Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികള്‍ പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എടുക്കാമോ? പുതിയ പഠനം...

ഗര്‍ഭിണികള്‍ പനിക്കെതിരായ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ അത് അമ്മയ്ക്കും കുഞ്ഞിനും പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആസ്ത്മ പോലുള്ള പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ചെവിയിലെ അണുബാധ, മറ്റ് അണുബാധകള്‍, അന്ധത, കേള്‍വിയില്ലായ്മ, സംസാരിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ തുടങ്ങി പല പ്രശ്‌നങ്ങളും ഗര്‍ഭകാല വാക്‌സിനിലൂടെ കുഞ്ഞിനെ ബാധിക്കുമെന്ന് പ്രചരണങ്ങളുണ്ടാകാറുണ്ട്

flu vaccination during pregnancy will not lead to any health issues in newborn
Author
USA, First Published Jun 9, 2021, 11:11 PM IST

ഗര്‍ഭാവസ്ഥയില്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായാണ് നാം സ്ത്രീകളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാറ്, അല്ലേ? ഭക്ഷണം മുതലങ്ങോട്ട് എല്ലാ കാര്യങ്ങളിലും ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം തന്നെയാണ് നല്‍കാറ്. എന്നാല്‍ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. 

അക്കൂട്ടത്തിലൊന്നാണ് ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യം. ഏത് തരം വാക്‌സിനാണെങ്കിലും അത് ഡോക്ടടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ടത്. ഗര്‍ഭാവസ്ഥയില്‍ അസുഖസാധ്യതകള്‍ സാധാരണഗതിയില്‍ നിന്ന് വര്‍ധിക്കുന്നില്ല. എന്നാല്‍ അസുഖം പിടിപെട്ടാല്‍ അതിന്റെ തീവ്രതയും പരിണിതഫലങ്ങളും കൂടാനുള്ള സാധ്യത കൂടുതലാണ്. 

സീസണലായി വരുന്ന പകര്‍ച്ചപ്പനികളുടെ കാര്യവും ഇങ്ങനെ തന്നെ. പലയിടങ്ങളിലും പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എടുക്കുന്നത് സാധാരണമാണ്. ഗര്‍ഭിണികളും ഈ വാക്‌സിന്‍ എടുക്കുന്നതാണ് ഉത്തമമെന്നാണ് പുതിയൊരു പഠനവും അവകാശപ്പെടുന്നത്. 

അതായത്, പകര്‍ച്ചപ്പനി ഗര്‍ഭിണികളില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം. ഇത് അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് പഠനം നിര്‍ദേശിക്കുന്നു. 'ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍' (ജമാ) എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

ഗര്‍ഭിണികള്‍ പനിക്കെതിരായ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ അത് അമ്മയ്ക്കും കുഞ്ഞിനും പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആസ്ത്മ പോലുള്ള പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ചെവിയിലെ അണുബാധ, മറ്റ് അണുബാധകള്‍, അന്ധത, കേള്‍വിയില്ലായ്മ, സംസാരിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ തുടങ്ങി പല പ്രശ്‌നങ്ങളും ഗര്‍ഭകാല വാക്‌സിനിലൂടെ കുഞ്ഞിനെ ബാധിക്കുമെന്ന് പ്രചരണങ്ങളുണ്ടാകാറുണ്ട്. 

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും പനിക്കുള്ള വാക്‌സിന്‍ ഗര്‍ഭകാലത്ത് സ്വീകരിക്കുന്നതിനാല്‍ കുഞ്ഞിനെ ബാധിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ അടിവരയിട്ട് പറയുന്നു.

Also Read:- ഗർഭകാലത്ത് ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios