Asianet News MalayalamAsianet News Malayalam

കേരളം 'ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ' പിടിയില്‍; ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു

ഓണ്‍ലൈന്‍ ഗെയിമുകള്‍ കേരളത്തില്‍ വില്ലന്മാരാകുന്നത് എങ്ങനെ? - വാര്‍ത്ത പരമ്പര

online game killed teenegers in kerala investigation
Author
Thiruvananthapuram, First Published Jul 17, 2022, 2:09 PM IST

തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ സബിത്ത് ഒരു ദിവസം വീട്ടിലെ മുറിയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എന്നും ചിരിച്ച മുഖവുമായി നടന്നിരുന്ന ഈ 14കാരന്‍റെ മരണത്തില്‍ വീട്ടുകാര്‍ ഞെട്ടി. ശരിക്കും എന്തിനായിരുന്നു ഈ കടുംകൈ ചെയ്തത് എന്നത് പിതാവ് ഷാനവാസിനും, മാതാവ് സജീനയ്ക്കും യാതൊരു സൂചനയും ലഭിച്ചില്ല.

സ്വന്തമായി മൊബൈല്‍ ഇല്ലാത്ത വിദ്യാര്‍ത്ഥിയാണ് സബിത്ത്, പലപ്പോഴും അമ്മയുടെ ഫോണ്‍ സബിത്ത് ഉപയോഗിക്കുമായിരുന്നു. ഇത്തരത്തില്‍ സബിത്ത് ഉപയോഗിച്ച മാതാവ് സജീനയുടെ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ്. ഹൈഡ് ചെയ്ത പാസ്കോഡിനാല്‍ സുരക്ഷിതമാക്കി വച്ച ആപ്പുകള്‍ കണ്ടത്. ഇതുവരെ ഈ ആപ്പുകളെക്കുറിച്ച് വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. സാബിത്ത് ഗെയിമുകളുടെ ലഹരി ലോകത്തെത്തിയത് വീട്ടിലുള്ളവരോ വിദേശത്തുള്ള പിതാവോ അറിഞ്ഞിരുന്നില്ല. അതിലൂടെ ദിവസവും ആയിരക്കണക്കിന് രൂപ നഷ്ടപ്പെടുന്നതും.

തൃശ്ശൂര്‍ പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശിനെ ഒരു ദിവസം പെട്ടെന്ന് വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പതിനാലുകാരനെ തേടാന്‍ ആരംഭിച്ചു. പൊലീസില്‍ പരാതിയും നല്‍കി. പൊലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ്  കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തി. ഈ പതിനാലുകാരന്‍ എന്തിന് വീടുവിട്ടു, എന്തിന് ആത്മഹത്യ ചെയ്തു എന്നത് വീട്ടുകാര്‍ക്ക് അജ്ഞാതമായിരുന്നു. 

എന്നാല്‍ ഇവിടെയും ഫോണ്‍ പരിശോധിച്ചപ്പോള്‍ വില്ലന്‍ ഓണ്‍ലൈന്‍ ഗെയിം തന്നെയാണ് എന്ന് കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് ഏറെ പണം നഷ്ടമായി. വീട്ടുകാര്‍ അറിയാതെയായിരുന്നു ഈ ഓണ്‍ലൈന്‍ ഗെയിം. പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ അറിഞ്ഞ് വഴക്ക് കിട്ടുമോ എന്ന പേടി കടുത്ത വിഷാദരോഗത്തിലേക്കും, പിന്നീട് മരണത്തിലേക്കും ഈ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ നയിച്ചു. 

കൌമരത്തിലേക്ക് നീങ്ങുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ മരണവാര്‍ത്തകള്‍ നാം വായിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതില്‍ എല്ലാം വില്ലനായിരിക്കുന്നത് ഓണ്‍ലൈന്‍ ഗെയിമാണ്. അതിലൂടെ നടക്കുന്ന ചൂതാട്ടമാണ്.  പണം വച്ചുള്ള ഓൺലൈൻ കളി എല്ലാം അടിച്ചിട്ട കൊവിഡ് കാലത്താണ് മലയാളികള്‍ക്കിടയില്‍ ഹരമായി മാറിയത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓണ്‍ലൈന്‍ ഗെയിമുകളുടെ ദുസ്വാദീനത്താല്‍ ഇരുപതിലേറെ ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്.

ഓണ്‍ലൈന്‍ കളി മരണക്കളിയാകുമ്പോള്‍

ഓണ്‍ലൈന്‍ ഗെയിം എന്നത് വിശാലമായ ഒരു പദമാണ്. അതില്‍ പലതരത്തിലുള്ള കളികള്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍, അതില്‍ പ്ലേ സ്റ്റേഷന്‍ പോലുള്ള ഗെയിം മുതല്‍ പബ്ജി വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍, ഇതില്‍ ഓണ്‍ലൈന്‍ റമ്മി മുതല്‍ ബെറ്റിംഗ് ഗെയിമുകള്‍ വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍, ലുഡോ അടക്കമുള്ള ഗെയിമുകള്‍ പണം വച്ച് കളിക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. തീര്‍ത്തും പേഴ്സണലായ ഇടങ്ങളിലേക്ക് ഈ ഗെയിമുകള്‍ എത്തും എന്ന അവസ്ഥ എല്ലാവരുടെ കൈയ്യിലെ മൊബൈല്‍ ഫോണുകള്‍ വഴി സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൌണ്‍ കാലം ഓണ്‍ലൈന്‍ ഗെയിമുകള്‍ മലയാളിയുടെ ജീവതത്തിലേക്ക് കൂടുതല്‍ അടുത്തത്. 

പലരും ഒരു തമാശയ്ക്ക് തുടങ്ങുന്നതാണ് ഓണ്‍ലൈന്‍ ഗെയിം കളി. എന്നാല്‍ പിന്നീട് ഇതിന് അടിമയാകുന്നതാണ് കാണുന്നത്. ലോക്ക്ഡൌണ്‍ കാലത്തെ ബോറടി മാറ്റാനാണ് ഇത്തരത്തിലുള്ള ഗെയിമുകളിലേക്ക് ആളുകള്‍ നീങ്ങി തുടങ്ങിയത്. എന്നാല്‍ പിന്നീട് ജീവിതം പതിവ് രീതിയില്‍ ആയപ്പോഴും അതില്‍ നിന്നും മോചിതരാകാത്തവര്‍ ഏറെയാണ്. അടുത്തതായി ഇത്തരം ഗെയിമുകളില്‍ കുടുങ്ങിപ്പോയവര്‍ പണം ആഗ്രഹിച്ച് എത്തുന്നവരാണ്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കുടുങ്ങിയ ഒരു വ്യക്തി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവച്ച് അനുഭവം തന്നെ ഇതിന് ഉദാഹരണം. ലോക്ക്ഡൌണ്‍ കാലത്തിന് മുന്‍പ് ഒരു വീട് പണിയണം എന്ന ആഗ്രഹവുമായി രണ്ട് ലക്ഷത്തോളം രൂപ സ്വരൂപിച്ച് വച്ചതാണ് ഇദ്ദേഹം. ഫോണ്‍ ഉപയോഗത്തില്‍ അടിസ്ഥാനപരമായ അറിവ് മാത്രമായിരിന്നും ഇദ്ദേഹത്തിന്. ലോക്ക്ഡൌണ്‍ കാലത്ത് പണിയും നഷ്ടപ്പെട്ടതോടെ വീടുപണിക്ക് ബാക്കി പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലായി ഇദ്ദേഹം ഈ സമയത്താണ് ഒരു സുഹൃത്തിന് 500 രൂപയോളം മുടക്കി ഓണ്‍ലൈന്‍ ഗെയിമിലൂടെ 10000 രൂപ ലഭിച്ചത് എന്ന് അറിയുന്നത്.  ഇത് ശരിക്കും തനിക്കൊരു പുതിയ വഴി ലഭിച്ചതായി കരുതി.

സുഹൃത്തിന്‍റെ സഹായത്തോടെ തന്നെയാണ് ഇദ്ദേഹം ഓണ്‍ലൈന്‍ ഗെയിം ആപ്പ് ഡൌണ്‍ലോഡ് ചെയ്തതും, അതില്‍ ബാങ്ക് അക്കൌണ്ട് ബന്ധിപ്പിച്ചതും എല്ലാം. എല്ലാം നേടാം എന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. പക്ഷെ വീടുപണിക്കായി ഉണ്ടാക്കി വച്ച 2 ലക്ഷവും രണ്ട് ദിവസത്തില്‍ പോയതോടെയാണ് തനിക്ക് ബോധം വന്നത് എന്ന് ഇദ്ദേഹം പറയുന്നു - ഇത്തരം അനുഭവം ഉള്ളവരാണ് ഓണ്‍ലൈന്‍ ഗെയിം കെണിയില്‍ പെട്ടവരില്‍ ഏറെയും. ഇതില്‍ ഒരു വിഭാഗം എല്ലാം നഷ്ടപ്പെട്ടതിന്‍റെ വിഷമത്തില്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നു, ഇതില്‍ തന്നെ ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നു. 

ആപ്പുകള്‍ ആപ്പാകുന്ന കാലം

ഇത്തരം ഒണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി എന്ന് സ്വയം മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് മാറുന്നു എന്നതാണ് ഇതിലെ മറ്റൊരു കാര്യം. കോഴിക്കോട് സ്വദേശിയായ യുവാവ്. വീട്ടിലെ സാമ്പത്തിക നില അത്ര ഭദ്രമല്ലാത്ത അവസ്ഥയിലാണ്. മാതാപിതാക്കള്‍ രോഗികളാണ്. ലോക്ക്ഡൌണ്‍ കാലത്ത് കളി ആരംഭിച്ചു. ആദ്യസമയത്തെ വിജയങ്ങള്‍ ഉന്‍മാദമായി. പിന്നീട് ഇതില്‍ കൂടുതല്‍ പണം ഇടാന്‍ തുടങ്ങി.

ഇടക്കാലത്ത് പരാജയങ്ങള്‍ നേരിട്ടപ്പോഴാണ്. ഒപ്പം കളിക്കുന്ന മറ്റൊരു സുഹൃത്ത് ഉപദേശം നല്‍കിയത്. കുറച്ച് കഞ്ചാവ് ഉപയോഗിച്ചാല്‍ 'ഫോക്കസ്' കിട്ടുമത്രെ. ആ വഴി പിന്തുടര്‍ന്ന യുവാവ് ഓണ്‍ലൈന്‍ ഗെയിമിന് ഒപ്പം കഞ്ചാവിന്‍റെ ലഹരിക്കും അടിമയായി. കുടുംബത്തിലും പ്രശ്നം സൃഷ്ടിച്ചു ഇത്. രോഗികളായ മാതാപിതാക്കളെ ആക്രമിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. ഒടുവില്‍ കേസിലും മറ്റും പെട്ടപ്പോള്‍. ഒരു ഡീ അഡിക്ഷന്‍ കോഴ്സിലൂടെയാണ് രണ്ട് ലഹരിയെയും ഈ യുവാവ് കുടഞ്ഞെറിഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഈ ആപ്പുകള്‍ നടത്തുന്ന വാഗ്ദാനങ്ങളും പരസ്യങ്ങളുമാണ് പലപ്പോഴും ആളുകളെ കെണിയില്‍ പെടുത്താറുണ്ട്. ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ഗെയിം കളിച്ച് വിജയിച്ച് ഊട്ടിയില്‍ ടൂര്‍ പോയ ആളുടെ പരസ്യമാണെങ്കില്‍ ഇപ്പോള്‍ അത് മാറി സിനിമ താരങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പ്രേരിപ്പിച്ച് പരസ്യത്തില്‍ എത്തുന്നത്. ബോളിവുഡ് താരങ്ങളാണ് മുന്തിയ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും, ബെറ്റിംഗ് ആപ്പുകള്‍ക്കും വേണ്ടി പരസ്യം ചെയ്യുന്നത്. ഇതും ആളുകളെ സ്വാദീനിക്കുന്നു എന്നതാണ് നേര്.

ഇത്തരത്തില്‍ ഒരു പരസ്യത്തിന്‍റെ സ്വാദീനത്തില്‍ ഒന്ന് പരീക്ഷിച്ച് നോക്കിയതാണ് എറണാകുളത്ത് നിന്നുള്ള ഒരു വീട്ടമ്മ. ഒടുക്കം കൈയ്യിലെ ചെറിയ സമ്പദ്യം ഇട്ടായിരുന്നു ആപ്പിലെ ഓണ്‍ലൈന്‍ കളി. ആദ്യഘട്ടത്തിലെ ചില നേട്ടങ്ങള്‍ ഒഴിച്ചാല്‍ കൈയ്യിലെ പണമെല്ലാം പോയി. എന്നാല്‍ വീട്ടിലുള്ളവരോട് ഇത് പറയാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് വീണ്ടും കളിച്ച് പണം തിരിച്ചുപിടിക്കുക എന്ന ആശയമാണ് ഇവര്‍ സ്വീകരിച്ചത്. അതിന് പണം കണ്ടെത്താന്‍ തിരഞ്ഞെടുത്തത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പും. ഇതുവഴി എടുത്ത പണവും വൈകാതെ നഷ്ടമായതോടെ. ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായി. അതിനിടെ ലോണ്‍ തിരിച്ചടിക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളും സമ്മര്‍ദ്ദം തുടങ്ങി. ഒടുവില്‍ സ്വഭാവത്തിലെ മാറ്റം കണ്ട് വീട്ടുകാര്‍ അന്വേഷിച്ചതോടെ അവരോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് ഒരുവിധം ഈ കുരുക്കില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്.

നിയമ വഴികള്‍ ഉണ്ടോ?

ഓണ്‍ലൈന്‍ ഗെയിം ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടോ?, അത് എത്രത്തോളം ഫലപ്രഥമാണ്?. ഓണ്‍ലൈന്‍ ഗെയിം ആത്മഹത്യകള്‍ കൂടുന്നുതുമായി ബന്ധപ്പെട്ട് 2021 നവംബറില്‍ കേരള നിയമസഭയില്‍ എത്തിയ ഒരു ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഒപ്പം തന്നെ ചില നിയമ നിര്‍മ്മാണ നീക്കങ്ങളും സംസ്ഥാനത്ത് നടക്കുന്നു എന്നാണ് വിവരം. 

ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയമകാര്യങ്ങള്‍ എങ്ങനെ...
പരമ്പര തുടരും.. അടുത്തഭാഗം ബുധനാഴ്ച

ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് വിലക്കണം; അല്ലെങ്കില്‍ പണിയാകും.!

'ലൈം​ഗിക കുറ്റവാളികളുടെ വിളനിലം'; ഓൺലൈൻ ​ഗെയിമിം​ഗിലെ ചതിക്കുഴികൾ, മുന്നറിയിപ്പുമായി പൊലീസ്
 

Follow Us:
Download App:
  • android
  • ios