിന്‍റെ ബാഗ് കൈമാറുകയും ചെയ്തു. 

അതേ സമയം സംഭവത്തില്‍ ബിബിസിക്ക് നല്‍കിയ പ്രസ്താവനയില്‍‍ സംഭവം ഇന്‍റിഗോ നിഷേധിക്കുന്നു. തങ്ങളുടെ "കസ്റ്റമർ കെയർ ടീം മറ്റൊരു യാത്രക്കാരന്റെ വിവരങ്ങള്‍ മറ്റൊരു യാത്രക്കാരനുമായി പങ്കിടാതെ നിയമം പാലിച്ചു. ഇത് ഞങ്ങളുടെ ഡാറ്റ സ്വകാര്യതാ നയങ്ങൾക്ക് അനുസരിച്ചാണ്. എന്നാല്‍ എന്തെങ്കിലും രീതിയല്‍ ലഗേജ് അന്വേഷിച്ച് ആരെങ്കിലും ബന്ധപ്പെട്ടാല്‍ അറിയിക്കാമെന്ന് ഞങ്ങള്‍ ഉത്തരം നല്‍കിയിട്ടുണ്ട് ഇന്‍റിഗോ പറയുന്നു.